Showing posts with label ezhuth online. Show all posts
Showing posts with label ezhuth online. Show all posts

Monday, October 5, 2009

മൗനത്തിന്‍റെ വാക്കുകള്‍-ബൃന്ദ


brinda
മൗനത്തിന്‍റെ വാക്കുകള്‍
ആരും ഒന്നും പറയുന്നില്ല.
ചില നേരങ്ങളില്‍ അങ്ങനെയാണ്‌.
നിശ്ചലമായ ഇലകളെ നോക്കി
അരണ്ട രാത്രികളില്‍
നമ്മള്‍ പറയാറില്ലേ
ഇന്ന് കാറ്റ് വീശിയില്ലാല്ലോ എന്ന്.


എന്നാല്‍ ചാറ്റല്‍മഴ ഇലകളില്‍
സന്തൂര്‍ വായിക്കാറുണ്ട്.
വ്യക്തമായി കേള്‍ക്കാവുന്ന
ഹൃദയനാളങ്ങളില്‍ നമ്മള്‍ അറിയുന്നു
നാം പ്രണയിച്ചിരുന്നവരല്ലല്ലോ എന്ന്.
നമുക്ക് അങ്ങനെയാകാന്‍ ആഗ്രഹമുണ്ട്.

എല്ലാറ്റിന്‍‌റെയും ഉത്തരങ്ങള്‍
ചില 'പിന്നെ'കളിലാണ്‌.
ചിലപ്പോള്‍ 'പക്ഷേ'കളിലും.
ഇവയില്ലായിരുന്നുവെങ്കില്‍
നാം എന്തുചെയ്യുമായിരുന്നു?
നമ്മള്‍ ഇതല്ലാതെ ഒന്നും പറയുന്നില്ല.

ആകാശം
വര്‍ണ്ണമേഘങ്ങളെക്കൊണ്ട്
വിവിധ മുഖങ്ങള്‍
വരച്ചു കൂട്ടുന്നു.
ജെറ്റ് വിമാനങ്ങള്‍ കൊണ്ട്
നാമവയെ വെട്ടിമുറിക്കുന്നു.
പ്രണയം പരത്തുന്ന
വൈറസ് ഏതാണെന്ന്
മുഖമൂടികള്‍
തിരഞ്ഞുകൊണ്ടിരിക്കുന്നു.
-നമുക്ക് കുറേക്കൂടി അടുക്കേണ്ടതുണ്ട്
വാക്കുകളെ അതിന്‍‌റെ
വഴിക്ക് വിട്ടേക്കുക .


നമ്മള്‍ പരസ്പരം
സംസാരിച്ചില്ലയെങ്കിലും
യാത്രയുടെ നിലാവില്‍
കുളിര്‍ന്നില്ലയെങ്കിലും
ഉടലുകളാല്‍ മഴത്തുള്ളിയെ
സ്പര്‍ശിച്ചില്ലയെങ്കിലും
പുഴയുടെ ഉല്‍ഭവത്തിലേക്ക്
കുളിര്‍കാറ്റിന്‍റെ വിരല്‍ പിടിച്ച്
പോയില്ലെങ്കിലും
-ഞാന്‍ എല്ലം അറിയുന്നുണ്ട്.
നീയും അങ്ങനെതന്നെ.
നമുക്ക് ഇനി എന്തെങ്കിലും പറഞ്ഞുകൂടെ.

Saturday, October 3, 2009

പത്ത് കവിതകള്‍-ടി.പി. അനില്‍കുമാര്‍


«



t p anilkumar

1കുട്ടമോനേ
നമ്മടെ പടിഞ്ഞാറേ പ്ലാവിന്‍തയ്യില്‍
കടിഞ്ഞൂല്‍ ചക്കയ്ക്ക്
മുള്ളൊക്കെപ്പരന്നു
മഴച്ചക്കയ്ക്ക്
മധുരമുണ്ടാവില്ലെങ്കിലും
കാക്ക കൊത്തും മുന്നേ
ഇട്ടു വയ്ക്കാം,
ഗോപാലേട്ടന്‍ വരും

ആടിനു പ്ലാവില പെറുക്കാന്‍
കരിങ്കണ്ണിപ്പാറു
പ്ലാവിന്റെ ചോട്ടിലു തപസ്സാ
കുരുപ്പിന്റെ കണ്ണ് തട്ട്യാല്‍
കരിങ്കല്ലുവരെ പൊളിയും

പഴുക്കുമ്പളേയ്ക്കും വരാന്‍ പറ്റ്വോ?

ഒണക്കച്ചെമ്മീന്‍ കൊണ്ടരും
ചേറ്റുവേന്ന് ശകുന്തള
അമ്മ വാങ്ങാറില്ല
ചക്കക്കുരൂം ചെമ്മീനും
കുട്ടമോനില്ലാത്തോണ്ട്
വെയ്ക്കാറില്ല

തെങ്ങേറണ വേലപ്പന്‍
പതിനെട്ടാമ്പട്ടേടെ ചോട്ടിലെത്തുമ്പൊ
കരിക്ക്‌ങ്കൊലേലൊന്ന് നോക്കും
ഒന്നും മിണ്ടില്ല

കഴിഞ്ഞാഴ്ച ലതീഷ് വന്നിട്ട്
കൊറേ പുസ്തകങ്ങളെടുത്തുണ്ടോയി
ഒക്കെ പാറ്റ തിന്നല്ലോന്ന് പറഞ്ഞു
പോകുമ്പോ,
കുട്ടമോന്‍ തൊടണപോലെ
അമ്മേത്തൊട്ടു

ഒള്ളതോണ്ടോണണ്ടാക്കാം
എന്റെ കുട്ടമോനൊന്ന് വന്നാ മതി
പൂത്തറ ചെതല്‌ തട്ടി വയ്ക്കാം
പറമ്പില്‌ തുമ്പപ്പൂവൊന്നുണ്ടാവില്ല
മുറ്റത്തെ ചെത്തി പൂക്കണില്ല
ഞങ്ങളൊന്നും പൂച്ചെടികളല്ലാന്നാ
നന്ത്യാറ്വട്ടോം ചെമ്പരത്തീം

കുട്ടമോന്‍ കെടക്കണോടത്ത്
കൊറച്ച് മുക്കുറ്റി നിക്കണ്‌ണ്ട്
വരുമ്പൊ പൊട്ടിച്ച് കൊണ്ടരണേ!


2)അമ്പത്‌ ഡിഗ്രി ചൂടില്‍ ഉണങ്ങുന്നവന്റെ ഏഴാം നാള്‍


കറുത്തവര്‍ പാടിയാടുന്ന
മദ്യശാലയില്‍
‍ബിയറിനൊപ്പം കിട്ടിയ
തൊലിയില്ലാക്കപ്പലണ്ടിപറഞ്ഞു:
പതുക്കെ കടിക്കണേ
അടിച്ചു കൊഴിക്കപ്പെട്ട
പല്ലുകളാണ്‌ ഞങ്ങള്‍

ഇന്ദ്രന്‍സിനോളം ഉയരമില്ലാത്ത
ഒരു പാട്ടുകാരന്‍
പാടുവാന്‍ തുടങ്ങുമ്പോള്‍
ഇല്ലായ്മകളുടെ രൂപകംപോല്‍
മുന്‍‌വരിയിലെ പല്ലില്ലായ്മ
തുറിച്ചു നോക്കുന്നു

അവന്റെ, പാട്ടിനൊക്കും
വിലാപത്തില്‍
ഉണങ്ങിയ ആമാശയവുമായ്‌
ഒരു നാട്‌, അവിടെ
കരിന്തൊലിയാല്‍ പൊതിഞ്ഞ
തരുണാസ്ഥികൂടങ്ങള്‍
കരിഞ്ഞ പുല്‍മേടുകള്‍
പാട്ടിനൊപ്പമുള്ള
ഓരോ ചുവടിലും
ചങ്ങലയില്‍നിന്നുള്ള കുതറലുകള്‍

വെളുത്തതു മാത്രം
തെളിഞ്ഞു കാണുന്ന
അള്‍ട്രാവയലറ്റില്‍
ഒരുത്തി വന്നു
പിന്നൊരുത്തി വന്നു
വേറൊരുത്തി വന്നു
ചിരിക്കുമ്പോഴൊക്കെ
തെളിഞ്ഞ പല്ലുകള്‍
‍കൊഴിഞ്ഞു വീഴുമോ
ഭയന്നു പോയി ഞാന്‍

അടുത്ത മേശയില്‍,
കള്ളിനുകൂട്ടിത്തിന്നുമിറച്ചിയില്‍
ഇരുട്ടിലും തിളങ്ങുന്നു
ചായം പൂശിയ നഖം

കാളക്കുടല്‍ വലിച്ചു കെട്ടിയ
തന്ത്രിവാദ്യം മീട്ടി
ഒറ്റക്കൊമ്പുള്ള ഒരു പെണ്ണ്
പാട്ടു തുടങ്ങി
ആനത്തോലുടുത്ത്‌ വേറൊരുവള്‍
‍മേശമേല്‍ നിരത്തി
ബിയറോളം തണുപ്പിച്ച
കാളമൂത്രം
ഉപ്പും മുളകുമിടാതെ
വെയിലില്‍ വെന്ത
കഴുതയുടെ ജനനേന്ദ്രിയങ്ങള്‍

പുറത്തിറങ്ങുമ്പോള്‍
‍കൊടുംചൂടിന്റെ പകല്‍
രാത്രിയുടെ പുഴുക്കത്തിന്‌
അധികാരം കൈമാറിയിട്ടുണ്ട്‌
കറുത്തതെല്ലാം വെളിപ്പെടുത്താന്‍
‍വെളിച്ചം,
തെരുവില്‍ പട്രോളിനിറങ്ങിയിട്ടുണ്ട്‌
വഴിയരികിലെ
വെണ്ണക്കല്‍ മതിലില്‍
മൂത്രമൊഴിച്ചെങ്കിലും
വറ്റിക്കാനാവുന്നില്ലല്ലോ
ഉള്ളില്‍ തിളച്ചുയരും ലോഹദ്രവം!
3)സ്കൂളിനെക്കുറിച്ച്‌
സഹ്യന്റെ മകന്‍
വായിക്കാനെടുത്തപ്പോള്‍
‍സ്കൂളോര്‍മ്മ വന്നു
വൈലോപ്പിള്ളിയെ ചൊല്ലുന്ന
രാമചന്ദ്രന്‍മാഷെ
ഓര്‍മ്മ വന്നു
കുടുക്കിനിടയില്‍ പിടിപ്പിച്ച
ബാഡ്ജില്‍നിന്ന്
മഴയില്‍, കുപ്പായത്തില്‍ പരന്ന
ചോപ്പോര്‍മ്മവന്നു
അതുകണ്ട്‌
ചീത്ത പറയാതെ ചിരിച്ച
അച്ഛനെ ഓര്‍മ്മവന്നു

എല്ലാവരും എഴുതുന്നതു കണ്ട്‍
സ്കൂളോര്‍മ്മകള്‍ ഡ്രില്ലിനു നില്‍ക്കുന്ന
ഒരോര്‍മ്മക്കവിത
പുറപ്പെട്ടുവന്നെങ്കില്‍ എന്നാഗ്രഹിച്ചു

വന്നാലും എഴുതാനായിട്ടല്ല

കുളിക്കാതെയും മുഷിഞ്ഞും
ഏഴാംക്ലാസ്സില്‍ അടുത്തിരുന്നു പഠിച്ച
സുബ്രഹ്മണ്യന്റെ വിശപ്പുമണവും,
നട്ടുച്ചയ്ക്ക്‌ ഉള്ളില്‍നിന്നു വരുന്ന
അവന്റെ തേങ്ങിക്കരച്ചിലുകളും
എഴുതാനുള്ള ഭാഷ
പലപല ക്ലാസുകളില്‍
‍പലപല രാമചന്ദ്രന്‍മാഷമ്മാര്‍
‍പഠിപ്പിച്ചിട്ടും
പലഭാഷകള്‍ മുളയുന്ന കൂടുകളില്‍
‍അന്തിയുറങ്ങിയിട്ടും
പഠിക്കാനായില്ലിതുവരെ!


4)കയിലുകുത്ത്‌


പകുതിയോളം തേഞ്ഞ്‌,
പിടി തകര്‍ന്നൊരുളിയുണ്ട്‌
മേടിമേടി ഒച്ചയും കൈപ്പാങ്ങും പോയ
കൊട്ടുവടിയുണ്ട്‌
കവുങ്ങിന്‍ മുഴക്കോലില്‍
‍തെറ്റാത്ത അളവുകളുണ്ട്‌
മടക്കിവച്ച്‌ ചോരയോടാതെ
മെലിഞ്ഞുപോയ കാലുകളുണ്ട്‌
നിവരാത്തൊരുടലും തിമിരക്കണ്ണുകളും
ചെവിമേല്‍ കുറ്റിപ്പെന്‍സിലുമുണ്ട്‌

കുനിഞ്ഞിരുന്ന്
ചിരട്ടക്കയിലുണ്ടാക്കുന്നു
ആകാശംതൊടുമുയരത്തില്‍
ദാരുഗോപുരങ്ങള്‍ പണിതയാള്‍

മാന്ത്രികന്റെ കയ്യിലെ പ്രാവിനെപ്പോല്‍
ഇണങ്ങിക്കുറുകും ചിരട്ടയുടെ
തൂവലൊതുക്കിച്ചന്തം വരുത്തുന്നു
ഇടയ്ക്ക്‌,
മുറ്റത്തു മുറുമുറുക്കുംനായയോട്‌,
അരിതിന്നതുപോരേ
നിനക്കാശാരിച്ചിയേം കടിക്കണോ
എന്നു ചിരിച്ചു നോക്കുന്നു
ഉടുക്കുപോലുണ്ടാക്കിയ
മരയുരലിലെ ഇടിച്ച മുറുക്കാന്‍
ചവച്ചു രസിക്കുന്നു

മകനിനി വിളിക്കുമ്പോള്‍
ഒരിന്‍ഷുറന്‍സ്‌ പ്രീമിയമെടുക്കാന്‍
മറക്കാതെ പറയണം
എന്തിനിങ്ങനെപ്പണിയെടുക്കുന്നു
വിശ്രമിക്കേണ്ട കാലമായില്ലേ?

മുറിക്കാനുള്ള മരത്തിന്റെ
വളവും കേടും നോക്കുംപോലെ
ചുഴിഞ്ഞു നോക്കുന്നു
ഉണങ്ങിയ പുളിങ്കാതലിനേക്കാള്‍
ദൃഢഭാവത്തില്‍

‍വിശ്രമമോ?
പണിതു തീര്‍ന്നതാണല്ലാതെ
ഇരുന്നു തേഞ്ഞതല്ലെന്റെ
പണിയായുധങ്ങളും ഞാനും

കയിലിനു കണയിടാനുഴിഞ്ഞ
മുളങ്കോലൊന്നെടുത്ത്‌
ചുമ്മാ വളവു നോക്കിയിരിക്കുമ്പോള്‍
ചിരിച്ചു ചോദിച്ചു
കയിലു കുത്താന്‍ പഠിക്കണോ?

വിഷു വരുന്നു
ഉപയോഗിക്കാനാളില്ലാതെ
വീട്ടില്‍നിന്ന് പുറപ്പെട്ടുപോയ
ചിരട്ടക്കയിലും മണ്‍പാത്രങ്ങളും
തിരിച്ചുവന്നിട്ടുണ്ട്‌ അടുക്കളകളില്‍
‍വെറുതെയെന്തിനാ കുഞ്ഞേ
ഇന്‍ഷുറന്‍സു പറഞ്ഞിങ്ങനെ
എരിയും വെയിലത്ത്‌
കയിലും കുത്തി നടക്കണ്‌!


5)ശലഭങ്ങളുടെ ഉദ്യാനം


നേരത്തേ ഉണര്‍ന്ന ചിലര്‍
ചിറകു കോതി വെയിലിലേയ്ക്കിറങ്ങിയിട്ടുണ്ട്‌
അവയുടെ ചിറകുകളില്‍ വെയില്‍തട്ടി
ആകാശത്ത്‌ നിറവില്ലു വിരിയുന്നു
മുഖത്തുനിന്ന്
സ്വപ്നത്തിന്റെ പൂമ്പൊടി തുടച്ച്‌
ചിലരുണരാന്‍ തുടങ്ങുന്നതേയുള്ളൂ

ശലഭങ്ങളെ തൊടുകയോ
അവയോട്‌ മിണ്ടുകയോ ചെയ്യരുതെന്ന്
കാക്കിയിട്ട കാവല്‍ക്കാരന്റെ
പിരിച്ചു കയറ്റിയ കൊടും മീശ
മുന്നറിയിപ്പു തന്നു
അതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍
മീശയുടെ ഗൗരവത്തിനു ചേരാതെ
അയാളുടെ മൊബൈല്‍ഫോണില്‍
ഒരു കുഞ്ഞ്‌ നിര്‍ത്താതെ
പൊട്ടിപ്പൊട്ടിച്ചിരിക്കുന്നതിന്റെ
റിംഗ്‌ ടോണ്‍ കേട്ടു
പെന്‍ഷനായ പോലീസുകാരനെ
പൂമ്പാറ്റകളുടെ കാവല്‍ക്കാരനാക്കിയവരെ
പറയുവാന്‍ വന്ന തെറിവാക്കുകള്‍
അതോടെ മറന്നുപോയ്‌

തേനും പൂമ്പൊടിയും നിറഞ്ഞ
പൂക്കളേന്തിനിന്ന് കൈകഴച്ച്‌
അവ താഴെ വച്ച്‌
ഒരു സിഗരറ്റ്‌ വലിച്ചാലോ
എന്നാലോചിക്കുന്നതുപോലെയാണ്‌
ചില ചെടികളുടെ നില്‍പ്പ്‌

അയ്യോ! പൂമ്പാറ്റകളുണരുമ്പോഴേയ്ക്കും
ഇവരെങ്ങോട്ടെങ്കിലും കടന്നു കളയുമോ
എന്നാരോ വേവലാതിപ്പെടുന്നതു കേട്ടു

തേനീച്ചകളെപ്പോലെ
ഉറുമ്പുകളെപ്പോലെ
ധൃതി പിടിച്ച്‌
പണിയിടങ്ങളില്‍ പോകാതെ
എന്നെപ്പോലെ വെറുതേ പറന്നു നടക്കുകയാണല്ലോ
ശലഭങ്ങളൊക്കെയുമെന്ന്
നീ പരിഹസിക്കുകയാണല്ലേ
മുറ്റം കടന്ന്
പൂമുഖം കടന്ന്
നമ്മുടെ കിടപ്പുമുറിയില്‍പ്പോലും
വളര്‍ന്ന കാട്ടുചെടികള്‍
വെട്ടിക്കളയാന്‍ വയ്യാത്ത
മടിയനാണ്‌ ഞാനെന്ന്
പ്ലീസ്‌, ആരോടും പറയാതിരിക്കൂ

ഉയരമുള്ള കല്ലിന്മേല്‍ കയറിനിന്ന്
എന്തിനിങ്ങനെ കൈവീശുന്നു?
ഇനി നിന്റെ ഒരു കുറവേയുള്ളൂ!
നീയൊരു ശലഭമോ പക്ഷിയോ അല്ലല്ലോ!
ചിറകെന്നത്‌ പറക്കുന്നവയ്ക്കുപോലും
ഒരു സങ്കല്‍പം മാത്രമാണ്‌

നമ്മളൊരു മരച്ചുവട്ടില്‍ നില്‍ക്കുമ്പോള്‍
‍അതിന്റെ ഇലകള്‍ക്കടിയില്‍നിന്ന്
ഒരേ സമയം
കൊക്കൂണുകളായിരം പൊട്ടിത്തുറന്ന്
ശലഭങ്ങളായിരം പറന്നുയര്‍ന്നിരുന്നെങ്കില്‍
‍വെറുതെ കണ്ടുനില്‍ക്കാമായിരുന്നു
ഒരു പക്ഷേ നിനക്കൊരു സന്തോഷം തോന്നുമായിരുന്നു

നല്ല മഴക്കാറുണ്ട്‌
ഇടിവെട്ടിപ്പെയ്യുമായിരിക്കും
ഇനിയിപ്പോള്‍ അതൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല


6)സെമിത്തേരിയിലെ നട്ടുച്ച


നിഴലുകള്‍
‍അവനനവനിലേയ്ക്കു മാത്രം
നീളുകയോ ചുരുങ്ങുകയോ
ചെയ്യുന്ന സ്ഥലത്തെയാണ്‌
സെമിത്തേരി എന്നു വിളിക്കുക
എന്നൊരു പാഠമുണ്ടായിട്ടുണ്ടോ?
ഇല്ലെങ്കില്‍ ഉണ്ട്‌!
നട്ടുച്ച മാത്രമാണവിടത്തെ നേരം
വെയില്‍ മാത്രം കാലാവസ്ഥയും

ക്ഷാമപ്രദേശത്തേയ്ക്ക്‌
മരുന്നും വസ്ത്രവുമായി വരുന്ന
കപ്പലും കാത്ത്
തുറമുഖത്തു നില്‍ക്കുന്ന
ഒരാളെപ്പോലുണ്ട്‌
നിന്റെ നില്‍പ്പിലെ അവശതയും
നോട്ടവും

കൈ വിറച്ചു വിറച്ച്‌,
മുറുകെപ്പിടിച്ചിരുന്ന
രണ്ടു പനിനീര്‍പ്പൂക്കളുടേയും
ഇതളുകള്‍ക്കൊപ്പം
നീയും താഴെ വീണു പോയെങ്കിലോ
എന്ന ഭയമെനിക്കുണ്ടായിരുന്നു

മുറുകെപ്പിടിച്ചപ്പോള്‍
‍പിടിവിടല്ലേ വിടല്ലേ എന്ന്
നിന്റെ കൈകള്‍
കരഞ്ഞുകൊണ്ടേ ഇരിക്കുന്നത്‌
നീ അറിയുന്നുണ്ടായിരുന്നോ?

ഒരാള്‍ക്കു നില്‍ക്കാവുന്ന നിഴല്‍
എനിയ്ക്കുണ്ടായിരുന്നെങ്കില്‍
നിന്നെ ഞാന്‍ അതിന്റെ
ചുവടെ നിര്‍ത്തുമായിരുന്നു

സെമിത്തേരിയില്‍ കാറ്റു വീശുന്നില്ല
ചെറുമരക്കൊമ്പിലെ ഇലകള്‍
എന്തിന്റേയോ അടയാളങ്ങള്‍
‍കാറ്റെന്നു കാണിച്ചു തന്നു
ദിനവും പലതവണ മരിക്കുന്ന
നമ്മളോട്‌ സഹതപിക്കുന്നതുപോലെ‌

ഉച്ച നേരത്തെ ഇലയിളക്കം
ആത്മാവുകളുടെ വര്‍ത്തമാനമാണെന്ന്
ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?
ഇല്ലെങ്കില്‍ ഉണ്ട്‌!
നീ കണ്ണും ചെവിയുമോര്‍ക്കുന്നത്‌
കണ്ടാലറിയാം
പറഞ്ഞു തീര്‍ന്നിട്ടില്ലാത്ത പലതുമാണ്‌
കാണുന്നതും കേള്‍ക്കുന്നതുമെന്ന്

പൊന്നുപണിക്കാരുടെ
പണിയിടങ്ങളില്‍ വന്ന്
തമിഴന്മാര്‍ മണലില്‍നിന്ന്
പൊന്‍തരികള്‍ അരിച്ചെടുക്കുന്നതുപോലെ
കളഞ്ഞുപോയ ഒരു പാട്ട്‌
പലകുറി ജലമാവര്‍ത്തിച്ച്‌
നീ അരിച്ചെടുക്കുകയാണോ?

കല്ലറയില്‍ കുനിഞ്ഞുമ്മവയ്ക്കുമ്പോള്‍
‍ചുട്ടുപൊള്ളുന്ന സിമന്റ്‌
നിന്റെ ചുണ്ടുകളോട്‌
എന്തെങ്കിലും പറഞ്ഞുവോ‌?


7)കമ്മ്യൂണിസ്റ്റ്‌പച്ചയ്ക്കിടയില്‍ പാമ്പുകള്‍
ഊരിയിട്ട കുപ്പായങ്ങള്‍


എന്റെ വീട്ടിലേയ്ക്ക്‌
പിച്ചകത്തിന്റെ അതിരുകളുള്ള
വഴിയുണ്ടായിരുന്നെന്നും
നട്ടുച്ചയ്ക്കതിലൂടെ
പൊട്ടിയൊഴുകുന്ന വിയര്‍പ്പുമായി,
തണ്ണിമത്തനോ പഴമാങ്ങയോ
അമ്മാന്റെ കടയിലെ കപ്പലണ്ടിയോ
കലാകൗമുദിയോ വാങ്ങി
‌അച്ഛന്‍ വരാറുണ്ടെന്നതും
നേരായിരിക്കുമോ?

അങ്ങനെയെങ്കില്‍
കാവിലെ വള്ളികളില്‍നിന്ന്
മാനത്തേയ്ക്ക്‌ വിരുന്നുപോകുന്ന
ഊമന്താടികള്‍
കമ്മ്യൂണിസ്റ്റ്‌ പച്ചയ്ക്കിടയില്‍
‍പാമ്പുകള്‍ ഊരിയിട്ട കുപ്പായങ്ങള്‍
പണ്ട്‌ അമ്പലനടയില്‍
ഞങ്ങള്‍ നട്ട ചുവന്ന കൊടികള്‍
പാട്ടമ്പലത്തിനുപിന്നില്‍
കരികൊണ്ടെഴുതിയ പേരുകള്‍
എനിയ്ക്ക്‌ ഓര്‍മ്മ വരേണ്ടതല്ലേ

അയല്‍ വീട്ടിലെ പെണ്‍കുട്ടികള്‍
കണ്ണെഴുതി പൊട്ടു തൊടുവിച്ച
ഉറക്കെ കുരയ്ക്കാനറിയാത്ത
ടൈഗറിനെ മറക്കുമോ?

കളിമണ്‍ ചുമരുകളും
നീലച്ചായമടിച്ച
ഒറ്റജനാലകളുമുണ്ടായിരുന്ന
എന്റെ പഴയ വീടെങ്കിലും മറക്കുമോ?

നിങ്ങള്‍ നുണ പറയുകയാണ്‌
ഞാനിവിടത്തുകാരനല്ല
ഞാന്‍ കണ്ടതും തൊട്ടതും
അതൊന്നുമല്ല

എനിയ്ക്കറിയാവുന്ന ചുവപ്പ്‌
ചെമ്പരത്തിപ്പൂവിന്റേതല്ല
എന്റെ ഉള്ളിലെ കാവി
മുളയത്തെ വല്യമ്മയുടെ
വീട്ടില്‍ പോകുമ്പോള്‍ കണ്ട
ചരല്‍ക്കുന്നുകളുടേതല്ല
പുഴക്കരയില്‍
മീനുകളൊളിച്ചു കളിക്കുന്ന
കണ്ടല്‍ച്ചെടികളുടെ ഇലകളില്‍
എന്റെ പച്ചയില്ല

നിങ്ങള്‍ എന്നെ വിളിക്കുന്നതല്ല
എന്റെ പേര്
തലയ്ക്കുപിന്നില്‍ ഒരടികൊണ്ട്‌
ഞാനിപ്പോള്‍
തീവ്രപരിശീലന വിഭാഗത്തിലാണ്‌


8)സ്വപ്നസ്തംഭനം


വിശേഷിച്ചൊന്നുമുണ്ടായില്ല
വൈകീട്ട്‌ കുളി കഴിഞ്ഞ്‌
ഭസ്മം തൊട്ടു

അത്താഴത്തിനു മുന്‍പ്
രണ്ടെണ്ണം കഴിച്ചു
പതിവില്ലാതെ ആരെയോ
ഫോണില്‍ വിളിച്ച്‌
എന്തോ പറയുന്നുണ്ടായിരുന്നു

ഉറക്കത്തില്‍
എന്തൊ ചൊല്ലുന്നുണ്ടായിരുന്നു
ആരെയോ
പേരുചൊല്ലി വിളിക്കുന്നുണ്ടായിരുന്നു

രാവിലെ
കാപ്പിയുമായിവിളിക്കാന്‍ ചെന്നപ്പോള്‍...


9)എന്നെങ്കിലും മുന്നില്‍ വരുമോ? വിടാതെ പിന്തുടരുന്നതെന്തിനെന്ന് കോപിക്കുമോ?


അടുത്തുകിടന്നാരോ
പനിക്കുന്നതിന്‍ ചൂടില്‍
‍പൊള്ളുന്നുണ്ടുറങ്ങാത്ത
രാത്രികളേറെ നാളായ്‌

സിനിമാടാക്കീസിനു പുറത്ത്‌
ശബ്ദരേഖ കേള്‍ക്കുന്നതുപോലെ
അയാള്‍ കാണും ദു:സ്വപ്നങ്ങളുടെ
സൗണ്ട്‌ ട്രാക്ക്‌ കേള്‍ക്കുന്നുണ്ട്‌
ഉറക്കത്തിലിടയ്ക്കിടെ

രാവിലെ പുറത്തിറങ്ങുവാന്‍
ചെരിപ്പിടുമ്പോള്‍, അത്
‍തൊട്ടു മുമ്പാരോ ഇട്ടുനടന്ന്
ഊരിവച്ചതുപോലെ കിതക്കുന്നു
മറ്റൊരാള്‍ വായിച്ച പഴമയോടെ
തിണ്ണയിലിരിക്കുന്നു പത്രം

തൂണിനുപിന്നില്‍ നിഴല്‍
‍അടക്കിയ ചുമ
സിഗരറ്റ്‌ പുകയോ പ്രഭാതമഞ്ഞോ
മൂടിയ രൂപം

ഇരുവശവും ഇലകള്‍ തിങ്ങിയ
വഴിയിലൂടെ
കുളത്തിലേക്കു നടക്കുന്നേരം
ഒപ്പമുണ്ടായിരുന്നു
പരിചയമുള്ളൊരെണ്ണമണം
ഉടുമുണ്ടുലയുമൊച്ചയും

കുളത്തില്‍ മുങ്ങി നിവരുമ്പോള്‍
ഒപ്പം മുങ്ങിയതിന്നടയാളം
ജലവൃത്തങ്ങളായ്‌ കണ്ടു
സോപ്പു തേയ്ക്കാനെടുത്തതില്‍
മുന്‍പാരോ തേച്ചതിന്‍ നനവ്‌

കുളികഴിഞ്ഞു പോരുമ്പോള്‍
ഒരു മിന്നായം മിന്നിയോ!
തോളൊപ്പമെത്തും ചെമ്പന്മുടി,
മുതുകില്‍ ചുണങ്ങിന്റെ
പൂക്കളം കണ്ടോ!

ഭയവിസ്മയങ്ങളുള്ളില്‍
മേളവും അമിട്ടുമൊരുക്കുന്നല്ലോ!
ഉടലും മനസ്സുമൊരു
പൂരപ്പറമ്പായ്‌
ഉറക്കമൊഴിക്കുന്നല്ലോ!


10)ഉടലുകളാല്‍ വളയപ്പെടുന്ന ദിവസം ആത്മാവ്‌ എന്തു ചെയ്യും?


ഒരിക്കല്‍
ഒരറബി നഗരത്തിന്റെ പിന്നാമ്പുറത്ത്‌
സ്ഥിരം വരവുകാരായ
കെട്ടിടം പണിക്കാര്‍ പഠിപ്പിച്ച
ഉറുദുവും പുഷ്‌തുവും തെലുങ്കും
തെറിയും മണക്കുന്ന
ഇംഗ്ലീഷുപോലുള്ളൊരു ഭാഷയില്‍
‍സോവിയറ്റ്‌ നാട്ടില്‍നിന്നു വന്ന ഒരു പെണ്ണ്
ഒരു മലയാളി യുവാവിനോട്‌
നിന്നെ എനിയ്ക്കിഷ്ടമായെന്ന് പറഞ്ഞു

അവളവന്‌ വോഡ്ക ഒഴിച്ചു കൊടുത്തു
ഉപ്പും പച്ചമുളകും ചെറുനാരങ്ങാനീരുമുള്ള
തീജലം കുടിക്കുമ്പോള്‍
തന്റെ അലമാരയിലുള്ള
പെട്ടിപ്പാറ്റകള്‍‍ പകുതിയോളം തിന്നു തീര്‍ത്ത
ഗോര്‍ക്കിയുടെ പുസ്തകം
അവനോര്‍മ്മ വന്നു
കുട്ടിക്കാലത്ത്‌ പാഠപുസ്തകം പൊതിഞ്ഞിരുന്ന
സോവിയറ്റ്‌ നാടിന്റെ മിനുസക്കടലാസും
അതിലെ മഞ്ഞു മനുഷ്യന്റെ മുള്ളങ്കിമൂക്കും
ഓര്‍മ്മ വന്നു

അവളുടെ പ്രിയ വോള്‍ഗയെ
പേരാറെന്നും പെരിയാറെന്നുമൊക്കെ
ചെറുനദികളായി പരിഭാഷപ്പെടുത്താറുണ്ട്‌
തന്റെ നാട്ടിലെ ചിലരെന്ന്
അവന്‍ അവള്‍ക്ക്‌ പറഞ്ഞു കൊടുത്തു
ലോക്കല്‍ സെക്രട്ടറി ഉസ്മാനിക്കയെ
ഉസ്മാനോവ്‌ എന്നാണ്‌
രഹസ്യമായി വിളിക്കുകയെന്നും

അവള്‍ക്കതൊന്നും മനസ്സിലായില്ല
അവള്‍ പുസ്തകങ്ങള്‍ വായിച്ചിട്ടില്ല
ചുവന്ന ചട്ടയുള്ള പാസ്പോര്‍ട്ടാണ്‌
അവളുടെ കൈയ്യിലുള്ള ഏക പുസ്തകം
അവളുടെ സാഹിത്യ-വേദപുസ്തകം

എന്തിനാണ്‌ നീ
ഇത്തരമൊരു തൊഴിലില്‍ എന്ന്
ധൃതിപ്പെട്ട്‌ നഗ്നനാകുമ്പോള്‍ അവന്‍ ചോദിച്ചു
തീ പിടിച്ച വയര്‍ കെടുത്താന്‍
മഞ്ഞുവാരിത്തിന്നു മരിച്ച
അമ്മയെക്കുറിച്ച്‌ അവള്‍ പറഞ്ഞില്ല
പകരം, പഴുത്ത ചെറുനാരങ്ങാമുലകള്‍
‍അവന്റെ ചുണ്ടില്‍ അമര്‍ത്തി

ജനിച്ചിട്ടിതേവരെ മുലകുടിച്ചിട്ടില്ലാത്ത
കുഞ്ഞിന്റെ ആര്‍ത്തിയോടെ
അവന്‍ മുട്ടിമുട്ടിക്കുടിക്കുമ്പോള്‍
മഞ്ഞുനദിപോലെ ഉറഞ്ഞുപോയെങ്കിലും
അലയിളക്കുന്നുവെന്ന് അവള്‍ ഭാവിച്ചു

ചരിത്രരചന അവസാനിപ്പിച്ച്‌
എലിക്കാട്ടവും ശുക്ലവും
പുകയിലയും മണക്കുന്ന
രതിപ്പുരയില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍
‍ആത്മാവില്‍ ഇറ്റുപോലും തീജലമില്ലാഞ്ഞിട്ടും
അവന്‌ ഉറക്കെ കരയണമെന്ന് തോന്നി


11)ഒരു നാടു മുഴുവന്‍ ഒരേ സ്വപ്നം കാണുന്നു


സ്കൂളില്‍ പോകുന്ന കുട്ടികളെ
കൊതിയോടെ വിളിക്കുന്നത്‌
പുളിയും മധുരവും വിളഞ്ഞ
പേരയും ചാമ്പമരങ്ങളുമാണ്‌
സുഗന്ധവും സുവര്‍ണവുമുള്ള
മുല്ലയും പനിനീരുമാണ്‌
കുറ്റിച്ചെടികള്‍ക്കിടയില്‍
‍ആരെങ്കിലുമുണ്ടോ?

പെണ്ണെന്നു പറയുമ്പോള്‍
‍അയയില്‍ തൂങ്ങുന്ന തുണി
കുരുക്കായി പിരിഞ്ഞുതരും
ആത്മാവുപേക്ഷിച്ച ജീര്‍ണവസ്ത്രം
കീറിമുറിക്കാന്‍
വിറകുപുരയ്ക്കുള്ളിലെ
ആയുധം കിതയ്ക്കും

അയല്‍ക്കാരന്റെ മാംസത്തിലേയ്ക്ക്‌
എളുപ്പം കയറിപ്പോകാമെന്ന്
അരയിലെ കത്തി
പലവട്ടമായി ഉറപ്പു തരുന്നു
അവന്റെ അടുക്കളയില്‍നിന്ന്
കൊണ്ടുവരാറുള്ള പകര്‍ച്ചകള്‍ക്ക്‌
ദു:സ്വാദായിരുന്നെന്ന് വിചാരിച്ചാല്‍ മതി

നട്ടുച്ചയ്ക്ക്‌
വിജനമായ വഴിയിലൂടെ
വളവ്‌ തിരിഞ്ഞ്‌
ആരോ വരുന്നുണ്ട്‌

നാരായണന്മാഷ്‌
പെന്‍ഷന്‍ വാങ്ങിവരികയാവും
നബീസുമ്മ
മോളെക്കാണാന്‍ പോയി വരികയാവും
വലിച്ചുപൊട്ടിക്കാന്‍ പാകത്തില്‍
കഴുത്തിലെ പൊന്മാല
വെയിലില്‍ തിളങ്ങുന്നുണ്ടാവും


ടി.പി.അനില്‍കുമാര്‍
തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളത്ത്‌ 1969ല്‍ ജനിച്ചു. അച്ഛന്‍: ടി.എന്‍.പ്രഭാകരന്‍, അമ്മ: ശാരദ.
അപ്പുമാഷെ സ്കൂള്‍, തളിക്കുളം ഗവണ്‍മന്റ്‌ ഹൈസ്ക്കൂള്‍, നാട്ടിക ശ്രീനാരായണ കോളേജ്‌ എന്നിവിടങ്ങളില്‍ പഠിച്ചു. 1992 മുതല്‍ ഷാര്‍ജജയില്‍ ജോലി ചെയ്യുന്നു.
ഭാര്യ ബിനി. ഇരട്ടക്കുട്ടികള്‍: നിരഞ്ജന്‍, അഞ്ജന.
പുസ്തകം : രണ്ട് അധ്യായങ്ങളുള്ള നഗരം (കവിതാസമാഹാരം‍)
ഇ-വിലാസം : anilantp@yahoo.com

മഹാമനസ്കതയുടെ മാതൃകാപുരുഷൻ - ഇ എന്‍ എസ്



dr. g . velayudhan
അധികമൊന്നും പ്രശസ്തി ആഗ്രഹിക്കാതെ ചെയ്യുന്ന കാര്യങ്ങളുടെ സാർത്ഥകതയിൽ സമാധാനവും സന്തോഷവും നേടുന്ന അപൂർവ്വമായ വ്യക്തിത്വമാണ്‌ ആതുരശുശ്രൂഷകനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ.ജി.വേലായുധൻ.
തിരുവനന്തപുരം ജി.ജി.ഹോസ്പിറ്റൽ ചീഫ്‌ മെഡിക്കൽ ഓഫീസറായ വേലായുധൻ സംസ്ഥാനത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തകനാണെന്ന്‌ നിസ്സംശയം പറയാം. ഒരാൾ ഒറ്റയ്ക്ക്‌ ഇത്രയും കാര്യങ്ങൾ ചെയ്യുമോ എന്ന്‌ അത്ഭുതപ്പെടുത്തുന്നവർക്ക്‌ അദ്ദേഹം നൽകുന്ന മറുപടി ഇതാണ്‌. എനിക്കു പ്രശസ്തി വേണമെന്ന്‌ തോന്നിയിട്ടില്ല. നിർധനരായ കുട്ടികൾക്കും പാവപ്പെട്ടവർക്കും രോഗികൾക്കും എന്നെക്കൊണ്ട്‌ കഴിയുന്ന സഹായങ്ങൾ ചെയ്യുമ്പോൾ എനിക്കു കിട്ടുന്ന സന്തോഷം. അതിനെയാണ്‌ വിലമതിക്കുന്നത്‌. കേരളത്തിലെ ആദ്യത്തെ പുരുഷ ഗൈനക്കോളജിസ്റ്റായ ഡോ.വേലായുധൻ ഈരംഗത്ത്‌ വലിയൊരു പ്രബോധകനും ജേതാവുമാണ്‌. ഇദ്ദേഹത്തിന്റെ സേവന മേഖലകളെ ഇവിടെ ചുരുക്കി പ്രതിപാദിക്കുകയാണ്‌.
1. തിരുവനന്തപുരത്തെ 38 സ്കൂളുകളിൽ പ്രഭാത ഭക്ഷണം കൊടുക്കുന്നത്‌ ഈ ഡോക്ടാണ്‌. പതിനായിരം കുട്ടികൾക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്‌. പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്ന കുട്ടികളെ എന്ത്‌ പഠിപ്പിച്ചാലും തലയിൽ കയറില്ല. കുമാരപുരത്തെ അപ്പർ പ്രൈമറി സ്കൂളിലായിരുന്നു ഇതിന്റെ തുടക്കം. ഡോക്ടർ പറയുന്നു.
2. പഠിക്കാൻ കഴിവുള്ള കുട്ടികളുടെ ചെലവുകൾ ഏറ്റെടുത്ത്‌ നടത്തുന്നു. ഇപ്പോൾ 16 കുട്ടികളെ ഡോക്ടർ ദത്തെടുത്ത്‌ പഠിപ്പിക്കുന്നു. ഇതിൽ മൂന്നുപേർ എഞ്ചിനീയറിങ്ങിനും രണ്ടുപേർ മെഡിസിനും ഒരാൾ ഡന്റൽ ശയൻസിനും ഒരാൾ പോളിടെക്നിക്കിലും പഠിക്കുന്നു.
3. ഗ്രാമീണ മേഖലയിൽ സൗജന്യ ആതുരസേവന സമ്പ്രദായം തുടങ്ങി.
4. തിരുവനന്തപുരത്തെ അനാഥരുടെ മന്ദിരമായ ശ്രീചിത്രാ പുവർഹോമിനെ നവീകരിച്ചത്​‍്‌ ഡോക്ടർ ഒറ്റയ്ക്കാണ്‌. ഒരു സൗകര്യവുമില്ലാതിരുന്ന അവിടെ മുറികൾ തിരിച്ച്‌ കുട്ടികൾക്ക്‌ പഠിക്കാൻ അവസരമൊരുക്കി. പഠനോപകരണങ്ങളും യൂണിഫോമുകളും നൽകി. അന്തേവാസികൾക്ക്‌ ജി.ജി.ഹോസ്പിറ്റലിൽ പ്രത്യേക ചെക്കപ്പും ചികിത്സയും നടത്തി. ഇപ്പോഴും ചികിത്സാ സഹായം തുടരുന്നു. പുവർഹോമിൽ നേത്രചികിത്സാ ക്യാമ്പും നടത്തി.
ക്യാമ്പംഗങ്ങൾക്കായി ഒരു കയർ യൂണിറ്റ്‌ തുടങ്ങി. സ്വന്തം ജന്മദിനങ്ങൾ പുവർഹോമിൽ നടത്തി. ഹോമിലെ ഭക്ഷണരീതിയും നവീകരിച്ചു. ഡോക്ടറുടെ ജന്മദിനങ്ങളിൽ ധാരാളംപേരെ ക്ഷണിച്ച്‌ സദ്യകൊടുത്തത്‌ പല പ്രമുഖർക്കും പ്രേരണയായി. പല സമ്പന്നരും ഇപ്പോൾ ഇവിടെ ജന്മദിനം ആഘോഷിക്കാനെത്തുന്നു. ഒരു ദിവസത്തെ ഭക്ഷണം സ്പോൺസർ ചെയ്യാനുള്ള സാഹചര്യവും ഡോക്ടറാണ്‌ തുടങ്ങിയത്‌. ഇപ്പോൾ പലരും ഈ രീതിയിൽ ഭക്ഷണം എത്തിക്കുന്നുണ്ട്‌.
5. പട്ടത്ത്‌ സ്ത്രീ ശാക്തീകരണത്തിനായി ഒമ്പത്‌ തയ്യൽകേന്ദ്രങ്ങൾ തുടങ്ങി. 122 പേർക്ക്‌ പരിശീലനം നൽകി. ഇതിൽ 33 പേർ തയ്യൽജോലി ചെയ്ത്‌ ഉപജീവനം തേടുന്നു. 55 പേർ സ്വന്തം നിലയിൽ തയ്യൽ സ്ഥാപനങ്ങൾ നടത്തുന്നു. തൊഴിലില്ലാത്ത സ്ത്രീകൾക്ക്‌ ഹോം നേഴ്സിങ്ങിൽ പരിശീലനം നൽകി. ഇത്‌ പാവപ്പെട്ട സ്ത്രീകൾക്ക്‌ സ്വന്തം കാലിൽ നിൽക്കാൻ സഹായകമായി.
6. പട്ടം കേശവദാസപുരം നഗരപ്രദേശത്തുള്ള മൂന്നുറോളം ചേരിനിവാസികൾക്ക്‌ (ദാരിദ്രരേഖയ്ക്ക്‌ താഴെയുള്ളവർക്ക്‌) വിവിധ ക്ഷേമപ്രവർത്തനങ്ങൾ നടത്തി. 5000 രൂപ വീതം മുടക്കി 51 കക്കൂസുകൾ നിർമ്മിച്ചു നൽകി. തൈക്കൂട്ടത്ത്‌ ബാലവാടി തുടങ്ങി. മെഡിക്കൽ ക്യാമ്പുകൾ നടത്തി. ഇവിടെയുള്ള കുട്ടികൾക്ക്‌ പോളിയോ വാക്സിൻ സമ്പ്രദായവും ആരംഭിച്ചു. രോഗപ്രതിരോധത്തിനായുള്ള എല്ലാ മുൻകരുതലുകളും ഉറപ്പുവരുത്തി.
7. തിരുവനന്തപുരത്തിനും കോവളത്തിനും ഇടയ്ക്കുള്ള പത്തുറ ദ്വീപ്‌ ഡോക്ടർ ഏറ്റെടുത്ത്‌ സഹായങ്ങൾ ചെയ്ത്‌ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തി. മൂന്നു കിലോമീറ്റർ നീളമുള്ള ഈ ദ്വീപ്‌ 1989ലാണ്‌ ഏറ്റെടുത്തത്‌. 223 വീടുകളാണ്‌ അവിടെയുണ്ടായിരുന്നത്‌. ഈ ദ്വീപിൽ ആഴ്ചയിൽ രണ്ട്‌ ദിവസം പ്രവർത്തിക്കുന്ന ക്ലിനിക്ക്‌ തുടങ്ങി. സൗജന്യമായി മരുന്നു നൽകുന്ന സംവിധാനം ഏർപ്പെടുത്തി. കയർ, മത്സ്യബന്ധന മേഖലകളിലാണ്‌ ഗ്രാമവാസികൾ തൊഴിൽ ചെയ്തിരുന്നത്‌. ഇടവേളകളിലെ പട്ടിണി ഒഴിവാക്കാൻ സൗജന്യഭക്ഷണം നൽകാനും ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സ്ഥിരം തൊഴിൽ നൽകുന്നതിന്റെ ഭാഗമായി ദ്വീപിലെ 60 യുവാക്കളെ കലവൂരിലെ കയർപിരി കേന്ദ്രത്തിലെത്തിച്ച്‌ പരിശീലനം നൽകി. ദ്വീപിൽ കയർയൂണിറ്റ്‌ തുടങ്ങിയത്‌ വഴിത്തിരിവായി. കയർപിരി പരിശീലനവും ആരംഭിച്ചു. കുട്ടികൾക്കായി ഒരു പാർക്ക്‌ നിർമ്മിച്ചു. ജി.ജി.ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ 30 സെന്റ്‌ സ്ഥലം വാങ്ങി 16 മുറികളോടെ രണ്ടുനില കെട്ടിടം നിർമ്മിച്ചു. ഏറ്റവും പാവപ്പെട്ട 15 കുടുംബങ്ങൾക്ക്‌ ഈ വീടുകളിൽ 15 എണ്ണം കൈമാറി. ഇതിനപ്പുറമായി 22 ആധുനിക കക്കൂസുകളും പണികഴിപ്പിച്ചു.
8. ഡോ.അംബേദ്കർ മെമ്മോറിയൽ ഹൗസിംങ്ങ്‌ സ്കീം ഡോക്ടർ വേലായുധന്റെ മഹത്തായ സംരംഭമാണ്‌. 1993-ൽ കടംപള്ളി പഞ്ചായത്തിൽ ഈ പദ്ധതിക്ക്‌ തുടക്കമായി. വരാന്തയും ആധുനിക കക്കൂസുകളുമുള്ള വീടാണ്‌ അദ്ദേഹം ഇവിടെ ഓരോരുത്തർക്കും സാക്ഷാത്ക്കരിച്ചതു. 2003-ൽ പള്ളിച്ചൽ, കൊടുകാൽ, മാരണല്ലോ‍ൂർ, മലയിൻകീഴ്‌, വിളപ്പിൽ, അതിയന്നൂർ, ബാലരാമപുരം, നേമം എന്നിവിടങ്ങളിലായി മറ്റൊരു ഹൗസിങ്‌ സ്കീമും അദ്ദേഹം ആരംഭിച്ചു. വീടില്ലാത്തവർക്കായി അദ്ദേഹം 170 വീടുകൾ നിർമ്മിച്ചു നൽകി.
9. സ്വന്തം സ്ഥാപനമായ ജി.ജി ഹോസ്പിറ്റലിലെ വീടില്ലാത്ത തൊഴിലാളികൾക്കായി അദ്ദേഹം മറ്റൊരു പദ്ധതിയും നടപ്പാക്കി. ഇതിന്റെ ഭാഗമായി 24 വീടുകളാണ്‌ പണിതുകൊടുത്തത്‌.
10. ആരോഗ്യരംഗത്ത്‌ ഡോ.ജി.വേലായുധൻ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി. ഗർഭധാരണം, ഗർഭകാല ശുശ്രൂഷ, അബോർഷൻ, പ്രസവം എന്നീ കാര്യങ്ങളെപ്പറ്റിയുള്ള പല അബദ്ധധാരണകളും അദ്ദേഹം തിരുത്തി. പഠനവും ഗവേഷണവും ശുശ്രൂഷയും ഒരേസമയം കൊണ്ടുപോയി അദ്ദേഹം രോഗികളുടെ വിശ്വാസമാർജ്ജിച്ചു. ഗർഭിണികളായ ഡോക്ടർമാർപോലും ഡോ.വേലായുധനെ സമീപിക്കുന്നത്‌ അദ്ദേഹത്തിന്റെ വിശ്വാസ്യതയുടെ അടയാളമായി കാണേണ്ടതാണ്‌. അബോർഷൻ തടയുന്നതിനു ചികിത്സാരീതി വികസിപ്പിച്ചതാണ്‌ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത്‌. 'അമ്മ ആകുമ്പോൾ അറിയാൻ' എന്നൊരു പുസ്തകതന്നെ അദ്ദേഹം പ്രസിദ്ധീകരിച്ചു. ഗ്രാമങ്ങളിലുള്ളവർക്ക്‌ ഗർഭകാല പരിചരണം നടത്താൻ ഇത്‌ സഹായകമായി. ഗർഭിണികളിൽ കണ്ടുവരുന്ന സന്ധിവേദന, കൈ കാൽമുട്ടുവേദന തുടങ്ങിയവയ്ക്കെല്ലാം ഡോക്ടർ വളരെ ലളിതമായ വ്യായാമമുറകൾ നിർദ്ദേശിച്ചു. നൂറുശതമാനവും വിജയംകണ്ടു.
കുട്ടികളുടെ വളർച്ചയ്ക്കും അവരുടെ ഭാവിക്കും കുടുംബാസൂത്രണം ആവശ്യമാണെന്ന്‌ അദ്ദേഹം ചിന്തിച്ചു. പ്രസവത്തിനുശേഷമുള്ള സ്റ്റര്റിലൈസേഷൻ ഓപ്പറേഷൻ നടത്തിയ ആദ്യ കേരള ഡോക്ടർ വേലായുധനാണ്‌.
പുകവലിക്കെതിരെ സൈൻ ബോർഡുകൾ സ്ഥാപിച്ചുകൊണ്ടാണ്‌ ഡോക്ടർ തീരദേശവാസികളെ ഇതിലേക്ക്‌ ശ്രദ്ധക്ഷണിച്ചതു.
സ്വന്തം ജീവിതത്തെ ഒരു മലർവാടിയാക്കിയ മഹാനാണ്‌. ഡോ.ജി.വേലായുധൻ. അദ്ദേഹം ഒരു പുഷ്പത്തെപ്പോലെ മറ്റുള്ളവർക്ക്‌ നന്മമാത്രം ചൊരിയുന്നു. ഡോ.വേലായുധന്റെ ചിരിയും പ്രകൃതവും ഏതൊരാൾക്കും മനസ്സിനു സുഖം തരും. അദ്ദേഹം എപ്പോഴും സേവനസന്നദ്ധനാണ്‌. മറ്റുള്ളവർക്കുവേണ്ടി ഒരാൾ എങ്ങനെ ജീവിക്കണമെന്നറിയണമെങ്കിൽ ഈ ഡോക്ടറെ മാതൃകയാക്കണം.
വലിയ സാമൂഹിക അവബോധമാണ്‌ ഡോക്ടറുടെ കൈമുതൽ. അദ്ദേഹത്തിനു സാമൂഹ്യജീവിതത്തിന്റെ സമരവും ചരിത്രവും ഉച്ചനീചത്വങ്ങളും വിവേചനവും ദാരിദ്ര്യവും എല്ലാം മനസ്സിലാകും. ജീവിതം ഒരു സമരമാക്കിയതുകൊണ്ട്‌ ഓരോ അധ്വാനത്തിന്റെയും ഗുണം ശരിക്കറിയാം. തന്റെ ആദർശത്തിന്റെ പ്രതീകാത്മകമായ ആവിഷ്കാരം എന്നതുപോലെ ജി.ജി ഹോസ്പിറ്റലിനു മുന്നിൽ രണ്ട്‌ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്‌. ഒന്ന്‌ ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക്‌ തുടക്കക്കാരനായ ഡോ.പൽപ്പുവിന്റേതാണ്‌. കേരളത്തിലെ അധഃസ്ഥിത ജനതയ്ക്ക്‌ ആത്മവിശ്വാസവും ജീവിതദർശനവും നൽകിയ ഡോ.പൽപ്പുവിനെ മാതൃകയാക്കിയത്‌ ഡോ.വേലായുധന്റെ മഹത്തായ ജീവിതാവബോധം കൊണ്ടാണ്‌. മറ്റൊരു പ്രതിമ ഇന്ത്യൻ ഭരണഘടനാശിൽപിയും അധഃകൃതരുടെ പടത്തലവനുമായ ഡോ.അംബേദ്ക്കറുടേതാണ്‌. ഈ രണ്ട്‌ മഹാന്മാരുടെയും ജീവിതപന്ഥാവിലെ വെളിച്ചം ഡോ.വേലായുധൻ ശിരസ്സാവഹിച്ച്‌ കർമ്മമാർഗം പ്രകാശ പ്രവാഹമാക്കിയിരിക്കുന്നു. സ്വന്തം പ്രകാശപാതയെപ്പറ്റി ഡോ . വിശദീകരിച്ചതു ഇങ്ങനെയാണ്‌: ജീവിതം നശ്വരമാണ്‌. ജീവതത്തിൽ എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാനുള്ള അവസരം പാഴാക്കരുത്‌. മറ്റുള്ളവർക്കുകൂടി പ്രയോജനം ചെയ്യുന്നതാകണം നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കേണ്ടതെന്ന ശ്രീനാരായണ ഗുരുവിന്റെ ഉപദേശം എന്റെ പ്രാണനാണ്‌. നാളേക്കുവേണ്ടി അധികം കരുതിയിട്ട്‌ കാര്യമില്ല. കഴിവിന്റെ പരമാവധി പ്രയത്നിക്കുക. പ്രതിഫലേച്ഛയില്ലാതെ. എല്ലാവരും ഈ രീതിയിൽ ചിന്തിച്ചാൽ ലോകം എത്ര മാറിയേനെ. ഞാൻ ലക്ഷക്കണക്കിനു രോഗികളെ ചികിത്സിച്ചു. ഇപ്പോഴും നോക്കുന്ന രോഗികളുമായി ഇടപഴകുമ്പോൾ എനിക്കു വലിയ സുഖം കിട്ടുന്നുണ്ട്‌. പണത്തേക്കാൾ വലുതാണ്‌ രോഗിയുടെ സമാധാനവും അവന്റെ ചിരിയും.

ഭാര്യ: ഓമന, മക്കൾ : ഡോ.മീര ദുബായിൽ ഗൈനക്കോളജിസ്റ്റ്‌. ഡോ.മായ (അന്തരിച്ചു), ചിത്ര (തിരുവനന്തപുരത്ത്‌ ജവഹർകോളനിയിൽ താമസം.)


കടപ്പാട്: ഗോകുലംശ്രീ

Friday, October 2, 2009

ezhuth online NOVEMBER















EZHUTH ONLINE NOVEMBER 2009

എഡിറ്റോറിയല്‍:
post post modernist thinker, performatist -
notes on the vocabulary of performatism: raeol eshelman
exclusive column:
changes in the prevailing conception of the 'artist' and his /her sensibility - alan kirby
advice column; sukshmananda swami

കഥ

ഒന്നും മിണ്ടാതെ രണ്ടു പേര്‍: ഷൈന്‍
തൂവല്‍ നിറച്ച തലയണകള്‍: മാത്യൂ നെല്ലിക്കുന്ന്‌
ചോക്ലേറ്റ് : ജെ. അനില്‍കുമാര്‍
യാമങ്ങള്‍ തീരുമ്പോള്‍ : മാത്യൂ നെല്ലിക്കുന്ന്
സീതായനം: ബോണി പിന്‍‌‌‌റോ
പ്രയാണം, പാദമുദ്രകളില്ലാതെ: ഡോണ മയൂര
മുഖം : കെ. പി. എം. നവാസ്
ഹേ റാം: ഷാഹുല്‍ ഹമീദ് .കെ . ടി
മിതമായ പലിശ: ശ്രീദേവി നായര്‍
കടല്‍തീരത്തു പരന്ന നിലാവില്‍ തിരകള്‍ നീന്തുകയായിരുന്നു: എം. പി . ശശിധരന്‍

ഹാസ്യം

സംസാരിക്കുന്ന ഓക്കുമരം: മാത്യൂ നെല്ലിക്കുന്ന്‌

ഓര്‍മ്മ

മഞ്ഞനക്കരയിലെ ഓക്കുമരങ്ങല്‍ക്കിടയില്‍ നിന്ന്: ഷൈന്‍

ഈ മാസത്തെ കവി:
ഇന്ദിരാ ബാലന്‍

കവിത

the inevitable: rini das
കവിതകള്‍: സനാതനന്‍
words are waste of reasoning done in speaking: abdulrahim puthiyapurayil
മൂര്‍ത്തി: ഡെല്‍ന നിവേദിത
ജനങ്ങള്‍ : സത്യ നാരായണന്‍
ശലഭച്ചിറകുകള്‍: എം. കെ .ജനാര്‍‌ദ്ദനന്‍
അപ്പുറം: സി. പി ദിനേശ്
വസന്തം: ശ്രീദേവി നായര്‍
maunathinte vaakkukal : brinda

ഗദ്യം

കവിതയുടെ പിറവി: ദേശമംഗലം രാമകൃഷ്ണന്‍
ദേശമംഗലം ഒരു സമൂഹത്തെ കാണുന്നു: രാജേഷ് എം. ആര്‍
വംശമഹിമയുടെ ഋതുക്കള്‍ : ഗണേഷ് പന്നിയത്ത്
തിരുവോണം തൃപ്പൂണിത്തുറയില്‍ നിന്ന് തുടങ്ങുന്നു: പ്രഫുല്ലന്‍ തൃപ്പൂണിത്തുറ
വേദനകളുടെ റീമിക്സ്: രവിമേനോന്‍
കാന്‍ഡി ശ്രീലങ്കയിലെ ഒരു മൂന്നാര്‍ പട്ടണം: എ. ക്യൂ. മഹ്ദി
തണല്‍ മരങ്ങള്‍ തേടിയ എന്‍‌റെ ജീവിതം: കെ. കെ രാജു
ആചാരാനുഷ്ഠാനങ്ങളുടെ അപകടങ്ങള്‍: കലവൂര്‍ രവി

മറ്റു വായനകള്‍

ബാബുരാജ് റ്റി. വി
എം. കെ . ഹരികുമാര്‍

Wednesday, September 30, 2009

വസന്തം -ശ്രീദേവിനായര്‍





sreedevi nair
വസന്തങ്ങളുടെ ബീജം
ഓരോസ്ത്രീയും പേറുന്നുണ്ട്.
ആണിന്റെ സാമീപ്യമില്ലെങ്കിലും
കുന്തിയെപ്പോലെ സൂര്യനെയും,
കാറ്റിനെയും പ്രണയിച്ച് പ്രസവിക്കണം.

ഒരു കര്‍ണ്ണനെ പ്രസവിക്കാന്‍
ഏതുസ്ത്രീയാണ് മോഹിക്കാത്തത്?
സൂര്യന്റെ ഭാര്യയാകാന്‍ ഒരു
നിമിഷമെങ്കിലും മോഹിക്കരുതോ?

വരുണനും അഗ്നിയുമെല്ലാം നല്ല
സ്ത്രീകളെ,കന്യകമാരെ അന്യേഷിക്കു
ന്നുണ്ടെന്ന് കേട്ടു.പ്രായമാകുമ്പോഴും
ഉള്ളിലെകന്യകയെവരുണനും അഗ്നിയ്ക്കു
മായി സമര്‍പ്പിക്കാന്‍മോഹം.

വരുണന്റെയും അഗ്നിയുടെയും കുട്ടികളെ
പെറ്റുവളര്‍ത്താന്‍ ,
പെണ്ണിന്റെ ഉള്ളില്‍ ഈപ്രകൃതിദൈവങ്ങളുടെ
ബീജമുണ്ട്.

പ്രണയമഴ
ചിതറിയ മഴപോലെ ചിന്തകള്‍
പൊഴിഞ്ഞ മഴപോലെ പ്രണയം
കര്‍ക്കിടകമഴപോലെ കദനം
തുലാമഴപോലെ കാമം.
നിലാമഴപോലെ നിഴലുകള്‍
ഇരുള്‍മഴപോലെ അഴലുകള്‍
പകല്‍ മഴപോലെ അറിവുകള്‍
രാത്രിമഴപോലെ നിറവുകള്‍.

തോരാത്ത മഴപോലെ ദുഃഖം
കുളിര്‍മഴപോലെ മോഹം
മഞ്ഞുമഴപോലെ സ്വപ്നം
വേനല്‍ മഴപോലെ സത്യം.

എവിടെയും മഴ!
കരയിലുംകടലിലും,
മണ്ണിലുംമനസ്സിലും,
ജനനത്തിലുംമരണത്തിലും,
സ്നേഹത്തിലുംവെറുപ്പിലും,
ജീവനിലുംജീവിതത്തിലും,
സത്യമായുംമിഥ്യയായും മഴ!

എങ്കിലും മഴയേ;
നിന്നെ ഞാന്‍ പ്രണയിക്കുന്നു.
തീവ്രമായീ........!

ദേശമംഗലം ഒരു സമൂഹത്തെ കാണുന്നു-രാജേഷ്‌ എം.ആർ





rajesh m r

ആഗോളീകരണം പരിസ്ഥിതി, സർഗാത്മകത, മാനുഷിക ബന്ധങ്ങൾ എന്നിങ്ങനെയുള്ള സാമൂഹിക വ്യവഹാരത്തിന്റെ വിവിധ മേഖലകളിലെല്ലാം പരിവർത്തനങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്‌. ഓർമ്മയെ കേവലം ഗൃഹാതുരതയോടെ, അരാഷ്ട്രീയമായി സമീപിക്കുന്ന കാലമാണ്‌ ആഗോളീകരണം. ഓർമ്മയെ മായ്ച്ച്‌, ചരിത്രത്തെ നിഷേധിച്ച്‌ സമൂഹം ചെറിയ ചെറിയ കൂട്ടങ്ങളായി മാറുന്നു. സാഹിത്യവും ഇതുപോലെ ചെറിയ ചെറിയ കൗതുകങ്ങളും പ്രതിഷേധങ്ങളുമായി മാറുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം ഇന്നു കാണുന്നുണ്ട്‌.


24 വരിയിൽ ഒതുങ്ങുന്ന കവിതകളുടെ ആവിഷ്കാരത്തിലുള്ള ഉറച്ച വിശ്വാസങ്ങൾക്ക്‌ ഇന്ന്‌ ഇളക്കം തട്ടിയിരിക്കുന്നു. പ്രമേയത്തിന്റെയും ശക്തമായ നിലപാടുകളുടേയും അടിസ്ഥാനത്തിൽ കവിതയുടെ രൂപത്തിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നതിന്റെ തെളിവാണ്‌ ദേശമംഗലം രാമകൃഷ്ണന്റെ 'ഓർക്കരുതിപ്പഴയ കാര്യങ്ങൾ' എന്ന കവിത. മുതലാളിത്തത്തിന്റെയും പ്രതിലോമ ആശയാവലികളുടെയും സർഗനിർവചനങ്ങളിൽ കവിത വഴി മാറി നടക്കുകയാണെന്ന സൊ‍ാചനയാണ്‌ ഇതു മുന്നോട്ടുവയ്ക്കുന്നത്‌. മറവി/ഓർമ്മ, നാഗരികത/ഗ്രാമീണത, കാൽപ്പനികത/യഥാർത്ഥം, ഗൃഹാതുരത/വർത്തമാനം തുടങ്ങിയ ദേശംമംഗലം കവിതകളിൽ ആവർത്തിച്ചു വരുന്ന വിരുദ്ധദ്വന്ദങ്ങൾ ഈ കവിതയിലും കാണാനാകും.


പരിസ്ഥിതി എന്നും കവിതയുടെ വിഷയമാണ്‌. കവികൾ മാറി മാറി വ്യത്യസ്ത രീതിയിൽ പ്രകൃതിയെക്കുറിച്ച്‌ പാടിയിരിക്കുന്നു. 'മരണത്തിന്റെ നിഴൽ വിളയുന്ന നിലങ്ങൾ കണ്ട്‌ ആഹ്ലാദിക്കുന്ന കൃഷിക്കാരൻ' എന്നത്‌ സമകാലിക ലോകത്തിന്റെ ഒരു 'ഭ്രാന്തൻ' ബിംബമാണ്‌. കൃഷി എന്നത്‌ ലാഭകരമല്ലാത്ത ഭ്രാന്തമായ ഒരു പ്രക്രിയയായി കരുതുന്ന ലോകത്തെയാണ്‌ കൃഷിക്കാരന്റെ ആഹ്ലാദം അഭിസംബോധന ചെയ്യുന്നത്‌. മണ്ണിൽ നിന്ന്‌ അന്നുനാവുന്ന, മാർക്കറ്റ്‌ ഇക്കോണമിയുടെ പ്രത്യയശാസ്ത്രം പേറുന്ന യുവത്വത്തിനു മുമ്പിൽ കൃഷി എന്നത്‌ നഷ്ടപ്രവൃത്തിയാണ്‌. ഇത്തരമൊരു കാലത്ത്‌ എഴുത്തുകാരന്റെ സർഗാത്മകതാ/പുരോഗമനപക്ഷം എന്നത്‌ അയാൾ സ്വയം ചോദിക്കേണ്ട ഒന്നാണ്‌. കെട്ട കാലത്ത്‌ എഴുത്ത്‌ തനിക്കു മുമ്പിലെ പ്രശ്നങ്ങളെ എപ്രകാരം ആവിഷ്കരിക്കുന്നു എന്നതിനനുസരിച്ചായിരിക്കും കവിയുടെ 'ആത്മം' രൂപപ്പെടുന്നത്‌. ഇത്തരം നിരവധി പ്രശ്നങ്ങളുൾക്കൊള്ളുന്നതാണ്‌ 'ഓർക്കരുതിപ്പഴയ കാര്യങ്ങൾ' എന്ന കവിത.



ഗൃഹാതുരത്വം പലപ്പോഴും ഒരു രക്ഷപ്പെടലാണ്‌; ഒരു സേഫ്റ്റിവാൽവാണ്‌. ഇത്തരം ഒരു രക്ഷപ്പെടൽ ദേശമംഗലത്തിന്റെ കവിതകളിലുണ്ടോ എന്നു സംശയം തോന്നിയേക്കാം. എന്നാൽ ഇവിടെ ഗൃഹാതുരത്വം ഒരു ഓർമ്മപ്പെടുത്തലാണ്‌ 'ഓർക്കരുതിപ്പഴയകാര്യങ്ങൾ' എന്നതുതന്നെ ഒരു ഓർമ്മപ്പെടുത്തലാണ്‌; അസ്വസ്ഥതയുളവാക്കുന്ന ഓർമ്മപ്പെടുത്തലുകൾ. കാൽപ്പനികച്ഛായയിലെ പഴയ ഓർമ്മകളെ നിരന്തരം തികട്ടിതപ്പിയെടുക്കുന്ന ദേശമംഗലത്തിന്റെ കവിതയിൽ ശക്തമായ രാഷ്ട്രീയം പ്രത്യക്ഷത്തിൽ തെളിഞ്ഞുകാണുന്നില്ല. എങ്കിലും ഗതകാലത്തിന്റെ സുന്ദരസ്മരണകളെ ഓർമ്മയിലേക്കു കൊണ്ടുവരുകയും വർത്തമാനകാലം ഇതെല്ലാം നഷ്ടപ്പെടുത്തിയിരിക്കുകയാണെന്നും അതു നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്നു.
"പഴയ വിചാരങ്ങൾ വിചാരിക്കുവാൻ കൊള്ളാം
പുതിയ കാലത്തിനവ അസ്ഥിഖണ്ഡങ്ങൾ
അസ്ഥികൾ പൂക്കില്ല കായ്ക്കില്ല
ഉള്ളം ചൂടുന്നോരോർമ്മകളാലവയിലൊരു
പച്ചപ്പുമുണ്ടാവുകയില്ല"
പച്ചപ്പുനിറഞ്ഞ ഗതകാലസൗഭാഗ്യങ്ങളെ കേവലം ഓർക്കുവാൻ മാത്രമുള്ളതാണ്‌. സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്കുമുമ്പിൽ പഴയവയാതൊരു പ്രയോജനവുമില്ലാത്ത അസ്ഥികൾ മാത്രമാണ്‌. ഇങ്ങനെ ഓർമ്മയിൽ മാത്രം സൂക്ഷിക്കേണ്ട ചില മൂല്യവിചാരങ്ങളുടെ ലോകത്താണ്‌ വർത്തമാനസമൂഹം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌. ആധുനികാനന്തര സമൂഹം ഒരേസമയം മധ്യവർഗസമൂഹത്തിന്റെ അരാഷ്ട്രിയസ്വഭാവം കാണിക്കുകയും ഉപഭോഗസംസ്കാരത്തിനും സ്വാർത്ഥതാൽപര്യത്തിനനുസൃതമായും മാറിക്കൊണ്ടിരിക്കുകയുമാണ്‌. അതിനാൽ 'പഴയതൊക്കെ ഓർമ്മമാത്രം, പുതുമ തേടുക' എന്ന സൂത്രവാക്യമാണ്‌ ഇന്ന്‌ ലോകം പൈന്തുടരുന്നത്‌.
"ഓർക്കരുതിപ്പഴയ കാര്യങ്ങൾ, ഓർത്താൽ തന്നെ
ഓക്കാനിക്കാതിരിക്കാൻ മറക്കൊല്ലേ
എങ്കിലും ഓർക്കണം ഓർക്കുവാൻ മാത്രം"


ഓക്കാനം വരുത്തുന്ന പഴയ കാര്യങ്ങൾ ഓർത്ത്‌ വർത്തമാനം പാഴാക്കുവാൻ തുനിയരുതെന്ന്‌ കവി ഓർമ്മിപ്പിക്കുന്നു ഓർമ്മയെ ഓർമ്മയിൽ മാത്രം നിർത്തുകയും ഭാവിയുടെ വർത്തമാനത്തിന്റെ ചലനത്തിലേക്ക്‌ അതിനെ പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം ചരിത്രം നഷ്ടപ്പെട്ട ഒരു ജനതയുടേതാണ്‌. പ്രതിരോധത്തെയും വിമർശനത്തെയും ഇല്ലാതാക്കുന്ന ഇത്തരം ഓർമ്മയുടെ നിരാസം വിധേയത്വത്തെയാണ്‌ സൃഷ്ടിക്കുന്നത്‌.


അതുകൊണ്ട്‌ ദേശമംഗലം രാമകൃഷ്ണന്റെ 'ഓർക്കരുതിപ്പഴയ കാര്യങ്ങൾ' എന്ന കവിത ഭൂതകാലത്തിൽ നമ്മൾ അനുഭവിച്ച ജീവിതത്തെയും കൂട്ടായ്മയേയും മറന്നുകൊണ്ടുള്ള ഒരു സമൂഹത്തെയാണ്‌ കാണിച്ചു തരുന്നത്‌.

കവിതയുടെ പിറവി-ദേശമംഗലം രാമകൃഷ്ണൻ



desamangalam ramakrishnan
'ഓർക്കരുതിപ്പഴയകാര്യങ്ങൾ' - ഇങ്ങനെയൊരു കവിതയാണ്‌ ഞാൻ എഴുതുവാൻ പോകുന്നതെന്ന്‌ നിശ്ചയമുണ്ടായിരുന്നില്ല. ഏറെ നാളായി എന്നത്തേയും പോലെ വല്ലാത്തൊരു അനിശ്ചിതത്വത്തിൽ കുടുങ്ങിക്കിടക്കയായിരുന്നു. Half of an yellow sun എന്ന നോവൽ വിവർത്തനം നിർത്തിവച്ച്‌ എന്റെ ഉള്ളിൽകടന്ന്‌ പരക്കംപായാൻ തന്നെ തീരുമാനിച്ചു. സ്വയം എന്തൊക്കെയോ പറയാനുണ്ടെന്നൊരു വെമ്പലിൽ ഭ്രാന്തമായിത്തീർന്നു. ആ ഭ്രാന്തിൽ ഓണപ്പതിപ്പുകൾക്കായി കുറേ എഴുതിവെച്ചു (അവയൊക്കെ അച്ചടിച്ചുവന്നു; എനിക്കതിൽ ഒരു സന്തോഷം ഇല്ലായ്കയില്ല). പിന്നെ തുടർച്ചയായി പ്രശസ്ത നിരൂപകൻ എം.കെ.ഹരികുമാറിന്റെ 'എഴുത്ത്‌ ഓൺലൈൻ' വിളികൾ വന്നു. ഒരു Break Through വേണം. ഹരിക്ക്‌ വ്യത്യസ്തമായ ഒരു കവിത വേണം. പ്രേരണയുടെ അസ്വസ്ഥ ദിവസങ്ങൾക്കിടയിൽ ഒരു പാതിരാക്കവിത എനിക്കു കൈവന്നു. പൂതലിപ്പുകളോടൊട്ടി നിൽക്കുന്ന എന്റെ സ്ഥായിയായ ഗൃഹാതുരത്വത്തെ കുടഞ്ഞുകളയുംതോറും അതു തിരിച്ചുവരാറുണ്ട്‌. അപ്പോഴൊക്കെ ഇടശ്ശേരി പറഞ്ഞപോലെ 'പൊട്ടിയാട്ടാറു'മുണ്ട്‌. എന്താണെന്റെ പഴയ അറകൾ, എന്താണെന്റെ പുതിയ പ്രതിഷ്ഠകൾ. ഏതാണ്‌ വസ്തു. ഏതാണ്‌ നിഴൽ. ഏതാണ്‌ യാഥാർത്ഥ്യം, ഏതാണ്‌ സ്വപ്നം. ഏതായാലും നിഴലല്ലയോ കവിത. തലതിരിഞ്ഞ സ്വപ്നമല്ലോ കവിത.
മങ്ങിയ വെട്ടത്തിൽ നിഴലുകളുടെ കേളി കണ്ടിരിക്കുക എനിക്ക്‌ പ്രിയം. തള്ളവിരലും ചൂണ്ടുവിരലും നടുവിരലും കൂട്ടിപ്പിടിച്ചുള്ള പേനയുടെ നിശ്ചലത മാറിക്കിട്ടിയത്‌. ഈ നിഴലുകൾ വന്ന്‌ ഉന്തിയതുകൊണ്ടാണ്‌ എന്ന്‌ തോന്നുന്നു. നിഴലുകളുടെ ഭാഷയിൽ ഞാൻ എഴുതിത്തുടങ്ങി. 'എഴുത്തു കൈ'യിന്റെ നിഴലാണ്‌ എനിക്ക്‌ അപ്പുറങ്ങളും ഇപ്പുറങ്ങളും കാട്ടിത്തന്നത്‌. ഭൂമിയും ഭൂമിയുടെ നിഴലും തമ്മിലുള്ള സംവാദത്തിൽ നിന്നും തുടങ്ങി കാമുകനും പ്രണയിനിയുമായുള്ള സംവാദംവരെ എത്തുന്ന ഒരു ഭ്രമാത്മക കഥനം നിർവഹിച്ചുകിട്ടുകയും ചെയ്തു. പഴമ, മാറ്റം എന്നീ രണ്ടു സങ്കൽപനങ്ങളുടെ അടരുകളാണ്‌ മറവി, ഓർമ്മ എന്നീ വിരുദ്ധ പാരസ്പര്യങ്ങളിലൂടെ ഇതിൽ ഊടും പാവുമായി വരുന്നത്‌ എന്നും കവിതവായിച്ചപ്പോൾ എനിക്കുതോന്നി. എഴുതുമ്പോൾ ഇങ്ങനെയൊരു നിർണ്ണയം എനിക്കില്ലായിരുന്നു. സംവാദമെന്നു പറഞ്ഞെങ്കിലും ഇതൊരു ഏകാന്തഭാഷണമാണ്‌.
പഴയതൊന്നും ഓർക്കരുത്‌ എന്നാണ്‌ പറയുന്നതെങ്കിലും പഴയതൊന്നും ഓർക്കാതെ പുതിയതൊന്നും ഉണ്ടാകുന്നില്ലെന്ന എന്റെ അടിസ്ഥാനചിന്ത ഇതിൽ തെഴുത്തു വരുന്നു എന്നും എനിക്കു തോന്നുന്നു. സ്ഥലകാലങ്ങളിൽ സംഭവിച്ച സ്ഫോടനങ്ങളും തൽഫലമായുണ്ടായ മുറിവുകളും ആഘാതങ്ങളും മരണങ്ങളും ആവാഹിക്കാനുള്ള അബോധാത്മകമായ ഒരു ശ്രമത്തിന്റെ ഫലമാണ്‌ ഈ കവിത എന്നും തോന്നുന്നു.

ഓർമ്മകൊണ്ടുമാത്രമല്ല ജീവിക്കുന്നതെന്നു പറയാം. ജീവനശക്തിയാണ്‌ ഓർമ്മ. പക്ഷേ ഈതിബാധയായിത്തീരരുത്‌. പലപ്പോഴും എനിക്ക്‌ അതൊരു ബാധയാണ്‌. ആ ബാധയിലിരുന്നാണ്‌ ഞാൻ സാധകം ചെയ്യുന്നത്‌. തിരിച്ചുവരാത്ത അസാധ്യത്തിൽ നിന്നാണ്‌ മാറ്റത്തിന്റെ സാധ്യത തേടുന്നതെന്നും എനിക്കുതോന്നാറുണ്ട്‌. അതിനാൽ 'ഐറണി'യിൽ കുടുങ്ങിക്കിടക്കുന്നു. സ്വാഭാവികമാണല്ലോ, അത്തരം അവസ്ഥയിൽ ശീലങ്ങളുടെ 'ഹാങ്ങ്‌ഓവർ' വിട്ടുപോകാതിരിക്കാൻ എഴുതി മറിച്ചുനോക്കിയപ്പോൾ പഴയതൊന്നും വിട്ടുപോയിട്ടില്ലെന്നും സ്വത്വഗതികളുടെ പുനരാവിഷ്കാരമാണിതെന്നും തോന്നി. ഇവിടെ ഒരു കവിതയുടെ പിറവിക്കു നിദാനമായവ പറയുന്നതിനു പകരം പിറവിയെടുത്ത ഉൽപന്നത്തെ പരിശോധിക്കലായില്ലേ എന്നും തോന്നുന്നുണ്ട്‌. സ്വയം മറഞ്ഞുമാഞ്ഞുപോയ ഏതാനും നിമിഷങ്ങളിൽ ഇരുന്നെഴുതിയ കവിതയാണിത്‌. തോന്നിയപോലെ എഴുതി. അതിനാൽ ഇതിൽ തോന്നലുകളുടെ നാട്യധർമ്മിക്കും അനുഭവിച്ചതിന്റെ ലോകധർമ്മിക്കും ഇടംകിട്ടി. ചക്രവർത്തിത്വത്തിന്റെ പശ്ചാത്തലത്തിൽ ശവവസ്ത്രധാരിയായി നിൽക്കുന്ന ഒരു ചിത്രം-കവിതയുടെ അവസാനംവരെ ആ ചിത്രം നൂലിട്ടുപിടിച്ചുനിർത്തിയിട്ടുണ്ട്‌. ഓർമ്മകളുടെയും മരണങ്ങളുടെയും ഗതാനുഗതികശീലക്കോമരങ്ങളുടെയും ആട്ടങ്ങൾ ഈ നൂലിഴയിലാണ്‌. പശ്ചാത്തലമായി ഈ വിഭ്രമാത്മക സന്നിവേശങ്ങളും പുരസ്ഥലമായി വർത്തമാനകാല മാറ്റങ്ങളും സന്നിഹിതമാക്കിയാണ്‌ ഈ രചന നിർവഹിച്ചിട്ടുള്ളത്‌.
അതിന്‌ വേണ്ടുന്ന ദൈർഘ്യവും ഉണ്ടായി. ഓരോ ഖണ്ഡമായി നിലകൊള്ളുന്ന ഭാവഘടനകൾ ഒന്നിച്ചൊരു കാഴ്ചതരും എന്നാണെന്റെ വിചാരം. എന്റെ നാലഞ്ചുദശകങ്ങളിലെ അനുഭവങ്ങളുടെ ലാഞ്ഛനകൾ എന്ന്‌ ഇതിനെ വിളിക്കാം. രചനയെപറ്റി അവകാശവാദങ്ങൾ ഇല്ലതന്നെ. ആകെക്കൂടി നന്ദിപറയാനുള്ളത്‌ എന്നെ മായ്ച്ചുകളയാനും എന്നെത്തന്നെ ഏങ്കോണിപ്പോടെയെങ്കിലും വീണ്ടെടുക്കാനും സഹായിച്ച ആ രചനാനിമിഷങ്ങളോടാണ്‌. 'കരിമ്പടക്കുപ്പായക്കാരന്‌ ഇരിക്കാനിടം കൊടുത്താൽ കിടക്കാനും ഇടംകൊടുക്കേണ്ടിവരും' എന്ന എന്റെ അമ്മയുടെ ചൊല്ലാണ്‌ യഥാർത്ഥത്തിൽ ഈ കവിതയുടെ മർമ്മം. 'ഓർക്കരുത്‌ സാൻഡ്‌വിച്ചുതിന്നുമ്പോൾ/ഓക്കാനം വരുത്തുന്ന കാര്യങ്ങൾ' എന്നെഴുതിയപ്പോൾ എനിക്കൊരു അനിർവചനീയ സംതൃപ്തിയാണുണ്ടായത്‌. തുടർന്നുവരുന്ന ഭാഗങ്ങൾ അതിന്‌ തീർത്തും അനുപൂരകവും ഉചിതവുമാണ്‌ എന്ന തോന്നലും ഉണ്ടായി.

മുരത്തി-ഡെൽന നിവേദിത




delna niveditha
തോടയിട്ട്‌ നിറഞ്ഞ കാതുകൾ-
ഓട്ടമാത്രം ബാക്കിയായ്‌.
ചുട്ടികുത്തിയ കവിളുമവളുടെ
ഒട്ടി-മങ്ങി-ചുളിഞ്ഞുപോയ്‌!
മാറ്‌ ചുറ്റിയുടുത്തമുണ്ടിൽ,
മടിയിൽ വെറ്റില കൂട്ടുമായ്‌.
നൂറ്‌-തേച്ച്‌ മുറുക്കി പല്ല്‌.
കറപിടിച്ച്‌ നിറഞ്ഞതും.
എണ്ണതേച്ച്‌ മിനുക്കിമുടികൾ
ചുരുണ്ടുകഴുത്തിനൊപ്പമായ്‌
പതിഞ്ഞമൂക്കിൽ ഇളകിയാടി
പഴയ ക്ലാവിൻ 'മൂക്കുത്തി'
മുത്തുമാല കഴുത്തിലുണ്ടത്‌
പത്ത്‌ നിറമായ്‌ മുത്തുകൾ
ചിതലരിച്ചൊരു പാദമവളുടെ
വിരലിൽ മിഞ്ചി വളഞ്ഞുപോയി
കാഴ്ചയൊട്ടും മങ്ങിയില്ല
തളിർത്ത മോഹവുമില്ലവൾ
ഒറ്റക്കന്ന്‌ പിറുപിറുത്തവൾ
തെറ്റും കാലത്തിൻ രോഷമോ?
ഇണങ്ങിയവളുടെ ജീവിതവും
നിറഞ്ഞ പ്രകൃതിക്കൊപ്പമായ്‌
ഇപ്പിമലയിൽ ജനിച്ചുവേന്നൊരു
കൊച്ചു കഥയും കേട്ടു ഞാൻ
കുടിലിൻ തിണ്ണേൽ, കടതൻമൂലേൽ
കുത്തിയിരിക്കുമെൻ 'മുരത്തി'!

('മുരത്തി'-കേരളത്തിലെ ഗോത്രസമൂഹത്തിലുള്ള ആദിവാസി വിഭാഗത്തിൽപ്പെട്ട പണിയരിൽ (കൂടുതലായി വയനാട്‌ ജില്ലയിൽ) പ്രായമായ സ്ത്രീകളെ വിളിക്കുന്ന പേരാണ്‌ മുരത്തി. ചില ചരിത്രപുസ്തകങ്ങളിൽ 'മൊരത്തി' എന്നും കാണാം.

ഹേ റാം-ഷാഹുൽ ഹമീദ്‌.കെ.ടി






shahul hameed k t

ഇരുട്ട്‌ അവർക്കനുഗ്രഹമാവുന്നു, എവിടെ നിന്നോ പൊഴിയുന്ന നോട്ടുകളുടെ തിളക്കവും നോട്ടുകളുടെ പെയ്ത്തിൽ ഭരണപക്ഷവും പ്രതിപക്ഷവുമൊന്നാവുകയും കരാറുകൾ എല്ലാം പരിശോധനകളില്ലാതെ അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. എതിർപ്പിന്റെ ന്യൂനപക്ഷത്തെ തള്ളിമാറ്റി, നോട്ടുകൾക്കായി പരക്കംപായുന്ന അവർ വടികുത്തി ആരോ നടന്നുപോകുന്ന ശബ്ദം കേട്ടില്ല. പുറത്തേക്കുള്ള പടിയിറങ്ങുന്ന ആ ഇടറിയ കാലൊച്ചകൾക്കൊപ്പം ഇങ്ങനെകൂടി കേട്ടു:
"നാഥുറാമിന്റെ കൂട്ടുകാരെ, എന്റെ ഇടനെഞ്ചിലേക്കൊരു വെടിയുണ്ടകൂടി ഉതിർക്കൂ...."
പോലീസുകാരാൽ വലയം ചെയ്ത ഒരാൾ പുറത്തേക്കിറങ്ങുമ്പോഴാ ശബ്ദം കേട്ടു.
"ബാപ്പൂ സമയമില്ല. ജീവപരന്ത്യം ശിക്ഷയ്ക്കു വിധിച്ച കൊലയാളിയാണു ഞാൻ. ജയിലിലേക്കു മടങ്ങണം."
വടി തഴേക്കു വീണു, കാലുകൾ തെന്നി, നിലത്തേക്കു വീഴുമ്പോൾ ശബ്ദം വിറങ്ങലിച്ചിരുന്നു.
" കൊലയാളിയും ജനപ്രതിനിധിയോ.!"
ഇടനെഞ്ചിലെന്തോ പൊട്ടിച്ചിതറി, പടികളിലൂടെ ഉരുളുമ്പോൾ വായിൽ നിന്ന്‌ രക്തം ഒലിച്ചിറങ്ങുന്നു, ഒപ്പം വാക്കുകളും...
" ഹേ റാം"......







കാട്ടിലേക്കുള്ള വഴി
ഷാഹുൽഹമീദ്‌.കെ.ടി
അവൻ ഓടുകയാണ്‌, കാട്ടുവഴിയിലൂടെ...
ഓടി ഓടി ജലാശയത്തിനരികിലെത്തിയ അവന്റെ കിതച്ചുനിൽക്കുന്ന രൂപം വെയിൽനാളങ്ങൾ ജലപ്രതലത്തിൽ വരഞ്ഞിട്ടു. കടുത്ത ദാഹമുണ്ടായിരുന്നു. കുന്തിച്ചിരുന്നു, കൈക്കുമ്പിളിൽ വെള്ളം കോരിയെടുത്തു കുടിച്ചു. അപ്പോഴാണ്‌ ഇലച്ചാർത്തുകൾക്കിടയിലെ കടുവയെക്കണ്ടത്‌. അതും വെള്ളം കുടിക്കുകയാണ്‌. അവൻ എഴുന്നേറ്റു. കൈകളിൽ നിന്നും വെള്ളമിറ്റുന്നു. ചുണ്ടിലൂടെ ജലകണമൊലിക്കുന്നു. കടുവ നടന്നു വരികയാണ്‌, വെള്ളത്തിലൂടെ ചുവടുകൾ പിന്നാക്കം വയ്ക്കുന്ന അവൻ വൃക്ഷത്തിൽ തടഞ്ഞു. പിറകിലേക്കു നോക്കിയപ്പോൾ പിന്നിട്ടവഴികൾ കണ്ടു. ആ വഴികൾ അവസാനിക്കുന്നത്‌ ഗ്രാമത്തിലാണ്‌... അവിടെ, അച്ചൻ ഒരഗ്നിഗോളമായി പിടയുമ്പോൾ ളോഹ പൊടിക്കാറ്റിനൊപ്പം തീനാളങ്ങളുമായി പറന്നുപോവുന്നു....! സ്ഫോടനങ്ങളുടെ പുകപ്പടർപ്പിനുള്ളിൽ സിസ്റ്ററുടെ കൈകളെഴുന്നു നിൽക്കുന്നു. വെന്ത മാംസങ്ങളുമായി.....! അനാഥാലയത്തിന്റെ തകർന്ന മേൽക്കൂരയിൽ കുടുങ്ങിയ അവന്റെ കൂട്ടുകാരെ ചവിട്ടിയാണ്‌ അവർ വരുന്നത്‌, വാളും വടികളും, തീപ്പന്തങ്ങളുമായി......! അവൻ ജലാശയത്തിലേക്കു തന്നെ നോക്കി. ചുവടുകൾ മുന്നോട്ടു വച്ചു. കടുവ അരുകിലെത്തിയിരുന്നു. അതവന്റെ കാലുകളിൽ ദേഹമുരസി ജലാശയത്തിനരുകിലൂടെ നടന്നു. വനാന്തർഭാഗത്തേക്കുള്ള വഴിയിലേക്കു കയറുന്ന കടുവ അവനെ തിരിഞ്ഞു നോക്കി, തലയാട്ടി വീണ്ടും നടന്നു.
അവൻ നടക്കുകയാണ്‌ കടുവയുടെ പിറകെ.....
* ഒറീസ്സയിൽ ഹൈന്ദവ ഫാസിസ്റ്റ്‌ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാൻ ക്രൈസ്തവർ കാടുകളിൽ അഭയം പ്രാപിച്ചു.

അപ്പുറം -സി. പി ദിനേശ്‌

ഇപ്പുറമിരിക്കുമ്പോള്‍
കൌതുകമടങ്ങില്ല.

മാനം കാണാതൊളിപ്പിച്ച
മയില്‍പ്പീലി തുണ്ടിനെ
ചെപ്പു തുറന്നൊന്നു
കാണാതെ വയ്യ !

കാഴ്ച്ചയുടെ
കാണാപ്പുറങ്ങളില്‍,
കാലം കോറിയ
വികല കൌതുകങ്ങള്‍.

അപ്പോഴും
ഉപ്പു പുരണ്ട
പീലിയിതളുകള്‍
പെറ്റു പെരുകാതെ...

ശലഭച്ചിറകുകൾ -എം. കെ. ജനാർദ്ദനൻ






m k janardhanan

മഞ്ഞപ്പൂവിതളുകളിൽ കറുപ്പു
പുള്ളികൾ ചൂടിയ ഈ പൂമ്പാറ്റകളുടെ
കളിയാട്ടം കാണുക.
നിലംതൊടാപ്പുക്കൾ,തെന്നി തെന്നി നൃത്തത്തിൽ
ഇളം കാറ്റിൻറെ കിന്നരമൊഴികൾ!

ദൈവസൗഹൃദമുണരുന്നു!
പൂക്കൾ അവയെ നോക്കി ദൈവമിഴികൾ തുറക്കുന്നു.
പുൽച്ചാടികൾ അഴകു യാചിച്ച്‌ ചാടിനടക്കുന്നു.
കിളികൾ അവയ്ക്കായി ദൈവത്തിൻറെ പാട്ടുകൾ പാടുന്നു.
കുട്ടികൾ ചാരുത കടംകൊള്ളുന്നു.
കവിത ഇപ്രകാരം പ്രാർത്ഥിക്കുന്നു:
ഇവരെ ആട്ടിയോടിക്കുകയും
അടർത്തിക്കളയുകയും ചെയ്യരുതേ ,
ഇവർ ഭൂമിയുടെ നിഗൂഢ ചൈതന്യങ്ങൾ .
പ്രപഞ്ചചാരുതകൾ ഇവരിലത്രേ .
മനുഷ്യ പ്രകൃതിയെ നിഗ്രഹിച്ച്‌
നീ സ്വാർത്ഥനാകൂമ്പോൾ ,
ഈ മൃദുലതകളെ കൺകളിൽ ചേർത്തുവയ്ക്കാഞ്ഞാൽ
ജീവിതം ശൂന്യം സ്വപ്നം മൃതം.
നോക്ക്‌ ,നിശ്ശബ്ദതകളുടെ ചിലങ്ക കെട്ടിയാടൂന്ന
ജീവനൃത്തം എത്ര മനോജ്ഞം!

Sunday, September 27, 2009

പ്രയാണം, പാദമുദ്രകളില്ലാതെ... ഡോണ മയൂര






dona mayoora
അന്ന് ജനാലയിലൂടെ പോക്കുവെയില്‍ അരിച്ചെത്തുന്നുണ്ടായിരുന്നു. നിന്റെ മുറിയുന്ന വാക്കുകള്‍ക്ക്‌ കാതോര്‍ക്കുകയായിരുന്നു ഞാന്‍, തിരിച്ചൊന്നും മിണ്ടാതെ. നിന്റെ കരിവാളിച്ച കണ്‍തടത്തിലൂടെ ചാലുകീറിയൊഴുകുന്ന കണ്ണീര്‍, അതില്‍ കുതിര്‍ന്നൊട്ടിപ്പോയ കണ്‍പീലികള്‍, അഴിഞ്ഞുലഞ്ഞ വെള്ളികെട്ടിത്തുടങ്ങിയ ചുരുണ്ട മുടി, വിയര്‍പ്പില്‍ ഒഴുകിയിറങ്ങി മൂക്കിന്‍തുമ്പില്‍ വെയിലിന്റെ വിരലുകള്‍ ചുമന്ന വൈഡൂര്യമായി തിളക്കിനിര്‍ത്തിയ സിന്ദൂരം, എല്ലുകളുന്തിനില്‍ക്കുന്ന കുഴിഞ്ഞ കവിള്‍ത്തടങ്ങള്‍. തൊണ്ടയില്‍‍ കുരുങ്ങുന്ന വാക്കുകളുടെ വീര്‍പ്പുമുട്ടലില്‍ ശ്വാസമെടുക്കാന്‍ പാടുപെട്ട്‌ വിതുമ്പുന്ന വരണ്ടുകീറിയ ചുണ്ടുകളും ഉയര്‍ന്നുതാഴുന്ന മാറിടവും. കഴുത്തിലെ കുരുക്കിറുക്കിയ നീലച്ച മുറിപ്പാട്‌... ഇവയൊക്കെ ഒന്നു പോലും വിടാതെ വീഡിയോ ക്യാമറയെപ്പോലെ ഓര്‍മയുടെ ഓരോ ഏടിലേക്കും ഒപ്പിയെടുക്കുകയായിരുന്നു എന്റെ കണ്ണുകള്‍ എന്ന്‌ ഓര്‍ത്തിരുന്നില്ല; നിന്റെ വാക്കുകളും തേങ്ങലും, ഇടയ്‌ക്ക്‌ ഉച്ചത്തിലാകുന്ന നിലവിളിയും അവയ്‌ക്ക്‌ പശ്ചാത്തല സംഗീതമൊരുക്കിയെന്നും...



എന്തൊക്കെയോ പറഞ്ഞുപറഞ്ഞ്‌ നിന്നെ ആശ്വസിപ്പിക്കാന്‍ നോക്കുമ്പോഴും അറിയാമായിരുന്നു വാക്കുകള്‍ക്ക്‌ ഉണക്കാനാവാത്ത ആഴമുള്ള മുറിവുകളാണ്‌ നിന്റെയുള്ളില്‍ പലരുമുണ്ടാക്കിയതെന്ന്‌. നീ പറഞ്ഞുതന്ന രേഖാചിത്രങ്ങള്‍ മനസ്സില്‍ ഒരു വെളിച്ചപ്പാടിനെപ്പോലെ തുള്ളിയുറയുന്നുണ്ടായിരുന്നു. അവര്‍ നിന്നോടുചെയ്‌തതിന്‌ ശിക്ഷവാങ്ങിക്കൊടുക്കുമെന്നുറപ്പിച്ചാണ്‌ അവിടെനിന്നു മടങ്ങിയതും. തുടര്‍ന്നുള്ള നാളുകളിലെ എന്റെ ഫോണ്‍വിളികള്‍ നിന്നെ അലോസരപ്പെടുത്തിയിരിക്കാം. ആര്‍ക്കുവേണമല്ലേ കൊള്ളിയാനെപ്പോലെ മിന്നിവീഴുന്ന ചോദ്യങ്ങളും സഹതാപവുമെല്ലാം? അന്നെനിക്ക്‌ അതിനേ കഴിയുമായിരുന്നുള്ളൂ. പറഞ്ഞുകേട്ടവയുടെ കണ്ണികള്‍ എവിടെയൊക്കെയോ അറ്റുപോയിട്ടുണ്ടെന്നായിരുന്നു എന്റെ മനസ്സില്‍. കേട്ടറിവിന്‌ അനുഭവത്തിന്റെ ആഴമില്ലല്ലോ. വൈകാതെ ഞാന്‍ തിരക്കുകളിലേക്കുവഴുതിവീണു.., അവയ്‌ക്കിടയിലെങ്ങോ നിന്നെയും മറന്നു, മനഃപൂര്‍വമല്ലെങ്കിലും. നിയമത്തിന്റെ വെള്ളാനകള്‍വിഴുങ്ങി നിനക്ക്‌ നീതിനിഷേധിക്കപ്പെട്ടത്‌ വൈകിയാണറിഞ്ഞതും. കുറ്റവാളികള്‍ക്ക്‌ രക്ഷപ്പെടാനുള്ള വഴികള്‍ എനിക്ക്‌ അടയ്‌ക്കാമായിരുന്നു..., ചെയ്‌തില്ല. തെറ്റായി... എല്ലാം തെറ്റായിപ്പോയി...


ഒടുവില്‍, തിരുത്താനായെങ്കില്‍ എല്ലാം എന്നാശിച്ച്‌ മുന്നില്‍ ഓടിയെത്തിയപ്പോഴേക്കും എല്ലാ വാതിലുകളും എല്ലാവര്‍ക്കുംനേരെ കൊട്ടിയടച്ച്‌.., ആര്‍ക്കും പിടികൊടുക്കാതെ, ആര്‍ക്കും എത്തിപ്പെടാനാവാത്ത അകലത്തേക്ക്‌... നീ....


ഇപ്പോള്‍ നീ അന്നുപറഞ്ഞതൊക്കെയും ദുഃഖപര്യവസായിയായിമാത്രം തീരുന്നൊരു മുഴുനീള ചലച്ചത്രമായി മനസ്സില്‍ പ്രദര്‍ശനത്തിനെത്തുന്നു- ഇടവേളകളില്ലാതെ.. ആവര്‍ത്തിച്ച്‌... അവയ്‌ക്കിടയിലെപ്പോഴോ ഞാന്‍ നീയായി താദാത്മ്യം പ്രാപിക്കുന്നു. സഹിക്കാനാവുന്നില്ലെനിക്ക്‌, ഉള്ളില്‍ കരിങ്കല്ലുകളടുക്കുമ്പോലുള്ള ഭാരം തോന്നുന്നെന്ന്‌ നീ പറഞ്ഞത്‌ എനിക്കിപ്പോള്‍ അതേപടി അനുഭവിക്കാനാവുന്നുണ്ട്‌. ഇടയ്‌ക്ക്‌ എന്റെ കഴുത്തില്‍ ആരോ കയറിട്ടുമുറുക്കുന്നു. ശ്വാസംകിട്ടാതെ പിടഞ്ഞെണീറ്റ്‌ ഓടാന്‍ ശ്രമിച്ച്‌ ഭ്രാന്തമായ ആവേശത്തോടെ കഴുത്തില്‍ പാടുകളുണ്ടോയെന്ന്‌ തടവിനോക്കുന്നു. ബോധമനസ്സിലെവിടെയോ അറിയാം ഞാന്‍ നീയല്ലെന്നും ഇതൊക്കെയെന്റെ തോന്നലാണെന്നും. പക്ഷേ വയ്യ.. നിന്റെ വേദനയെന്റെ മനസ്സിന്റെ താളുകള്‍ക്കിടയില്‍ നിമിഷംപ്രതി പെറ്റുപെരുകുന്നു. ഒരു വലിയ മുട്ടപൊട്ടിച്ച്‌ അരിച്ചിറങ്ങുന്ന ചിലന്തിക്കുഞ്ഞുങ്ങള്‍ ശരീരത്തിലാകമാനം പരതുന്നപോലെ. ഞാന്‍പോലുമറിയാതെ ഞാന്‍ നീയാവുകയാണ്‌. നീ പറഞ്ഞ ഒറ്റപ്പെടലിന്റെ വേദന, അവഗണനയുടെ ഒളിയമ്പുകള്‍, പിന്നില്‍നിന്നുള്ള പിറുപിറുക്കലുകള്‍- എല്ലാമെനിക്ക്‌ അനുഭവിക്കാനാവുന്നുണ്ട്‌. നിന്റെ ശരീരത്തില്‍ അന്നുണ്ടായിരുന്ന സിഗരറ്റുകൊണ്ട്‌ കുത്തിപ്പൊള്ളിച്ച പാടുകള്‍ ഉറ്റവരുടെ കൂര്‍ത്ത നോട്ടത്തിന്റെ തീക്ഷ്‌ണതകൊണ്ട്‌ രൂപപ്പെട്ടതായിരുന്നോ? അവയെന്റെ ദേഹത്തും പ്രത്യക്ഷമാകുന്നെന്ന്‌ ഭയന്ന്‌ വിഹ്വലതയോടെ ഞാന്‍ എന്നെ നോക്കുമ്പോള്‍ സ്വന്തം ദൃഷ്ടിയാല്‍ എന്റെ ശരീരം പൊള്ളിയടരുന്നുവോ!..


ഒക്കെയൊരു സ്വപ്‌നമായിരുന്നെങ്കില്‍, അതില്‍നിന്നൊന്ന്‌ ഉണരാനായെങ്കില്‍ എന്നാശിക്കുന്നുണ്ട്‌ ഞാന്‍. പക്ഷേ ബോധം വീണ്ടുകിട്ടുന്ന നിമിഷങ്ങളിലും തിരിച്ചറിയാനാകുന്നുണ്ട്‌ ഒന്നും സ്വപ്‌നമല്ലെന്ന്‌. ദിനരാത്രങ്ങളായി ചിന്തകളാല്‍ വേട്ടയാടപ്പെടുന്നതു സഹിക്കാനാവാതെ ഓടിയൊളിക്കപ്പെട്ട ഉറക്കം ഇനിയും എന്നെത്തേടി മടങ്ങിവന്നിട്ടില്ല. മണിക്കൂറുകള്‍ നീളുന്ന സ്‌നാനങ്ങള്‍ ഒന്നും കഴുകിക്കളയുന്നില്ല. ചിന്തകള്‍ക്ക്‌ സ്‌ഫടികത്തിന്റെ തിളക്കമേറ്റി വയ്ക്കുന്നു. ഞാന്‍ ആരെന്ന്‌ സ്വയം മറക്കുന്ന നിമിഷങ്ങളും, നീയാരെന്ന്‌ ഞാന്‍ സ്വയമറിയുന്ന നിമിഷങ്ങളും ഏറിവരുന്നു. ഞാന്‍ നിന്റെ കാല‌ടികള്‍‍ പിന്തുടരുകയല്ല, നിന്റെ പാദങ്ങളാവുകയാണ്‌. നീ നടന്ന വഴികളിലൂടെയാണിപ്പോള്‍ എന്റെ സഞ്ചാരം. കാണാനില്ല നിന്നെ, പക്ഷേ കൂടെയുണ്ട്‌ നീ... എന്റെ കൂടെ... നിഴലായല്ല, ഞാനായിട്ട്‌. എനിക്ക്‌ മുഖത്തോടുമുഖം കാണണമെന്നുണ്ട്‌ നിന്നെ. എന്തുപറഞ്ഞാശ്വസിപ്പിക്കണം നിന്നെയെന്ന്‌ എനിക്ക്‌ വെളിപാടുണ്ടായിരിക്കുന്നു. ഞാനിപ്പോള്‍ നീതന്നെയാണല്ലോ... അതോ നീ ഞാനോ?...നിന്റെ മനസ്സാണ്‌ ഇപ്പോഴെനിക്കും... ഉറപ്പ്‌....


ഒരേയൊരു പടവ്‌.. അതുമാത്രമേ ബാക്കിയുള്ളൂ എനിക്ക്‌ പൂര്‍ണമായും നീയായിമാറാന്‍. ഞാനത്‌ നടന്നുകയറുകയാണ്‌., അതോ പറന്നോ! എന്റെ വരവ്‌ നീ പ്രതീക്ഷിക്കുന്നുണ്ടാവില്ല. എങ്കിലും ഞാന്‍നിനക്കൊരു അധികപ്പറ്റാവുമെന്ന വേവലാതിയില്ല. ഇനിയൊരു യാത്രയോ മടക്കയാത്രയോ ഇല്ലല്ലോ...


ഞാനൊരു ചെറിയ പട്ടമായി പറന്നുപറന്ന്‌ നിന്റെയരികിലെത്തും. അതില്‍ കോര്‍ക്കാന്‍ ബലമുള്ളൊരു ചരട്‌ ഞാന്‍ കണ്ടുവച്ചിട്ടുണ്ട്‌. മഴവില്ലിന്റെ നിറങ്ങളത്രയും ഉള്ളിലാവാഹിച്ച ഒരു തൂവെള്ളപ്പട്ടം. ഒരു മരക്കൊമ്പില്‍ കുരുങ്ങിക്കിടക്കുന്ന പട്ടം. തെല്ലിട അത്‌ കാറ്റിന്റെ വഴിയില്‍ പാറിക്കളിക്കും.... കാറ്റുനിലയ്‌ക്കുംമുമ്പേ നിശ്ചലമാവും. അപ്പോളെനിക്ക്‌ നിന്നെയും നിനക്കെന്നെയും കാണാനാകും. കുറേപ്പേര്‍ അപ്പോള്‍ കാറ്റത്തും പറക്കാന്‍മറന്ന്‌ മരത്തില്‍ കുരുങ്ങിയ പട്ടംകണ്ട്‌ മുഖമുയര്‍ത്തും... പിന്നെ നെറ്റിചുളിച്ച്‌ മുഖംകുനിക്കും... എന്നിട്ടും കുറേപ്പേര്‍ കണ്ടില്ലെന്നുനടിക്കും.., തിടുക്കത്തില്‍ നടന്നകന്നു പോകും.

സീതായനം-ബോണി പിന്‍‌റോ






bony pinto

തവിട്ടു നിറമാണ് ഈ നഗരത്തിന്. സരയൂ നദീ തീരത്തെ പച്ചപ്പില്‍ കൂടണയുന്ന തത്തകളുടെ കളകൂജനങ്ങള്‍ ഇളം കാറ്റില്‍ പറന്നു നടന്നിരുന്നു. അസ്തമയ സൂര്യന്റെ അവസാന കിരണവും അയോദ്ധ്യാപുരിയെ പതിഞ്ഞു മയങ്ങി. കൊട്ടാര കല്‍പ്പടവുകളില്‍ അസ്തമയം കണ്ടു നിന്നിരുന്ന ഊര്‍മിള പറഞ്ഞു.

"ദേവി കേട്ടുവോ? ആയിരം സൂര്യന്മാരുടെ തേജസ്സുള്ള ശ്രീരാമ ചന്ദ്രന്റെ പട്ടാഭിഷേകത്തോടെ,അയോദ്ധ്യാപുരിയ്കിനി സൂര്യാസ്തമയങ്ങളില്ല എന്ന് പോലും പാടി നടക്കുന്നുണ്ട് സൂതര്‍."

ചക്രവാള മേഘങ്ങളെ നോക്കി ചിന്തയിലാണ്ടിരുന്ന ഞാന്‍ മൂളി. പതിന്നാലു വര്‍ഷത്തെ വനവാസം എന്നെ ഒരു മിതഭാഷിയാക്കി മാറ്റിയിരിക്കുന്നു എന്നവള്‍ കളിയാക്കി ചിരിച്ചു. അവളുടെ കളിചിരികള്‍ക്ക് ഒപ്പം കൂടുന്ന പഴയ മൈഥിലിയെപ്പോല്‍ പുഞ്ചിരിക്കാന്‍ ഞാന്‍ വ്യഥാ ശ്രമിച്ചുകൊണ്ടിരുന്നു. ആടഭൂഷാദികളും, പരിചാരകരും ഒന്നുമില്ലാത്ത കഴിഞ്ഞ ഏകാന്ത സംവല്‍സരങ്ങള്‍ എനിക്ക് ചുറ്റും ഒറ്റക്കാലില്‍ ഓടി തളര്‍ന്നു വീണുകൊണ്ടിരുന്നു. കൊട്ടാരന്തരീക്ഷവുമായി ഇഴുകിച്ചേരാന്‍ സാവകാശം വേണ്ടി വരും, ഞാനോര്‍ത്തു.

കുട്ടികളുടെ ശബ്ദം കേട്ടു ഞാന്‍ നോക്കി. ഭരതശത്രുഘ്നാദികളുടെ പുത്രന്മാര്‍ ഞങ്ങള്‍ക്കരികില്‍ ഓടിക്കളിക്കുന്നുണ്ടായിരുന്നു. ഞാനവരുടെ കളികള്‍ വാല്‍സല്യത്തോടെ നോക്കി നിന്നു. അവര്‍ വളര്‍ന്നിരിക്കുന്നു, ഞാനോര്‍ത്തു. കളിച്ചു ക്ഷീണിച്ചപ്പോള്‍ ഭരതപുത്രന്മാരായ തക്ഷനും, പുഷ്കലനും കഥകള്‍ കേള്‍ക്കാനായി ഞങ്ങളുടെ അടുത്ത് ഓടിയെത്തി. കഥകള്‍ പറയാനായി നിര്‍ബന്ധം തുടങ്ങി.

"കഥകള്‍..... എന്ത് കഥകളാണ് ഞാനവര്‍ക്ക് പറഞ്ഞു കൊടുക്കേണ്ടത് ?
പ്രഭു ശ്രീരാമന്റെ വിജയഗാഥയോ ? അതോ
അധികാരം മോഹിച്ച്‌ സ്വന്തം സഹോദരന്മാരെ ഒറ്റിക്കൊടുത്തവരായ വിഭീഷണന്റെയും, സുഗ്രീവന്റെയും സഹായമില്ലായിരുന്നെങ്കില്‍ രാവണവധം അസാധ്യമെന്ന സത്യമോ? അതോ
ഒളിയമ്പുകളുടെ നാണക്കേട് പേറുന്ന രാമന്റെ ബാലീവധമോ? അതോ
മദ്ധ്യവയസു കഴിഞ്ഞ രാവണനോടു പൊരുതി വിയര്‍ത്തെന്നു പറയപ്പെടുന്ന വില്ലാളിവീരന്‍ ശ്രീരാമനെക്കുറിച്ചോ ? അതോ,
ഭാര്യയോടുള്ള സ്നേഹമല്ല, പകരം രഘുവംശത്തിനേറ്റ മാനഹാനിയായിരുന്നു യുദ്ധകാരണം, എന്ന് പ്രഖ്യാപിച്ച ശ്രീരാമനെക്കുറിച്ചോ? അതോ,
സ്വന്തം ഭാര്യയുടെ ഗര്‍ഭത്തില്‍ സംശയിക്കുന്ന മര്യാദാപുരുഷോത്തമനെക്കുറിച്ചോ? എന്താണു ഞാനിവര്‍ക്ക് പറഞ്ഞു കൊടുക്കേണ്ടത് ?

വേണ്ട.....

സൂതര്‍ പാടി പ്രചരിപ്പിച്ച വീരകഥകള്‍ തന്നെ കേള്‍ക്കാനുചിതം, രഘുവംശത്തിന്റെ അടുത്ത തലമുറയ്ക്കും. ഞാനോര്‍ത്തു.

പടവുകളില്‍ ഇരുട്ടുവീണു തുടങ്ങിയിരിക്കുന്നു. ഉദ്യാനത്തിലും,കൊട്ടാര കല്‍വിളക്കുകളിലും ദാസിമാര്‍ ദീപങ്ങള്‍ തെളിച്ചു തുടങ്ങി. ഞങ്ങള്‍ അന്തപുരത്തിലേക്ക് നടന്നു.


ഏകാന്തത തളം കെട്ടി നില്ക്കുന്ന അന്തപ്പുരം ഇപ്പോള്‍ പരിചിതമായിരിക്കുന്നു. ചിന്താനിമഗ്നമായ സന്ധ്യാ യാമങ്ങള്‍. എന്നില്‍ നിന്നുയരുന്ന ചോദ്യങ്ങളുമായുള്ള മല്‍പ്പിടുത്തത്തില്‍ ശ്വാസം കിട്ടാതെ ഞാന്‍ പിടഞ്ഞു. അശോകവനിയിലെ വിരഹ ദുഃഖത്തിനോ, അതോ അന്തപ്പുരത്തിലെ ഈ അവഗണനക്കോ ഏതിനാണ് കാഠിന്യം കൂടുതല്‍? സന്ധ്യയില്‍ നിന്നും രാത്രിയുടെ പ്രയാണത്തില്‍ രാത്രിയുടെ യാമങ്ങള്‍ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. അദ്ദേഹം ഇനിയും പള്ളിയറയില്‍ എത്തിയിട്ടില്ല.

മുറിയിലെ ദീപങ്ങള്‍ പോലും മരവിച്ചു ജ്വലിക്കുന്ന പോലെ തോന്നി.
"ശ്രീരാമദേവന്റെ ഈ അവഗണനക്ക് ഞാനെന്തു തെറ്റാണ് ചെയ്തത്? ലങ്കാ പുരിയില്‍ നിന്നു തിരിച്ചെത്തിയ നാള്‍ മുതല്‍ പ്രസന്നനായി ഒരിക്കല്‍പ്പോലും അദ്ധേഹത്തെ കണ്ടിട്ടില്ല. സംശയതിന്റെയോ, അനിഷ്ടതിന്റെയോ നിഴലുകളില്ലാത്ത ഒരു നോക്കു പോലും എന്മേല്‍ പതിഞ്ഞിട്ടില്ല. പ്രാണനാഥന്റെ മനമിളക്കാന്‍ അഗ്നിപരീക്ഷകള്‍ പോരെന്നുണ്ടോ?"

രാത്രിയുടെ നിശബ്ദതയില്‍ ദൂരെയുള്ള ആന കൊട്ടിലില്‍ നിന്നുള്ള ,ആനകളുടെ ചിഹ്നം വിളികള്‍ കേള്‍ക്കാം. നഗരം പൂര്‍ണ്ണമായുറങ്ങിയാല്‍ പിന്നെ ദൂരെ മലകളില്‍ നിന്നുള്ള നിഷാദന്‍മാരുടെ പാട്ടുകള്‍ പോലും കേള്‍ക്കാറുണ്ട് ചിലപ്പോള്‍.

രാത്രിയിലെപ്പോഴോ ഇടനാഴിയില്‍ അടുത്ത് വരുന്ന കാലൊച്ച കേട്ടു. ഞാനെഴുന്നേറ്റു നിന്നു. വാതില്‍ തുറന്ന് അദ്ദേഹം അറയിലേക്ക് പ്രവേശിച്ചു. പതിവുപോലെ മുഖത്ത് അസ്വസ്തത പ്രകടം. പറയാന്‍ വന്ന വാക്കുകള്‍ ചുമയായി പുറത്തുവന്ന പോലെ തോന്നി. അദ്ധേഹത്തിനു എന്തോ പറയാനുണ്ടെന്ന് ലക്ഷ്യമില്ലാതെയുള്ള ഉലാത്തലില്‍ നിന്നു ബോധ്യം. ഞാന്‍ മൂകയായി തന്നെ നിന്നു. മുറിയിലെ അരോചകമായി മാറിക്കൊണ്ടിരിക്കുന്ന നിശബ്ദത ഞങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിച്ചെന്നു തോന്നി. അദ്ധേഹത്തിന്റെ കാലൊച്ചയുടെ മുഴക്കം എന്റെ ഹൃദയ താളമായി മാറുന്നത് ഞാന്‍ കണ്ടു.

നിശബ്ദത ഭഞ്ജിച്ചു കൊണ്ടു പുറത്തേക്ക് നോക്കി ആജ്ഞാസ്വരത്തില്‍ അദ്ദേഹം പറഞ്ഞു,

" അയോദ്ധ്യാപുരിക്ക് വേണ്ടി എനിക്കിതു ചെയ്തേ പറ്റൂ. എന്റെ ഇഷ്ടങ്ങള്‍ക്കും അനിഷ്ടങ്ങള്‍ക്കും ഇവിടെ സ്ഥാനമില്ല.
ശിഷ്ടകാലം വനവാസം. അതാണ്‌ പുരോഹിതനിര്‍ദേശം. വിധിയായി കരുതൂ.
പുലര്‍ച്ചെ ലക്ഷ്മണനൊപ്പം ദേവി യാത്രയാകുക. "
തിരിഞ്ഞെന്നെ നോക്കിയ ശേഷം കൂടിചെര്‍ത്തു,

"ഇതു തീരുമാനം."

മരവിപ്പ് ബാധിച്ചു കഴിഞ്ഞ എനിക്ക് വികാരവ്യതിയാനങ്ങളൊന്നും തന്നെ സംഭവിച്ചില്ല. എങ്കിലും ഞാന്‍ സംസാരിച്ചപ്പോള്‍ ശബ്ദമിടറിയോ എന്ന് സംശയം.

"ഞാന്‍.... ഈ ശിക്ഷ ഏറ്റുവാങ്ങാന്‍ മാത്രം ചെയ്ത തെറ്റ് എന്തെന്ന് അങ്ങ് പറഞ്ഞില്ല."

"ദേവീ, ഭര്‍ത്താവ് എന്നതിലുപരി ഒരു മഹത് വംശത്തിന്റെ പൈതൃകം പേറുന്നൊരു രാജാവാണ് ഞാന്‍. ജനങ്ങളുടെ വികാര വിചാരങ്ങള്‍ കൂടി ഞാന്‍ കണക്കാക്കേണ്ടതുണ്ട്‌ . രാവണനെപ്പോല്‍ കൊടും നീചന്‍ അപഹരിച്ചു കൊണ്ടുപോയി താമസിപ്പിച്ച ഒരു സ്ത്രീ ,ഭാര്യാ പദത്തില്‍ തുടരാന്‍ അര്‍ഹയല്ലെന്നാണ് പുരോഹിതര്‍ പോലും പറയുന്നത്."

"മറ്റുള്ളവര്‍ പറഞ്ഞു കൊള്ളട്ടെ. എനിക്കറിയേണ്ടത് അങ്ങ് എന്നെ അവിശ്വസിക്കുന്നുണ്ടോ എന്നാണ്."

രാമന്‍ നിശബ്ദം.

"എന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ പിത്രുത്വത്തില്‍പ്പോലും അങ്ങേയ്ക്ക് സംശയം? !!" അവിശ്വാസം കലര്‍ന്ന പുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു,

"തന്‍ താതനെപ്പോല്‍, രഘു വംശത്തിലെ പുരുഷന്മാര്‍ക്ക് യാഗങ്ങളില്‍ തന്നെ ശരണം അനന്തരാവകാശിയുണ്ടാവാന്‍ എന്നും പറഞ്ഞോ പുരോഹിതര്‍."

അദ്ധേഹത്തിന് എന്റെ വാക്കുകളുടെ പൊരുള്‍ മനസിലാക്കാന്‍ അല്‍പ്പസമയം വേണ്ടി വന്നു എന്ന് തോന്നി. കോപത്തോടെ മുറി വിട്ടകലുന്ന കാലടികളുടെ മുഴക്കം, ഇടനാഴികളില്‍ വീണുടയുന്നത് കേട്ടു .

കണ്ണീര്‍ വറ്റിയിരുന്നു. ഞാന്‍ കരഞ്ഞില്ല. ഇരുളടഞ്ഞ ഭാവിയും എന്റെ കുഞ്ഞും ഒരു മരവിപ്പായി മാറിയിരുന്നു എന്റെ മുന്നില്‍.
"ഈ രാമന് വേണ്ടിയാണോ ഞാന്‍ ലങ്കാ പുരിയില്‍ കാത്തിരുന്നത്?
ഈ രാമനെ ക്കുറിച്ചാണോ രാവണനോടു ഞാന്‍ പുകഴ്ത്തി പാടിയത്?
ഇതിന് വേണ്ടിയാണോ ലങ്കയില്‍ നിന്നെന്നെ രക്ഷിച്ചു കൊണ്ടുവന്നത്?"

ചോദ്യ ശരങ്ങളില്‍ മുറിവേറ്റ മനസിന്‍ വൃണങ്ങളില്‍ വീണ്ടും ചോദ്യങ്ങള്‍ വന്നു തറച്ചു കൊണ്ടിരുന്നു. എന്റെ നിദ്രാവിഹീനങ്ങലായ രാത്രികളുടെ തുടക്കം ഇന്നീ കൊട്ടാരത്തില്‍ തുടങ്ങുന്നത് ഞാനറിയുന്നു. മുറിയിലെ വിളക്കിന്‍ ദീപനാളങ്ങള്‍ ഒടുവില്‍ പിടഞ്ഞു മരിച്ചുവീണു. തിരിയില്‍ നിന്നുയര്‍ന്നു വായുവില്‍ തങ്ങിയ ധൂപം , മുറിയിലേക്ക് അരിച്ചിറങ്ങിയ നിലാവില്‍ ഉഗ്രരൂപങ്ങള്‍ പൂണ്ട പോലെ തോന്നി. ഞാന്‍ ഭയന്നില്ല. ഞാനതു നോക്കിക്കിടന്നു.


പ്രഭാതത്തില്‍ യാത്രയാരംഭിച്ചു. കാറ്റിലാടിയുലഞ്ഞ കാവി വസ്ത്രം ഞാന്‍ ശിരസിലൂടെ പൊതിഞ്ഞു. യാത്രയയക്കുമ്പോള്‍ തള്ളിപ്പറയുന്നതും, കുറ്റപ്പെടുത്തുന്നതുമായ കണ്ണുകള്‍ക്കിടയിലും ചില കണ്ണീര്‍ കണങ്ങള്‍ കണ്ടു.

ആശ്വാസം.

സൂര്യ വംശത്തിന്റെ രശ്മി ഏറ്റു ജ്വലിക്കുന്ന അയോദ്ധ്യാപുരിക്ക് വിട. നാണക്കേടിന്റെ വിത്ത് ചുമക്കുന്ന സീതയില്ലാത്ത രഘുവംശത്തെപ്പറ്റി സൂതര്‍ പാടട്ടെ. ശ്രീരാമചന്ദ്രന്റെ കീര്‍ത്തി വാനോളം ഉയരട്ടെ.

വിട, എല്ലാറ്റിനോടും വിട.


ഇടത്താവളങ്ങളില്‍ നിറുത്തിയും, വേഗത്തിലും, പതിയേയും സമയതിനോപ്പം രഥം നീങ്ങിക്കൊണ്ടിരുന്നു. വഴി നീളെ ലക്ഷ്മണന്‍ നിശബ്ദനായിക്കണ്ടു. എന്റെ മുഖത്തേക്ക് നോക്കാന്‍ പോലും അശക്തനായ പോലെ തോന്നി ഈ യുവരാജന്‍. സൂര്യാസ്തമയത്തിനു മുന്‍പ് ദൂരെ പര്‍വതങ്ങള്‍ കണ്ടു തുടങ്ങി. സമയത്തിനോപ്പം അടുത്തേക്കു വരുന്ന പര്‍വതങ്ങളെ നോക്കി ഞാന്‍ നിന്നു. വനത്തിലെത്തി ചേര്‍ന്നപ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു.

"ഇവിടെ വരെ വന്നാല്‍ മതി. ഇനിയുള്ള യാത്ര ഒറ്റയ്ക്ക് ആയിക്കൊള്ളാം."

ഞാന്‍ രഥത്തില്‍ നിന്നിറങ്ങി. എന്റെ വാക്കുകള്‍ ലക്ഷ്മണന്റെ മുഖത്തെ വിഷാദം ഇരട്ടിപ്പിച്ച പോലെ തോന്നി. നിറ കണ്ണോടെ അവന്‍ എന്റെ കാല്‍ക്കല്‍ വീണു. വനമധ്യത്തില്‍ ഉപേക്ഷിക്കാന്‍ വിസമ്മതിച്ച അവനെ അനുഗ്രഹിച്ചു എഴുന്നേല്‍പ്പിച്ചു.

"ഊര്‍മിള സന്തോഷവതിയായിരിക്കട്ടെ. ജനക പുത്രിമാരില്‍ അവള്‍ക്കെങ്കിലും ഭര്‍ത്രു വിയോഗദുഃഖം ഇനിയുണ്ടാവാതിരിക്കട്ടെ. എല്ലാര്‍ക്കും നല്ലത് വരട്ടെ. വിട."


യാത്ര ചൊല്ലി സമയത്തിന് മുന്‍പേ ഇരുട്ടു വീണു തുടങ്ങിയ വനവീചികള്‍ ലക്ഷ്യമാക്കി ഞാന്‍ നടന്നു. അയോദ്ധ്യയുമായുള്ള അവസാന ബന്ധം മുറിച്ചിട്ട് രഥം യാത്രയാവുന്ന ശബ്ദം കേട്ടു.

എന്റെ കണ്ണുകള്‍ നിറയുന്നുണ്ടോ? എനിക്കറിയില്ല.

എന്നോട് സംസാരിക്കാന്‍ കൂട്ടാക്കാതെ എന്റെ മനസ് പോലും എന്നെ ഒറ്റ പെടുത്തുന്ന പോലെ തോന്നി. അതോ മുന്‍പേ മരിച്ച മനസിനോട് ഞാന്‍ വെറുതെ സംസാരിക്കുകയാണോ? കാടിന്റെ തണുത്ത ഇരുട്ട് എന്നെ പൊതിഞ്ഞു തുടങ്ങിയത് ഞാനറിഞ്ഞു. മുന്നില്‍ അപകടം പതിയിരിക്കുന്ന കാനനഭീകരത എന്നെ ഭയപ്പെടുത്തുന്നില്ല.
നിശാപ്രാണികളുടെ ശബ്ദം കേട്ടു തുടങ്ങിയിരിക്കുന്നു. ഒരു പഴയ വനവാസകാലത്തിന്റെ ഓര്‍മ്മകള്‍ വെട്ടയാടിക്കൊണ്ട് എനിക്ക് ചുറ്റും മിന്നാമിനുങ്ങുകള്‍ വട്ടമിട്ടു പറന്നു. ഓര്‍മ്മകളെ ആട്ടിത്തെളിച്ചു കൊണ്ട് ഞാന്‍ മുന്നോട്ടു നടന്നു. കണ്ണുനീര്‍ മറച്ച കാനനാന്ധകാരത്തിലൂടെയുള്ള എന്റെ കാലൊച്ചകള്‍ എങ്ങുമെത്താതെ മരിച്ചു വീണു.


ലക്ഷ്യബോധമില്ലാതലഞ്ഞ എനിക്ക് മുന്നില്‍ അകലെയായി ഒരു ദീപം തെളിഞ്ഞു. ഏതോ മുനിയുടെ പര്‍ണകുടീരത്തില്‍ നിന്നുള്ളതാണത്.
പ്രതീക്ഷയുടെ ആ വെളിച്ചം ലക്ഷ്യമാക്കി ഞാന്‍ നടന്നു. മരിച്ചു കിടന്ന എന്റെ മനസുണര്‍ന്നു പറഞ്ഞു,

"ഹേ... ജനകപുത്രി, ഇവിടെയാണ്‌....ഇവിടെയാണ്‌ നിന്റെ യാത്രയുടെ അന്ത്യം."

Saturday, September 26, 2009

മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...-ഷൈന്‍






shine

യാത്ര -1
മഞ്ജനകരൈയിലെ തണുത്ത രാവുകളിൽ ഒന്നിച്ചിരുന്ന സം സാരിച്ച കുറെ സുഹ്രുത്തുക്കളെ ഇന്നു FaceBook വഴി കണ്ടുമുട്ടാൻ പറ്റി.
എന്റെ ജീവിതത്തിലെ ഏറ്റവും സ്വഛ്ചവും,
സ്വതന്ത്രവുമായ ദിവസങ്ങൾ..


ഊട്ടിയിൽ നിന്നും ഒരു 10 minute നീലഗിരി റെയിൽ പാതയിലൂടെ നടന്നാൽ എത്തിച്ചേരുന്ന തേയിലതോട്ടങ്ങൾക്കിടയിലുള്ള ഗ്രാമമാണു മഞ്ജനകരൈ. അവിടെ Fernhill ൽ ആയിരുന്നു ഞാനും സുഹ്രുത്തുക്കളും കഴിഞ്ഞിരുന്നതു.

Libraryൽ ആയിരുന്നു ഞാൻ താമസിച്ചിരുന്നതു. എന്നെ അവിടെ താമസിപ്പിച്ചതു Computer അവിടെ ആയിരുന്നതു കൊണ്ടാണു. പക്ഷെ പുസ്തകങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന എനിക്കു Fantacy പോലെ സ്വപ്നതുല്യമായ ഒരനുഭവം ആയിരുന്നു അത്‌. മഹാന്മാരുടെ ചിത്രങ്ങൾ തൂക്കിയ മുറിയിൽ, അവരെഴുതിയ പുസ്തകങ്ങൾ നിറഞ്ഞ അലമാരകൾക്കിടയിൽ കിടന്നു ഉറക്കത്തിലേക്കു ശരിക്കും നടന്നു കയറുക ആയിരുന്നു. ജീവിതവും, വിധിയും തമ്മിലുള്ള സംവാദങ്ങളും, മനോഹരമായ ചിത്രങ്ങളും നിറഞ്ഞ സ്വപ്നങ്ങൾ.

പുലർകാലങ്ങളിൽ നന്നെ തണുപ്പായിരിക്കും. എന്നാലും ഞാൻ രാവിലെ അഞ്ചര- ആറ്‌ ആവുമ്പോൾ തന്നെ എഴുന്നേറ്റു കുളിക്കുമായിരുന്നു. ഞാൻ എഴുന്നേൽക്കുന്നതിനു മുൻപു തന്നെ, മറ്റൊരു സുഹ്രുത്ത്‌ എഴുന്നേറ്റ്‌ എല്ലാവർക്കും കുളിക്കാനുള്ള വെള്ളം ചൂടാക്കും. കുളിച്ചിട്ടു ഞാൻ തിരികെ Libraryയിൽ പോയി, കിഴക്കോടുള്ള വലിയ ജനാലയുടെ അടുത്ത്‌ ഒരു കസേര വലിചിട്ടു അവിടെ ഇരിക്കും. ചിലപ്പോൾ Art Sectionൽ നിന്നും ഏതെങ്കിലും Paintingsന്റെ Print ഉള്ള പുസ്തകം എടുത്തു തുറന്നു വെചു അതും നോക്കിയിരിക്കും.


കുറച്ചു കഴിഞ്ഞാൽ പുകപോലെ മഞ്ഞുമൂടിയ മലഞ്ചെരിവിനും, അതിനുമപ്പുറത്തുള്ള മലയോരങ്ങൾക്കും അപ്പുറത്തു കിഴക്കു വെള്ള കീറുന്നതു കാണാം.. തേയില തോട്ടങ്ങൾക്കപ്പുറമുള്ള മലഞ്ചെരിവിലെ നടപ്പാത തെളിഞ്ഞു വരും.. എങ്ങുനിന്നോ വരുന്ന അ വഴി അവസാനിക്കുന്നതു ഞങ്ങളുടെ മലഞ്ചെരിവ്‌ അവസാനിക്കുന്നിടത്താണു. അവിടെ ഒരു രണ്ടു നില വീടുണ്ട്‌. പുലർകാലങ്ങളിൽ അവിടെ നിന്നും ഒരു jeep ആ വഴിയെ പോകുന്നതു കാണാം. ആ വീടിന്റെ ചിമ്മിനിയിൽ കൂറ്റി വെള്ള പുക വന്നു, മഞ്ഞുപോലെ പരക്കാൻ തുടങ്ങുമ്പോൾ ഞാൻ പതുക്കെ Library പൂട്ടി പുറത്തിറങ്ങും..

Libraryയുടെ തെക്കു വശത്തു അന്നു ഞങ്ങൾ Cabbageഉം, ഉരുളക്കിഴങ്ങും ക്രുഷി ചെയ്യുന്നുണ്ടായിരുന്നു. രാത്രിയിൽ ആരെങ്കിലും Compound Gate അടക്കാൻ മറന്നു പോയാൽ അലഞ്ഞു നടക്കുന്ന കുതിരകൾ കയറി മുഴുവൻ ചവിട്ടി നാശമാകുമായിരുന്നു. Gate അടച്ചാൽ തന്നെയും, ഞങ്ങളുടെ ക്രുഷിയിടതിനു തെക്കു വശത്തുള്ള പൊളിഞ്ഞ വേലിക്കിടയിലൂടെ ചിലപ്പോൾ കുതിരകൾ കയറാറുണ്ട്‌. രാവിലെ തന്നെ അതു പോയി നോക്കി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ തമ്പാൻ അണ്ണനോടു പറയണം.





അവിടെ കുറെ നേരം നിന്നു, Cabbageഉം Cauliflowerഉം ഒക്കെ മുളച്ചു വരുന്നതു നോക്കിയിരിക്കും. അവിടെ അങ്ങനെ ഇരിക്കുമ്പോൾ, Australia യിൽ നിന്നും വന്ന എമ്മ അവളുടെ മുറിയിൽ നിന്നും ഇറങ്ങി വരും. ഞാൻ തോട്ടത്തിൽ നിൽക്കുന്നതു അവളുടെ മുറിയിൽ നിന്നും കാണാം. അവൾ അധികം ആരോടും സം സാരിക്കാറില്ല. ഞാൻ അന്നു ഗുരുകുലത്തിലെ "പയ്യൻ" ആയതുകൊണ്ടാവണം എന്നോടു ഒരു ചേച്ചി മട്ടു കാണിക്കും. അവൾ വന്നാൽ ഞങ്ങൾ താഴെ അടുക്കളയിൽ ചായ കുടിക്കാൻ പോവും. ഞങ്ങൾ ചെല്ലുമ്പോൾ മിക്കവാറും, ഷൗക്കത്തും,സുധിയേട്ടനും, പ്രമോദേട്ടനു, തമ്പാൻ ഡോക്ടറും കാണും. ചിലപ്പോൾ ആരെങ്കിലും guest കൾ ഉണ്ടെങ്കിൽ അവരും മൗനമായിരുന്നു ചായ കുടിക്കുന്നതു കാണാം. ഷൗക്കത്തും,സുധിയേട്ടനു കൂടി രാവിലെ തന്നെ തമാശകൾ പറയാൻ തുടങ്ങും. അതു കേട്ടു ഒരു മൗനസ്മിതത്തോടെ പ്രമോദ്‌ ചേട്ടൻ പതിവു പോലെ സൗമ്യനായി നിന്നു കറിവെക്കനുള്ളതു മുറിക്കുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ജോലികളൊ ചെയ്തു കൊണ്ടിരിക്കും. തമ്പാൻ ഡോക്ടർ രാവിലത്തെ ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാവും. അതിനിടക്കു ഷൗക്കത്തേട്ടൻ എഴുന്നേറ്റു പോവും. ഷൗക്കത്തേട്ടൻ ചെന്നിട്ടേ ജോസെഫേട്ടൻ ചായ കുടിക്കാൻ വരു.

ചായ കുടിച്ചിട്ടു ഞാൻ കാലികളുടെ അടുത്തേക്കു പോവും. എമ്മക്കു പെയ്ന്റ്‌ ചെയ്യാനോ, എഴുതാനോ ഉള്ള മൂടിൽ അല്ലെങ്കിൽ അവളും വരും. അപ്പോഴേക്കും തഴെ നിന്നും ശങ്കരൻ വന്നു പശുക്കളെ കറന്നു കഴിയും. ശങ്കരൻ പറന്നാണു ജോലികൾ ചെയ്യുക..

ഞാൻ പശുക്കളുടെ അടുത്തു നിൽക്കുമ്പോൾ ജോസഫേട്ടൻ, ഒരു ഷാളും ചുറ്റി രണ്ടു കൈകൊണ്ടും ചായ ഗ്ലാസ്സ്‌ പിടിച്ചുകൊണ്ടു വന്നു എന്നോടു സം സാരിക്കാൻ തുടങ്ങും. കൂടുതലും സം സാരിക്കുന്നതു ജീവിതത്തെപ്പറ്റിയും. അതു എങ്ങനെ അർത്ഥപൂർണ്ണമാക്കാം എന്നും ഒക്കെ ആയിരിക്കും. ജോസെഫേട്ടൻ വൈദിക പഠനം ഇടക്കു നിർത്തിപ്പോന്ന ആളാണു. അതുകൊണ്ടാണു എപ്പോഴും active ആയ ജീവിതത്തെക്കുറിച്ചു സം സാരിക്കുന്നതെന്നു മോഹനൻ ചേട്ടൻ പറയും. മോഹനൻ ചേട്ടൻ വളരെ താമസിച്ചേ എഴുന്നേൽക്കാറുള്ളു.

മോഹനൻ ചേട്ടനെ കാണുമ്പോൾ, നടൻ ശ്രീനിവാസൻ അഭിനയിച്ച ചില കഥാപാത്രങ്ങളെ ഓർമ വരും. English സാഹിത്യം അരച്ചു കലക്കി കുടിച്ച ഒരാളാണു. ഊണിലും, ഉറക്കത്തിലും tolstoy യെക്കുറിച്ചു ചിന്തിച്ചും, സം സാരിച്ചും ജീവിക്കും. "അനിയാ" എന്നു വിളിച്ചു കൊണ്ടു അദ്ദേഹം സം സാരിച്ചു തുടങ്ങുന്നതു പലപ്പോഴും മനുഷ്യന്റെ സാമൂഹിക പ്രശ്നങ്ങളെക്കുറിചായിരിക്കും; സം സാരം അവസാനിക്കുന്നതു ഒരു "വിപ്ലവ ആഹ്വാനം" പോലെയും. പക്ഷെ അതിനുവേണ്ടി കാര്യമായി ഒന്നും ചെയ്യില്ലെന്നു മാത്രം!

ഏഴര ആകുമ്പോഴേക്കും ഞാൻ ഒന്നു കൂടി കയ്യും കാലും കഴുകാൻ dormitory ടെ അടുത്തുള്ള കുളിമുറിയിലേക്കു പോവും. അപ്പോഴും പ്രസാദേട്ടന്റെ മുറിയിൽ നിന്നും സംഗീതം സാധകം ചെയ്യുന്ന നല്ല ഇമ്പമുള്ള ശബ്ദം കേൾക്കാം. കയ്യും, കാലും കഴുകി താഴെ പ്രെയർ റൂമിൽ ചെന്നു ഇരിക്കും. 8 മണി ആവുമ്പോൾ ഞാൻ മണി അടിക്കും.

ഒരോരുത്തരായി പ്രെയർ റൂമിൽ വന്നിരിക്കും. ജോസെഫേട്ടനും, ഷൗക്കത്തിനുമൊപ്പം ഗുരു വന്നിരിക്കും. എല്ലാവരും കണ്ണുകളടച്ചു ധ്യാനത്തിലമരും. പരമമായ ആ ശാന്തതയിൽ ഞാൻ മാത്രം ഓരോരുത്തരുടെയും മുഖത്തു മാറി മാറി നോക്കിയിരിക്കും. ഞങ്ങൾ എല്ലാവരും എങ്ങനെ ഇവിടെ എത്തിയെന്നും മറ്റും ആലോചിച്ചിരിക്കും. പിന്നെ നിറഞ്ഞു കത്തുന്ന വിളക്കിലേക്കു നോക്കിയിരുന്നിട്ട്‌ ആ വെളിച്ചം ഉള്ളിലേക്കെടുക്കുന്ന പോലെ കണ്ണുകൾ അടക്കും..

യാത്ര- 2

പുലർകാലത്തെ ആ പ്രാർത്ഥനയിലാണു എല്ല സുഹ്രുത്തുക്കളും ഒത്തുചേരുക. എല്ലാവരും താഴെ പായ വിരിച്ചോ, കുഷ്യനുകളിട്ടോ (ഊട്ടിയിലെ തണുപ്പിൽ Tile ഇട്ട തറയിൽ പായ വിരിച്ചലും തണുപ്പരിച്ചു കയറും. പ്രായമുള്ളവർക്ക്‌ കുഷ്യനുകളില്ലാതെ ഇരിക്കാനാവില്ല.) ഇരിക്കും. ഏതാണ്ട്‌ അരമണിക്കൂറോളം ധ്യാനത്തിലമർന്നുള്ള ആ ഇരിപ്പു, അന്നൊരു പയ്യനായിരുന്ന എനിക്കു ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു. പിന്നെ എല്ലാവരും അങ്ങനെ ഇരിക്കുമ്പോൾ ഞാനും ഇരിക്കുമായിരുന്നു എന്നു മാത്രം- പ്രത്യേകിച്ചും തമ്പാൻ ഡോക്ടർ ഒരു ഹെഡ്മാഷെപ്പോലെ നോക്കുമ്പോൾ!

ധ്യാനത്തിന്റെ ശാന്തവും, സുന്ദരവുമായ അവസ്ഥകളിലേക്കു ഞാൻ എത്തിപ്പെടുന്നതു പിന്നെയും കുറെ നാളുകൾക്കു ശേഷമാണു. ഞാൻ ഗുരുകുലത്തിൽ ചെന്നു പെട്ടതു, സാധാരണ അവിടെയുള്ളവർ എത്തിപ്പെട്ടതു പോലെ philosophical ആയ അറിവു നേടുക എന്ന ഉദ്ദേശ്യത്തിലായിരുന്നില്ല. പഠനം കഴിഞ്ഞു ചെറിയ വരുമാന മാർഗ്ഗവുമായി ജീവിക്കുമ്പോൾ എനിക്കു തോന്നി, ഞാൻ കണ്ടതിനും, അറിഞ്ഞതിനും അപ്പുറത്തേക്കുള്ള ഒരു ഒരു ജീവിതത്തിലേക്കു കടക്കണമെന്നു- ആത്മീയ ജീവിതതിലേക്കു എന്നു ഞാൻ പറയില്ല, പക്ഷെ കൂടുതൽ കരുത്തും ധൈര്യവും നേടി കുറച്ചു കൂടി അർത്ഥപൂർണ്ണമായ ഒരു ജീവിതം വേണമെന്നു തോന്നിത്തുടങ്ങിയിരുന്നു. എന്നെ സ്നേഹിക്കുന്നവരോടുള്ള കടമകൾ ചെയ്തു തീർക്കുകയും, കുറെയാളുകൾക്കു ജീവിക്കാൻ സഹായം ചെയ്തുകൊടുക്കുകയും ഒക്കെ ആയിരുന്നു എന്റെ സ്വപ്നം.

മതവിശ്വാസങ്ങളെക്കുറിച്ചും, തത്വചിന്തയ്യെകുറിച്കുമൊക്കെ എനിക്കെന്നും എന്റേതായ ഒരു കഴ്ചപ്പാടുണ്ടായിരുന്നു. വിദ്യാഭാസപരമായി നല്ല ഉന്നതി നേടിയവരും, പുരോഗമനപരമായി ചിന്തിക്കുന്നവരും ഉള്ള ഒരു അന്തരീക്ഷത്തിലായിരുന്നു ഞാൻ വളന്നത്‌ എന്നതു കൊണ്ടും, വായനയോടുള്ള അതിയായ താൽപര്യ്ം കൊണ്ടുമാവാം അങ്ങനെ വന്നത്‌. എന്തായാലും, എന്റെ സുഹ്രുത്തുക്കളുടെ അടുത്ത്‌ എത്തിപ്പെട്ടതിൽ ഇതിലൊന്നിനും വല്യ പങ്കില്ലായിരുന്നു; എന്നു മുഴുവനും പറഞ്ഞുകൂടാ- ഞാൻ ഗുരു നിത്യയുടെ ചുരുക്കം ചില പുസ്തകങ്ങൾ വായിച്ചിരുന്നു. മതത്തിന്റെ ചട്ടകൂടുകൾക്കുള്ളിൽ നിന്നും മാറി നിന്നു ചിന്തിക്കുന്ന, സാധാരണക്കരന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന ഒരു മനുഷ്യസ്നേഹി എന്ന നിലയിലാണു ഞാൻ അദ്ദേഹത്തെക്കണ്ടതു. മതവിശ്വാസങ്ങളെ ലാഖവത്തോടെ കണ്ടിരുന്ന എന്നെ അദ്ധേഹം ഹ്രുദയപൂർവ്വം സ്വാഗതം ചെയ്തു! കായബലം കൊണ്ടു ആൾക്കൂട്ടത്തെ നിയന്ത്രിക്കൻ കഴിയാത്തവൻ കണ്ടുപിടിച്ച ശക്തിയുള്ള ഒരു ആശയമാണു മതം എന്നാണു എന്നും ഞാൻ വിശ്വസിക്കുന്നതു.

ഗുരുകുലത്തിൽ എത്തുന്നതു മുൻപ്‌ ഞാൻ ചില NGO കളുമായി സഹകരിച്ചിരുന്നു. അതുപോലെ ചില കലാ പ്രവർത്തനങ്ങളോടും. പക്ഷെ ഉത്കൃഷ്ടമായ ആശയങ്ങളുടെ മറവിൽ, സാമൂഹികമ ചിട്ടവട്ടങ്ങളോടു കലഹിച്ച്‌ സ്വാതന്തൃയം പ്രഖ്യാപിക്കാൻ കൊതിച്ചു, വീടും, നാടും വിട്ടു വന്ന ചെറുപ്പക്കാരായിരുന്നു അവിടെ കൂടുതലും. എന്തു സ്വാതന്ത്ര്യത്തിന്റെ പേരിലായാലും, സ്വന്തം ഇഷടങ്ങളുടെ സാഫല്യത്തെക്കുറിച്ചു മാത്രം ചിന്തിച്ചു, വളർത്തി വലുതാക്കിയവരെ കണ്ണീർ കുടിപ്പിച്ചു നേടുന്ന സ്വാതന്തൃയത്തിനു ഒരു മഹത്വവും കാണാൻ എനിക്കു കഴിഞ്ഞിരുന്നില്ല. അനുസരണയിലൂടെയും, സഹനത്തിലൂടെയും കടന്നുപോയി, തെളിഞ്ഞ ബുദ്ധിയോടെ സ്വതന്തൃയ്ത്തിൽ എത്തിചേരാം എന്നു ഞാൻ വിശ്വസിക്കുന്നു. പക്ഷെ അതിനു മനസ്സിനു നല്ല ബലം വേണം. എനിക്കു ആ ബലം കിട്ടിയതു ഗുരുകുലത്തിൽ വെച്ചു ആദ്യം വായിച്ച പുസ്തകത്തിൽ നിന്നാണു -"മിലരേപ".

പുലർകാലങ്ങളിലെ ധ്യാനത്തിനു ശേഷം, ഗുരു രണ്ടു മണിക്കൂറോളം നീളുന്ന class എടുക്കും. ചുട്ടുമിരിക്കുന്നവർ അതു എഴുതിയെടുക്കും.. ഞാൻ മിക്കപ്പോഴും എഴുതാറില്ലായിരുന്നു. ഒരിക്കൽ ജോസെഫേട്ടൻ എന്നോടും എഴുതാൻ പറഞ്ഞപ്പോൾ ഞാൻ വെറുതെ ചിരിച്ചുകൊണ്ടു കണ്ണടച്ചു കാണിച്ചു. പക്ഷെ കാണേണ്ട ആൾ അതു കണ്ടു! അതിനു ശേഷം, ഗുരുവിന്റെ ക്ലാസുകളുടെ manuscript, computerൽ ടൈപ്പ്‌ ചെയ്തു print എടുത്ത്‌ അടുത്ത ദിവസം ഗുരുവിനെ ഏൽപ്പിക്കണമായിരുന്നു. മിക്കപ്പോഴും, ഗുരു എഴുതുന്ന പുസ്തകങ്ങളായിരിക്കും..അക്കാലത്തു ബൃഹദാരണ്യകോപനിഷദ്‌ ആയിരുന്നു പഠിപ്പിച്ചുകൊണ്ടിരുന്നതു. അതിലെ ഉപമകളും, വ്യഖ്യാനങ്ങളും ഗുരു modern scienceഉമായി ബന്ധപ്പെടുത്തി പറയുന്നതു കൊണ്ട്‌ അറിയാതെ എന്റെ മനസ്സിലെ ജിജ്ഞാസ ഉണർത്തി. പിന്നെ, പിന്നെ രാത്രികളിൽ ഉറക്കമിളച്ചിരുന്നു വായിക്കാൻ തുടങ്ങി. ഉപനിഷദുക്കളും, psychologyഉം, physicsഉം എല്ലാം ഞാൻ പുതിയ ഒരു ബോധത്തോടെ കാണാൻ തുടങ്ങി.

കൂടുതൽ വായിക്കുന്തോറും, artഉം, musicഉം, scienceഉം, politicsഉം എല്ലാം തുടങ്ങുന്നതു psychologയിൽ നിന്നാണെന്നു തോന്നിപ്പോയി...അക്കാലത്തു Science and psyche എന്നൊരു പുസ്തകം വായിച്ചതോർക്കുന്നു. പക്ഷെ സങ്കീണ്ണമായ ചില പ്രശ്നങ്ങളുടെ മുൻപിൽ psychology, parapsychologyയിൽ എത്ത്കയും, physics, metaphysics ൽ എത്തുകയും ചെയ്യുന്നതു കണ്ടപ്പോൾ വീണ്ടും ആ പഴയ പ്രശ്നം എന്റെ മനസ്സിൽ വന്നു. "യഥാർത്തത്തിൽ ദൈവം ഉണ്ടോ?". ഒരു ദിവസം രാവിലെ ഗുരു painting ചെയ്തുകൊണ്ടിരിക്കുമ്പോൾ ചോദിച്ചു. ഒരു മറുപടിയും വരാഞ്ഞതു കൊണ്ട്‌, കേട്ടുകാണില്ല എന്നു കരുതി ഒന്നു കൂടി ചോദിച്ചു..പക്ഷെ മറുപടി കിട്ടിയില്ല. പക്ഷെ കുറെ നാളുകൾക്കു ശേഷം ഗുരു അതിനു മറുപടിയായി ഒരു പുസ്തകം എഴുതി. പക്ഷെ ഞാൻ ഇതു വരെ അതു വായിച്ചിട്ടില്ല!

എന്തോ ആ ചോദ്യത്തിനുത്തരം എന്റെ ഉള്ളിൽ നിന്നു വന്നതു ഞാൻ സ്വീകരിച്ചു കഴിഞ്ഞിരുന്നു. ഉത്തരം വളരെ ലളിതം- ഒരു പൂവു കാണുമ്പോൾ അതിന്റെ ഭങ്ങി കണ്ടും, മണതും ആസ്വദിക്കുക. ആ പൂവു നുള്ളിക്കളഞ്ഞു നശിപ്പിക്കാതിരിക്കുക. ആരു ശ്രുഷ്ടിച്ചു എന്നോർത്തു വ്യാകുലപ്പെടാതിരിക്കുക. കാരണം, എനിക്കളക്കാൻ കഴിയുന്ന പരിമാണങ്ങൾക്കെല്ലാം അപ്പുറം ഉള്ള ഒന്നിനേ ഇത്ര മനോഹരമായ സ്രുഷ്ടി നടത്താനാവൂ..

എനിക്കുറപ്പായിരുന്നു, മഞ്ജനകരയിലെ തേയിലത്തോട്ടങ്ങൾക്കിടയിൽ ഞാൻ എത്തിപ്പെട്ടതു ഒരു യാദ്രുശ്ചികത അല്ല. പുലർകാലങ്ങളിൽ മഞ്ഞിൻ കണങ്ങൾ നിറഞ്ഞ പുൽമേട്ടിലൂടെ നടക്കുമ്പോൾ, എനീക്കറിയാമായിരുന്നു..എത്രയോ യുഗങ്ങൾ നീളുന്ന കാലത്തിന്റെ കണ്ണിയിൽ, ഞാൻ ഈ സ്ഥലത്തു എത്തിപ്പെടാൻ ഉള്ള നിയോഗം ഉണ്ടെന്നു. ഞാൻ ആയിടെക്കു "മൗനമന്ദഹാസം" എന്ന പേരിൽ ഗുരു തർജമ ചെയ്ത "Zen Flesh and Zen Bones" എന്ന ചെറു പുസ്തകം വായിക്കാൻ ഇടയായി. അതുവായിച്ചു കഴിഞ്ഞു ഞാൻ Libraryൽ ഒരു പകൽ മുഴുവനും ധ്യാനതിൽ ഇരുന്നു, അല്ല ഇരുന്നു പോയി! ആ പുസ്തകത്തിനു ഒരു മനുഷ്യനെ Hipnotise ചെയ്യണുള്ള ശേഷി ഒന്നുമില്ല.. പക്ഷെ ധ്യാനം എന്റെ ഉള്ളിൽ സ്വയം ഉണ്ടായതു അന്നാണു. മൗനത്തിന്റെ ആഴം ഞാൻ അറിഞ്ഞു.

യാത്ര -3


കഴിഞ്ഞ കുറിപ്പിൽ മഞ്ജനകരയിലെ എന്റെ ജീവിതത്തേക്കാൾ, എന്റെ ചിന്തകളെപ്പറ്റിയാണു കൂടുതലും എഴുതിയത്‌. ഈ post കൾ തുടർന്നു വായിക്കുമ്പോൾ എന്റേതായ നിരീക്ഷണങ്ങൾ കുറേ വന്നേക്കം. എല്ലാ നിരീക്ഷണങ്ങളും, വ്യഖ്യാനങ്ങളും അതു പറയുന്ന ആളുടെ ചിന്തകളുടെയും, സ്വഭാവത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കുമല്ലോ? അതുകൊണ്ടു മാത്രമാണു അത്രയും എഴുതിയതു- എന്നെക്കുറിച്ചു നിങ്ങൾക്കു ഒരു സങ്കൽപം ഉണ്ടാവാൻ വേണ്ടി മാത്രം.

ഒരു പ്രത്യേകതയും അവകാശപ്പെടാനില്ലാത്ത, വളരെ സാധാരണക്കാരനായ ഒരു മനുഷ്യൻ മാത്രമാണു ഞാൻ. 10-12 വർഷം മുൻപ്‌, പഠനം കഴിഞ്ഞു, അധികമാരുടെയും സഹായമില്ലാതെ ജീവിതം കെട്ടിപ്പടുക്കേണ്ടുന്ന ചുമതലയുണ്ടായിരുന്ന ഒരു ചെറുപ്പക്കാരനുണ്ടാവാൻ സാധ്യതയുള്ള എല്ല വിഹല്വതകളും ഉള്ള ഒരാൾ. പക്ഷെ ഇപ്പോൾ, ഇടക്കു മനപൂർവ്വം വിധിക്കു വിട്ടു കൊടുത്തു കൊണ്ടു, ജീവിത്തെ വളരെ ലാഘവത്തോടെയും, നിർഭയത്തോടെയും കാണാൻ കഴിയുന്നെങ്കിൽ അതിനു കാരണം എന്റെ നിസ്സാരത സ്വയം മനസ്സിലാക്കുന്നതു കൊണ്ടു മാത്രമാണു. പക്ഷെ, എല്ലാം വിധിപോലെ നടക്കും എന്നു കരുതി നിഷ്ക്രിയനായി ഞാൻ ഇരിക്കുന്നില്ല. ചെയ്യാനുള്ള കടമകളും, കർത്തവ്യങ്ങളും ചെയ്യുന്നു. ചിലപ്പോൾ ഒക്കെ മടുപ്പു തോന്നാറുണ്ട്‌, എന്നാലും പിൻ തിരിയില്ല. ആ സ്തൈര്യം എനിക്കുണ്ടായത്‌, മഞ്ജനകരയിലെ കുന്നിഞ്ചെരുവുകളീടെ, ഏറെ ദൂരം മനസ്സിലൊന്നുമില്ലാതെ വെറുതെ നടന്നപ്പോൾ ആയിരിക്കണം.

പ്രഭാതങ്ങളിലുള്ള ഗുരുവിന്റെ class നടക്കുമ്പോൾ, ഒരു 11 മണിയോടടുപ്പിച്ച്‌, Fernhill ലെ postman അന്നത്തെ തപാലുമായി വരും. ലോകത്തിന്റെ പല കോണിൽ നിന്നും ആൾക്കാർ അയക്കുന്ന കത്തുകൾ, പുസ്തകങ്ങൾ ഒക്കെ കാണും. ചിലപ്പോൾ money orderകളും. അതെല്ലാം ഏൽപ്പിച്ചു കഴിഞ്ഞാൽ, postman, അടുക്കളയിൽ പോയി ഭക്ഷണം സ്വയം എടുത്തു കഴിച്ചിട്ടു പോകും. എന്തെങ്കിലും കാറണവശാൽ, postman വന്നില്ലെങ്കിൽ, class കഴിഞ്ഞു ഞാനും, മോഹനൻ ചേട്ടനോ, അല്ലെങ്കിൽ പ്രമോദ്‌ ചേട്ടനും കൂടി, മഞ്ജനകരൈയിൽ നിന്നും താഴൊട്ടു നടന്നു post officeലേക്കു പോവും.. വന്നാലും class കഴിയുമ്പോൾ ഞങ്ങൾ പുറത്തേക്കു നടക്കാൻ പോവും. അങ്ങനെ നടക്കുമ്പോൾ പ്രമോദ്‌ ചേട്ടനാണു കൂടെയുള്ളതെങ്കിൽ വൈകിട്ടു marketൽ പോകുമ്പോൾ അടുക്കളയിലേക്കു വാങ്ങേണ്ടുന്ന സാധനങ്ങളെക്കുറിച്ചു പറയും, മോഹനൻ ചേട്ടനാണെങ്കിൽ "Crime and Punishment" പോലെയുള്ള ഏതെങ്കിലും പുസ്തകങ്ങളെക്കുറിച്ചു പറയുകയും, മനുഷ്യന്റെ sex നോടുള്ള അമിത താൽപര്യത്തിൽനിന്നുമാണു എല്ലാ crime ഉം ഉണ്ടാകുന്നത്‌ എന്നും മറ്റും പറഞ്ഞു കൊണ്ടിരിക്കും. മോഹനൻ ചേട്ടൻ ഒരേ സമയം philosophy ഇഷ്ടപ്പെടുകയും, പക്ഷെ അതു മനുഷ്യന്റെ ജീവിതത്തിൽ apply ചെയ്യാൻ വേണ്ടി പറയുന്നത്‌ ഫലിക്കില്ല എന്നും വിശ്യസിച്ചിരുന്ന ഒരാളായിട്ടാണു എനിക്കു തോന്നിയിരുന്നതു. സ്വന്തം അഭിപ്രായങ്ങൾ വലിയ ശബ്ദത്തിൽ വിളിച്ചു പറഞ്ഞ്‌, അതു ശരിയാണെന്നു സ്ഥാപിക്കാൻ ആവേശതോടെ സം സാരിക്കുന്ന ഒരാൾ. എനിക്കിഷ്ടമായിരുന്നു, മോഹനൻ ചേട്ടനെ.. ജീവിതത്തിലെ സാധാരണ പ്രശ്നങ്ങൾ ശരിക്കും നേരിടേണ്ടി വന്ന ഒരു tutorial അധ്യാപകൻ അങ്ങനെയൊക്കയേ സം സാരിക്കു എന്നാണു എനിക്കു തോന്നുന്നത്‌.

post officeൽ പോയി കത്തുകൾ ഉണ്ടോ എന്നന്വേഷിച്ചു അതുമായി ഞങ്ങൾ പിന്നെയും മുന്നോട്ടു നടക്കും. post officeന്റെ തൊട്ടപ്പുറതുകൂടി റെയിൽപാത കടന്നു പോകുന്ന ഒരു ചെറിയ തുരങ്കമുണ്ട്‌. അതിലൂടെ നടക്കാൻ എനിക്കൊരു പ്രത്യേക ഇഷ്ടമായിരുന്നു. തുരങ്കം കഴിഞ്ഞു ഒരു തിരിവു കഴിഞ്ഞാൽ ഊട്ടി തടാകം ആണു. റെയിൽ പാത കടന്നു പോകുന്ന തടാകത്തിന്റെ വശത്തു പൊതുവെ സന്ദർശകർ കുറവായിരിക്കും. അലഞ്ഞു നടക്കുന്ന കുതിരകളോ, കഴുതകളോ അല്ലെങ്കിൽ കുടിച്ചു ബോധം കെട്ടുറങ്ങുന്ന ചിലരോ മാത്രം കാണും അവിടെ.. തടാകം കല്ലു കെട്ടി തിരിച്ചിട്ടുണ്ട്‌. അവിടെ തടാകത്തിലേക്കു ചെരിഞ്ഞിറങ്ങുന്ന പുൽത്തകിടിയിൽ ഞങ്ങൾ ഇരിക്കും..,. . കുറേ നേരം ഒന്നും മിണ്ടാതെ.. കാറ്റാടി മരങ്ങളും, മഞ്ഞ നിറത്തിലുള്ള പൂക്കളും നിറഞ്ഞ അവിടെ ഇരിക്കുമ്പോൾ ചില English Cinemaകളിൽ കാണിക്കാറുള്ള Scotlandലെ തടാക തീരങ്ങൾ ഓർമ്മ വരും..

യാത്ര -4
തടാകത്തിലേക്കു ചെരിഞ്ഞിറങ്ങുന്ന പുൽത്തകിടിയിൽ ഇരിക്കുമ്പോൾ മനസ്സു മിക്കപ്പോഴും ശൂന്യമായിരിക്കും. ഇരിക്കുന്നതിനടുത്ത്‌ ആരെങ്കിലും കള്ളു കുടിച്ചു കിടക്കുന്നുണ്ടെങ്കിൽ ചിലപ്പോൾ മനസ്സിൽ അവരെക്കുറിച്ചും, ജീവിതത്തെക്കുറിച്ച്‌ അവരുടെ ചിന്തകൾ എന്തായിരിക്കും എന്നൊക്കെ ആലോചിക്കും. പിന്നെ തടാകത്തിന്റെ അങ്ങേക്കരയിൽ കൂട്ടം കൂടി നിൽക്കുന്ന സഞ്ചാരികളെ നോക്കിയിരിക്കും. അക്കൂട്ടത്തിൽ സുന്ദരികളായ പെൺകുട്ടികളെക്കാണുമ്പോൾ ഉള്ളിൽ ഒരു ഊഷ്മളത തോന്നും...ഒരു നല്ല കൂട്ടുകാരി വേണമെന്നു അന്നു പലപ്പോഴും തോന്നിയിട്ടുണ്ട്‌ - നിറുത്തതെ സം സാരിക്കുന്ന, എപ്പോഴും ചിരിക്കുന്ന ഒരു കൂട്ടുകാരി.. പക്ഷെ ഞാൻ ആ മോഹം എന്റെ സ്വപ്നങ്ങളിൽ തന്നെ അടക്കി. ഒരു തമാശക്കു എനിക്കാരേയും പ്രേമിക്കാൻ കഴിയില്ലായിരുന്നു. സ്നേഹിച്ചിട്ടു നഷ്ടപ്പെടുന്നതെനിക്കു താങ്ങാനാവില്ലാ എന്നാണു അന്നു ഞാൻ സ്വയം കരുതിയിരുന്നത്‌. പിന്നീടു വർഷങ്ങൾക്കു ശേഷം "ഒരേ കടൽ" എന്ന cinema കണ്ടപ്പോൾ എനിക്കു തോന്നി, മമ്മുട്ടി അവതരിപ്പിച്ച കഥാപാത്രവും അത്തരം ഒരു ഭയം കൊണ്ടുനടക്കുന്നുവേന്ന്. അതിൽ മമ്മുട്ടിയുടെ കഥാപാത്രം അത്തരം ബന്ധങ്ങളിൽ നിന്നും രക്ഷ നേടാൻ അരാജകത്വുത്തിന്റെ വഴി തിരഞ്ഞെടുത്തു; ഞാൻ സ്വയം ഒരു ഉൾവലിയൽ നടത്തി.

കുറേ നേരം അവിടെയിരുന്നിട്ടു ഞങ്ങൾ തിരിച്ചു വന്ന വഴിയെ നടക്കും.. ഗുരുകുലത്തിലേക്കു പോകേണ്ടുന്ന വഴിയെത്തുമ്പോൾ കൂടെയുള്ള്‌ ആൾ മിക്കവാറും ഗുരുകുലത്തിലേക്കു പോവും. ഞാൻ ഊട്ടി റെയിൽപാതയിലൂടെ കുറേക്കൂടി മുന്നോട്ടു നടക്കും..sterling Resortന്റെ പുറകിലുള്ള കുന്നിൻ ചരുവിലൂടെ കടന്നു പോകുന്ന റെയിൽപാതക്കു, അവിടെ തൊട്ടടുത്ത്‌ ഒരു stop ഉണ്ട്‌- പ്രസിദ്ധമായ ഊട്ടി Lovedale School ന്റെ അടുത്തുള്ള സ്റ്റോപ്‌.(lovedale തന്നെയാണോ എന്നിപ്പോൾ ഒരു സംശയം, അതൊ Lawrence സ്കൂളോ? മറവി കൂടി വരുന്നു.) അവിടെ, മിക്കവാറും വിജനമായ ആ station ന്റെ പരിസരത്തു കുറേ നേരം ഇരിക്കും. ചിലപ്പോൾ ഗുരുകുലത്തിൽ പൂക്കളുമായി വരുന്ന അണ്ണനെ അവിടെ വെച്ചു കാണാറുണ്ട്‌..നല്ല മണമുള്ള മുല്ലപ്പൂവുകൾ. കുറച്ചു നേരം അവിടെ ഇരുന്നിട്ടു school ന്റെ അടുത്തുകൂടി തിരിഞ്ഞു Fernhill ലേക്കു പോവുന്ന വഴിയെ നടക്കും. അതു വഴി പോയാൽ ഏറെ നേരം എടുക്കും ഗുരുകുലത്തിൽ എത്തിച്ചേരാൻ..

സ്കൂളിന്റെ അവിടെനിന്നും മഞ്ജനകരൈയിലേക്കെത്തുന്ന ആ വഴിയാണു ഊട്ടിയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു വഴി. രണ്ടുവശത്തും, കൂറ്റൻ ഓക്കു മരങ്ങൾ നിറഞ്ഞ പ്രശാന്തമായ ആ വഴിയിലൂടെ നടക്കുക ഒരു അനുഭവം തന്നെയാണു. പൊതു വളരെ വിജനമായിരിക്കും ആ വഴി. ഒരു 10-15 minute നടന്നാൽ, വെള്ള നിറത്തിലും, ഒരു തരം നരച്ച പച്ച നിറത്തീലും അടുക്കിവെച്ചിരിക്കുന്ന പെട്ടികൾ പോലെ വീടുകൾ Fernhillഇന്റെ ചരുവികളിൽ കാണാം. അതു വഴി മുകളിലേക്കു കയറിയാൽ ഗുരുകുലത്തിന്റെ പുറകിലുള്ള തേയിലതോട്ടത്തിനടുതെത്താം. നടന്നു വന്ന വഴിയിൽ നിന്നും, ഗ്രാമങ്ങളിലേക്കു കയറുന്നതിനു മുൻപ്‌, ഒരു ചെറിയ നീർച്ചാലിനു കുറുകെ ഉള്ള പാലം കടന്നു വിശാലമായ ഒരു പുൽമേട്ടിലൂടെ കടന്നു പോവണം. 1-2 കിലോമീറ്റർ നീളത്തിൽ വലിച്ചു കെട്ടിയിരുക്കുന്ന അയയിൽ തുണികൾ ഉണങ്ങാൻ വിരിച്ചിട്ടിരിക്കുന്നതു കാണാം. പശുക്കളും, ചെമ്മരിയാടുകളും കൂട്ടമായി മേയുന്നതും കാണാം. തണുപ്പുകാലങ്ങളിൽ, മഞ്ഞിന്മറക്കപ്പുറത്തു കൂടി അതു കാണുന്നതു മനസ്സിനെ ഒരു തരം മായിക ലോകത്തെത്തിക്കുമായിരുന്നു.

ഗുരുകുലത്തിൽ വരുന്ന ആൾക്കാരിൽ എനിക്കടുപ്പം തോന്നുന്നവരെയും കൊണ്ടു ഞാൻ അതു വഴി നടക്കാറുണ്ട്‌. കുറേ ദൂരമുള്ളതുകൊണ്ട്‌, പലർക്കും മടി തോന്നുമായിരുന്നെങ്കിലും, എന്റെ സൗഹാർദ്ദപൂർണ്ണമായ നിർബന്ധത്തിനു വഴങ്ങി കൂടെ വരുമായിരുന്ന പലരും, പിന്നീടു കത്തയക്കുമ്പോൾ ആ വഴിയെക്കുറിച്ചും, അതു വഴി നടന്നതിനേക്കുറിച്ചും ഒരു തരം ഗ്രഹാതുരത്യത്തോടെ എഴുതാറുണ്ടായിരുന്നു.

ഒരിക്കൽ,ഉമേഷ്‌ എന്നൊരു ഗുരുകുല സുഹ്രുത്തും ഞാനും കൂടി വളരെ പുലർച്ചേ അതു വഴി നടന്നു. ന ല്ലൊരു, പുല്ലംകുഴൽ വായനക്കാരനായിരുന്നു അവൻ. കണ്ടാൽ ക്രുഷ്ണവർണമാർന്ന, അലസമായി വളർത്തിയ മുടിയുള്ള ഒരു സുന്ദരൻ. ആ പുലർച്ചേ, കിഴക്കു സൂര്യന്റെ സ്വൃണ്ണ വെളിച്ചം, മഞ്ഞിൻ പുകക്കുള്ളിലൂടെ ഒരു തിളക്കത്തോടെ വന്നു മുഖത്തു വീഴുമ്പോൾ അവൻ പ്രഭാതരാഗങ്ങളിലൊന്നിൽ ആ മുളം കുഴലൂതി. നിശ്ശബ്ദമായ ആ പുലരിയിൽ ഗന്ധർവ്വ ഗാനം പോലെ അതു മഞ്ജനകരൈ ഗ്രാമത്തെയും, എന്റെ ആത്മാവിനെയും തൊട്ടുണർത്തി. ആ രാഗം വായിച്ചു തീന്നപ്പോഴേക്കും എന്റെയും,അവന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു. ആ നിമിഷം അവൻ എന്റെ ആജന്മസഹോദരനായി.

-കടൽതീരത്ത്‌ പരന്ന നിലാവിൽ തിരകൾ നീന്തുകയായിരുന്നു......എം.പി.ശശിധരൻ




m p sasidharan

കടൽതീരത്ത്‌ പരന്ന നിലാവിൽ തിരകൾ നീന്തുകയായിരുന്നു......
വൈ കുന്നേരത്തെ തിരക്കിലേക്കാണ്‌ ലോഹിതമോഹൻ വന്നു ചേർന്നത്‌. കമഴ്ത്തിയിട്ടൊരു തോണിക്കരികിലിരുന്ന് അയാൾ അസ്തമയം കണ്ടു.തീരമൊഴിഞ്ഞിട്ടും നിലാവ്‌ വീണിട്ടും അയാളാ ഇരിപ്പ്‌ തുടർന്നു. മറ്റൊന്നും ചെയ്യാനില്ലായിരുന്നു അയാൾക്ക്‌.എത്ര നേരമെങ്കിലും വെറുതെയിരിക്കാൻ അയാൾക്കൊരു വിഷമവുമില്ല.

ഉറക്കം വന്നു തുടങ്ങിയപ്പോൾ ലോഹിതമോഹൻ തോണിക്കരികിൽ കിടന്നു. നേർത്ത കാറ്റിന്റെ ഉപ്പു കലർന്ന താരാട്ട്‌ നുണഞ്ഞ്‌ അയാളുറങ്ങി.

തുടരെത്തുടരെയുള്ള ചങ്ങലക്കിലുക്കമാണ്‌ ലോഹിതമോഹനെ ഉണർത്തിയത്‌.

തന്റെ നേർക്ക്‌ നടന്നു വരുന്ന രണ്ടു പോലീസുകാരെയാണ്‌ നിലാവിന്റെ വെളിച്ചത്തിൽ അയാൾ കണ്ടത്‌. പിന്നീട്‌ അവരുടെ കൈകളിലെ ചങ്ങലകളിൽ കുരുങ്ങി നിൽക്കുന്ന സിംഹത്തെക്കണ്ട്‌ ലോഹിതമോഹനിൽ ഭയത്തോടൊപ്പമൊരു സംശയവുമുണർ ന്നു.

പോലീസ്‌ നായയല്ലാതെ പോലീസ്‌ സിംഹവുമുണ്ടോ!!!

ആലോചിച്ചു നിൽക്കാൻ സമയമുണ്ടായിരുന്നില്ല.പോലീസുകാരുടെ കൈകളിൽ നിന്നും ചങ്ങലകളഴിഞ്ഞു.

ലോഹിതമോഹൻ ഓടാൻ തുടങ്ങി.സിംഹത്തിന്റെ കിതപ്പുകൾ അയാളുടെ വേഗം കൂട്ടിക്കൊണ്ടിരുന്നു.

നഗരവും ഗ്രാമവും പിന്നിട്ട്‌ ലോഹിതമോഹൻ കുന്നിൻ മുകളിലേക്കോടിക്കയറി. നിറുകയിലെത്തി തിരിഞ്ഞു നോക്കിയപ്പോൾ അയാൾ ഒഴിഞ്ഞു കിടക്കുന്ന കശുമാവിൻ തോപ്പൂ കണ്ടു. ഒരു കശുമാവിനു കീഴെയിരുന്ന് അയാൾ കിതപ്പാറ്റി. പച്ച വയലുകളുടെ താഴ്‌വാരം അയാൾക്ക്‌ കാണാമായിരുന്നു.

നോക്കിയിരിക്കേ വയൽ വരമ്പിലൂടെ ഒരു പെണ്ണു നടന്നു വരുന്നത്‌ ലോഹിതമോഹൻ കണ്ടു.അവളുടെ തലയിലെ വലിയ കൂടയും കൂടയിൽ മയങ്ങുന്ന സിംഹവും അവൾ ക്കു പിന്നിൽ നടന്നു വരുന്ന പോലീസുകാരും പിന്നീടയാളുടെ കണ്ണിൽ പെട്ടു.

കൗസല്യയായിരുന്നു അത്‌.അതോടെ ലോഹിതമോഹന്റെ സംശയങ്ങൾ തീർ ന്നു .
കൗസല്യയിൽ മയങ്ങാത്ത ഏതു സിംഹമുണ്ട്‌!

ഒന്നും മിണ്ടാതെ രണ്ടുപേര്‍-ഷൈന്‍







shine
കാറ്റാടി മരങ്ങളിൽ നിന്നും വെള്ളതുള്ളികൾ ഞങ്ങളുടെ മേൽ വീഴുന്നുണ്ടായിരുന്നു.

മഴ പെയ്തു തോർന്നിട്ട്‌ അധികം നേരമായിരുന്നില്ല..

ഒന്നും മിണ്ടാതെ ഞങ്ങൾ രണ്ടുപേരും കുറെ ദൂരം നടന്നു..

നാളെ ഞാൻ ഇവിടെ നിന്നും പോവുകയാണു..പലതും പറയണമെന്നുണ്ട്‌.. പക്ഷെ ധൈര്യ്യം ഇല്ല...അതൊ മനസ്സിലെ സ്വപ്നലോകം ഉടഞ്ഞു പോകുമെന്ന പേടി കൊണ്ടാണോ..

അവളും നിലത്തേക്കു മാത്രം നോക്കി നടന്നു..

***********

പിന്നെയും യാത്രകൾ.. ജീവിതം ഏതെല്ലാമോ വഴിയിലൂടെ, ആരോ നിശ്ചയിച്ചുറപ്പിച്ച പോലെ പോവുന്നു...

അല്ലെങ്കിൽ തന്നെ, ജീവിതതോടു സമരം ചെയ്തു എല്ലം നേടാം എന്നുള്ള മോഹം ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു.. ഭാര്യ, കുട്ടികൾ, ജോലി...

"ജീവിതം എങ്ങനെ ആസദ്യകരമാക്കാം" എന്നും മറ്റുമുള്ള ലേഖനങ്ങൾ വായിച്ചു എന്തൊക്കെയോ കാട്ടികൂട്ടി, ജീവിതം സുന്ദരം എന്നു സ്വയം വിശ്യസിപ്പിച്ചു കഴിയുന്ന ഒരു ദിവസം...

ഭാര്യയും, ഞാനും കൂടി മഴ നനയാതിരിക്കാൻ Convent School ന്റെ മതിലിനോടു ചേർന്നു നടക്കുകയായിരുന്നു..

വരാന്തയിൽ അവൾ.. കറുത്ത ശിരോവസ്ത്രത്തിനുള്ളിലെ മുഖം..

അവൾ എന്നെ തിരിച്ചറിഞ്ഞിരിക്കുമോ? അറിയില്ല..

ഭാര്യയെ ചേർത്തു പിടിച്ചു നടക്കുമ്പോൾ, കാറ്റാടി മരങ്ങളിൽ നിന്നും വെള്ളതുള്ളികൾ വീണു എന്റെ ഉടുപ്പു നനയുന്നുണ്ടായിരുന്നു.

Friday, September 25, 2009

കവിതകള്‍- സനാതനന്‍


sanathanan
പാറ
മഴപെയ്യുമ്പോൾ മാത്രം പുറത്ത് വരുന്ന
ഒരു പാറക്കഷണമുണ്ട്,
വീട്ടിന് മുന്നിലുള്ള നാട്ടുവഴിയിൽ..
മഴപ്പിറ്റേന്ന് വെയിലിലേക്ക് മുളച്ച് പൊന്തുന്ന
തകരകൾക്കൊപ്പം അതും കൌതുകപൂർവം
തലയുയർത്തി ആകാശം നോക്കിയിരിപ്പുണ്ടാവും.
മഴച്ചേറിൽ വഴുക്കി വഴുക്കി ആണുങ്ങൾ
അതുവഴിയേ പോകുമ്പോഴൊക്കെ
വെയിൽ കായാനിരിക്കുന്ന അരണകളെപ്പോലെ
ഉപദ്രവിക്കുമോ ഈ മനുഷ്യരെന്ന്,
തലചെരിച്ച് നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
തോട്ടിൽകുളിച്ച് മുലക്കച്ചകെട്ടിപ്പോകുന്ന പെണ്ണുങ്ങളെ
ഒളികണ്ണിട്ട് നോക്കുന്നതും എനിക്കറിയാം.
മീശമുളച്ച ആണുങ്ങളെക്കണ്ടാൽ പേടിക്കും,
മുലമുളച്ച പെണ്ണുങ്ങളെക്കണ്ടാൽ നാണിക്കും,
എന്നല്ലാതെ
എത്ര ഒഴിഞ്ഞ് നടന്നാലും സ്കൂൾപിള്ളേരെ
കാലിൽ തടഞ്ഞ് വീഴിക്കും കള്ളക്കരുമാടി.
മുട്ട് പൊട്ടിയ സങ്കടത്തിൽ നിർത്താതെ കരയുന്ന
കുട്ടികളെ തണുപ്പിക്കാൻ അമ്മമാരെത്തും
പാറത്തലയിൽ തല്ലുന്നതായി അഭിനയിക്കും.
പാറയാണെങ്കിലും അമ്മമാരുടെ നാടകത്തിൽ
തന്മയത്വത്തോടെ അതും പങ്കെടുക്കുന്നുണ്ടാവും.
കുട്ടികൾ നിർത്തിയാലും തുടരുന്ന
ഒരു പാറക്കരച്ചിൽ ഞാൻ കേട്ടിട്ടുണ്ട്.
മഴപെയ്യുന്ന നാളുകളത്രയും നനഞ്ഞും
ഇടവെയിൽ കാഞ്ഞും
ഒരേ കിടപ്പ് കിടക്കും വഴിയിൽ.
ഇടയ്ക്കിടെ കണ്ട് കണ്ടുള്ള പരിചയം കൊണ്ട്
ചിലപ്പോൾ എന്നെ നോക്കി പുഞ്ചിരിക്കാറുണ്ട്.
മഴ തീർന്നാൽ തലയിൽ
മണ്ണിട്ട് ആളുകൾ വഴിനന്നാക്കും.
അപ്പോഴും കേൾക്കാം ഒരു പാറക്കരച്ചിൽ...
മഴപെയ്യുന്ന കാലമത്രയും പുറത്തേക്ക് വന്നോളാനും
സ്കൂൾപിള്ളേരെ വഴിയിൽ വീഴിച്ചോളാനും
ഏതോ അവതാരം വരം നൽകിയിട്ടുണ്ടാകും അതിന്...
You might also like:


പുഞ്ചിരി
മഞ്ഞുമലകളുടെ മുകളറ്റം
എല്ലാ കപ്പലുകളേയും നോക്കി
പുഞ്ചിരിക്കുന്നുണ്ടാകും
ശൂന്യശൂന്യമായ കടലിനുമുകളിൽ
കാതങ്ങൾ ഓടിത്തളർന്ന
ഏകാകിയായ കപ്പലുകൾ
ആ പുഞ്ചിരിയിൽ പുളകം കൊള്ളുന്നുണ്ടാകും
കപ്പിത്താന്മാരുടെ കണ്ണുവെട്ടിച്ച് ചിലതെങ്കിലും
അതിന്റെ ലഹരിയിലേക്ക് ഒഴുകുന്നുണ്ടാകും
ഒരുനിമിഷത്തേക്ക് കടൽ ഉണരും
കരയിലേക്കെത്താത്ത നിലവിളികളെ
വായ്പിളർന്ന് വിഴുങ്ങും...


സംയമം
വീടില്ല,
റോഡില്ല,
ജോലിയില്ല,
കൂലിയില്ല,
ഞങ്ങൾക്ക്‌
കടത്തിണ്ണയിൽ
കടലുപോലെ സമയം.

വീടുതരാം
റോഡുതരാം
ജോലിതരാം
കൂലിതരാം
സമയത്തിന്റെ കടലിൽ
നിങ്ങൾ ചൂണ്ടലിട്ടു.

ഞങ്ങൾ കൊതിപിടിച്ചു
കൊടിപിടിച്ചു,
ജയ്‌ വിളിച്ചു,
വോട്ടുപിടിച്ചു,
ബൂത്ത്‌ പിടിച്ചു,
നിങ്ങൾ ജയിച്ചു.

നിങ്ങൾക്ക്‌ കാറായി,
വീടായി,
പാറാവിനാളായി,
ജോലികൊണ്ട്‌ തിരക്കായി,
ഒന്നിനും നേരമില്ലാതായി
എന്തൊരുമാറ്റം...

ഞങ്ങൾക്കിന്നും വീടില്ല
റോഡില്ല,
ജോലിയില്ല,
കൂലിയില്ല
ഇപ്പോഴും
കടലുപോലെ സമയം
ഒരുമാറ്റവുമില്ല...


നിങ്ങൾ വീണ്ടും ചൂണ്ടലിടൂ
ഞങ്ങൾ കൊതിപിടിക്കാം
കൊടിപിടിക്കാം
ജയ്‌ വിളിക്കാം
വോട്ടുപിടിക്കാം
ബൂത്ത്‌ പിടിക്കാം
നിങ്ങൾ ജയിക്കട്ടെ
മാറ്റം മാറാതെയിരിക്കട്ടെ...

ഒഴുക്കിൽ ഒരു പാറത്തം.

മുറിവിൻ മൂർത്തിഞാൻ.
അറിവിൻ പൂർത്തിയിൽ നി-
ന്നടർന്ന്പോകയാൽ
ഒഴുക്കിലേക്ക്
തെറിച്ചുവീണു.

ഉണ്ടെനിക്ക്
മുറിവുകൾ തീർത്തൊരായിരം
മുനകൾ, മുഖങ്ങൾ
മുർച്ച,മൂപ്പുകൾ..
പുഴയിൽ വീണൊരു
വെറും കരിങ്കൽക്കഷണമായ്
കരുതരുതെന്നെ.

മുറിവുകളായിരുന്നെന്റെ സ്വത്വം
ജനിച്ചുവീഴവേ തന്നെ
ഒഴുക്കിന്മേനിയിൽ
മുറിവേൽ‌പ്പിച്ചു ഞാ-
നെന്റെ വരവറിയിച്ചു.
മുറിഞ്ഞില്ലെങ്കിൽ,
ഞാനുണ്ടാകുമോ!
മുറിച്ചില്ലെങ്കിൽ,
ഞാനുണ്ടെന്നറിയുമോ!

കൂർപ്പു മൂർപ്പുകൾ
മെരുങ്ങാത്ത തൃഷ്ണകൾ..
മരുവുകയായിഞാൻ,
ഒഴുക്കിൻമടിത്തട്ടിൽ,
പരുക്കൻ പാറത്തം.
പുഴക്കവിളിൽ
ഒഴുക്കിൻ മിനുസങ്ങളിൽ
എന്റെ മുനയെടുപ്പുകൾ
മുദ്രകളായി.

എന്തൊരത്ഭുതം
പുഴയിൽ
ഒരൊറ്റമുറിവും,
ഒരുനിമിഷത്തിൽ
കൂടുതൽ നിൽക്കുന്നില്ല,
മുറിവുകളെല്ലാമറിവുകളാക്കി
ഒഴുകുന്നൂ
പുഴ-
യോരോമുറിവിലു
മെന്നെത്തഴുകി
ചെറുതാക്കീടുന്നു!

അറവുകൾ കൊണ്ടെ-
ന്നടയാളം പുഴയിൽ
ഞാൻ തീർക്കുമ്പോൾ തന്നെ,
തലോടൽ കൊണ്ടെന്നിൽ
ചാർത്തുന്നു,
സൌ‌മ്യം,
പുഴ തന്നെത്തന്നെ.
അറവുകൾ തീർക്കും
മുറിവുകളേക്കാൾ
ശാശ്വതമാണെന്നോ,
കുളിരുകൾ തീർക്കും
മുദ്രകളെന്നോർ-
ത്തുലഞ്ഞുപോയി
ഞാൻ!

അറിവിൻ മൂർഛയിൽ നിന്നും
കുടഞ്ഞു-
ണർന്നെണീൽക്കുമ്പോൾ
അറിഞ്ഞുഞാൻ
പുഴയെന്നെപിഴു-
തെടുത്തുപോകുന്നു!
പിടിച്ചുനിൽക്കാൻ
ആവതു ഞാനും
ശ്രമിച്ചുനോക്കി, പക്ഷേ
ഒഴുക്കിനെതിരെ
നിൽക്കുമ്പോൾ
ഞാനറിഞ്ഞു
ദൌർബല്യം!

ബലിഷ്ഠമാമെൻ വേരുകളെല്ലാം
പറിച്ചെടുത്തുംകൊണ്ട്
കുതിച്ചുചാടും വെള്ളപ്പാച്ചിൽ
കാതങ്ങൾ താണ്ടീ.
ഒഴുക്കിനൊപ്പം
ഒലിച്ചു ഞാനുമൊരുരുളൻ കല്ലായി,
വക്കും മുനയും ഉരഞ്ഞുതീർന്നൂ
മേനിമിനുപ്പായി.
മുറിവേൽ‌പ്പിക്കും മൂർച്ചകളെല്ലാം
അലിഞ്ഞു പൊയ്പ്പോയി,
അഴുക്ക് ലേശം തീണ്ടാതായെൻ
പളുങ്ക് ദേഹത്തിൽ.

ഒടുക്കമുണ്ടാമല്ലോ എല്ലാ
ഒഴുക്കിനുമൊരുനാൾ.
പഴുത്തുസൂര്യൻ വീണുകഴിഞ്ഞൊരു
സന്ധ്യാനേരത്തിൽ
അടിഞ്ഞുഞാനൊരു വശ്യവിശാല
സരസിൻ തീരത്തിൽ.
പൊഴിഞ്ഞുവീഴും ആകാശത്തിൻ
ശതപത്രങ്ങൾക്കിടയിൽ
അറിഞ്ഞുഞാനെൻ വാഴ്വിനെ
ആയിരമുരുളൻ കല്ലുകളായ്,
മുറിവുകളില്ലാമുഖങ്ങളില്ലാ
ഒരൊറ്റയൊന്നായ് ഞാൻ.
അവനവനില്ല അന്യവുമില്ലാ
അനേകമൊന്നായ് ഞാൻ.

അച്ചടക്കം
ഏറെ നാളായി ഒന്നൊച്ചവച്ചിട്ട്,
നാടറിയും വിധം കുലുങ്ങിച്ചിരിച്ചിട്ട്,
കാതടപ്പിക്കും മട്ടിൽ ഒന്നാക്രോശിച്ചിട്ട്.
എന്തിനേറെ പറയുന്നു,
പുറംകൈകൊണ്ട് വായപൊത്താതെ
ഞെളിഞ്ഞ് പിരിഞ്ഞ്
ഹാ..മ്മേ എന്നൊരുകോട്ടുവായിട്ടിട്ടുപോലും.....

ഇഞ്ചക്ഷൻ സൂചികണ്ടാൽ
ഏഴുവായിൽ നിലവിളിച്ചിരുന്നു
കൂട്ടാനിൽ ഉപ്പുകുറഞ്ഞാൽ
അയൽവീടറിയെ കലഹിച്ചിരുന്നു
ഉത്സവ ഘോഷയാത്രയിലെ
നെയ്യാണ്ടിമേളത്തിനൊപ്പം
അറഞ്ഞാടിയിരുന്നു..
ഇലക്ഷൻ പ്രചരണത്തിൽ
ഉച്ചഭാഷിണിതോൽക്കുമാറ്
ഹിയ്യാ ഹുയ്യാ എന്നലറിയിരുന്നു...

അതൊക്കെ പഴയ കഥ

പുഴക്കക്കരേയ്ക്ക്
എറിഞ്ഞുകൊള്ളിക്കുമ്പൊലെ
ഉന്നം പിഴക്കാതെ കൂക്കിയിരുന്ന
കാലം മറന്നു
നിറഞ്ഞ ബസിനുള്ളിൽ
ക്രിമിനൽ കോടതിപോലെ
ക്രോസു വിസ്തരിച്ചിരുന്ന
കാലവും മറന്നു
P.W.D.കലുങ്കിലുയർന്നിരുന്ന
രാഷ്ട്രീയത്തർക്കങ്ങളുടെ
ഒച്ചക്കുന്നുകളിടിഞ്ഞു....

അതൊക്കെ പഴയ കഥ

ഈയിടെയായി
ക്യൂവിൽ നിന്ന്,
യാത്രാരേഖകാട്ടി,
കസ്റ്റംസ് ചെക്കിങ്ങ് കഴിഞ്ഞ് ,
മറ്റൊരു രാജ്യത്തേക്കിറങ്ങുന്ന
വിമാനയാത്രികരെപ്പോലെയാണെന്റെ ശബ്ദം..
തൊണ്ടയിൽ തടഞ്ഞ് പരിശോധിക്കപ്പെടാതെ
ഒന്നും പുറത്തുവരാറേയില്ല.
അറിഞ്ഞവരറിഞ്ഞവർ പറയുന്നു
എനിക്ക് പക്വത വന്നത്രേ....


ബുരി ഗൊങ്ങ
ഏറെ നാളായി ഗൂഗിൾഭൂമിയിൽ
വീടുകാട്ടിക്കൊടുക്കാമോ എന്നുചോദിക്കുന്നു
ടീ ബോയി, ആലം ബിസു മിയാ,
അറുനൂറു റിയാലിന് മുന്നൂറു മണിക്കൂർ എല്ലുമുറിക്കുന്നവൻ
നൂറിനുപോലും പല്ലുമുറിക്കാതെ
മുന്നൂറിനും ഫോൺ കാർഡ് വാങ്ങി കാതുനിറക്കുന്നവൻ
ബാക്കിയൊക്കെ മുടങ്ങാതെ വയറു മുറുക്കുന്നവൻ...

അവന് അവന്റെ “ബൊഡാ ഗാവ്‌“ കാണണം
“ഛോട്ടാ ഗൊർ“ കാണണം
നാലുവർഷങ്ങൾക്കപ്പുറം വിമാനം കയറാൻ
ആദ്യമായ് നഗരത്തിലെത്തുമ്പോൾ
ധാക്കയിലേക്കവനെ അനുഗമിച്ച
പ്രിയപ്പെട്ട “ബുരിഗൊങ്ങ” കാണണം...

അവന്റെ എല്ലുന്തിയ പുഞ്ചിരി
ഇല്ലാത്തിരക്കിൽ പൂഴ്ത്തി,
ഗൂഗിൾ ചാറ്റിൽ ഞാൻ മുങ്ങി ഏറെക്കാലം.
ഓരോ ചായക്കും മോണിറ്ററിലേക്ക് ഓരോ
എത്തിനോട്ടമെന്ന അവന്റെ ശല്യം
ശകാരിച്ചൊതുക്കിയ കുറ്റബോധം
കുത്തി നോവിച്ചപ്പോൾ, അവനായി ഞാൻ
പരതി “ബുരി ഗൊങ്ങ”.

ഗംഗയിൽ നിന്നറ്റുപോയ ചില്ല,ബുരിഗംഗ
തരം താണവരുടെ നദി
ബംഗാളി എന്ന് തലയുയർത്താത്ത
ബംഗാളികളുടെ ഗംഗ
അറ്റുപോയതിന്റെ മുറിവുണങ്ങാത്ത
നോവ് പേറുന്ന ഒഴുക്ക്

ബിസൂ,
യന്ത്രബോട്ടുകളെ വിഴുങ്ങിമരിച്ച
മലമ്പാമ്പിന്റെ എക്സ്രേചിത്രമാണോ
നിന്റെ ബൂരിഗംഗ,
അതോ ഇലപൊഴിഞ്ഞുണങ്ങിയ
കാട്ടുമരത്തിന്റെ മിഴിവുള്ള എണ്ണച്ഛായമോ
അഴുക്കുചാലുകളുടെ കരയിൽ വീടുവയ്ക്കുന്നവരുടെ
നഗരമാണോ ധാക്കയും?
പാപമൊക്കെ ഏറ്റുവാങ്ങുന്നുണ്ടോ,
കട്ടിലിൽ തളച്ചിട്ട പെണ്ണിനെപ്പോലെ,
പമ്പയെപ്പോലെ,ഗംഗയെപ്പോലെയിവളും...?

ഏതുതീരത്താണ് നിന്റെ കുടിൽ
ഏതുമരച്ചുവട്ടിൽ
ഏതുമലയടിവാരത്തിൽ?
വീതിയേറിയ പാതയോരത്തല്ലെങ്കിൽ,
കണ്ടെത്താനാവില്ല ഈ-വീട്

ബിസൂ,
നിന്റെ ഗംഗയിൽ എന്റെ പുഴയുടേയും
ശവമൊഴുകുന്നുണ്ടെന്നറിയാമോ
ഒരൊറ്റക്ലിക്കുകൊണ്ടെനിക്കെത്താം
ഗൂഗിൾ ഭൂമിയിൽ, നെയ്യാറിലും.
കണ്ണടച്ചാൽ കേൾക്കാം
ഹൈവേയിൽ ലോറികയറി മരിച്ച
നായയുടെ കുടൽ മാലപോലെ
ചതഞ്ഞുനീണ്ട രോദനം..
അതിന്റെ കരയിലെവിടെയോ
ഉണ്ടെനിക്കും
ഒരു “ചോട്ടാ ഗൊർ”

ഇത്രനാൾ തിരഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല
എന്റെയും വീടെനിക്കിതേവരെ
പേരറിയാവുന്ന മലകളെ
പേരറിയാവുന്ന പാറകളെ
പേരറിയാവുന്ന മരങ്ങളെ,
കാണാനാവില്ല ഈ - ഭൂമിയിൽ..

നിനക്കറിയാമോ,
ഗൂഗിൾ ഭൂമിയിൽ അധിവസിക്കുന്നവരുടെ
മക്കൾക്ക് കോഴിമുട്ടകണ്ടാലിനി
ഓർമവരില്ല ഭൂമിയെ......

എത്ര ദൂരം
സുദീർഘമായ ഈ മരണത്തിന്
ജീവിതമെന്ന് പേരിട്ടതാര് !

എല്ലാ ഉയരങ്ങൾക്ക് മേലെയും
എല്ലാ ആഴങ്ങൾക്ക് കീഴെയും
സദാ നിറഞ്ഞിരിക്കുന്ന നിശ്ചലതേ,
ദൂരങ്ങളെയെല്ലാം വെട്ടിച്ചുരുക്കി
ഈ നോവൽ ഒന്നു സംഗ്രഹിക്കാൻ
സമയപ്രമാണങ്ങളുടെ
എഴുത്തുകാരനെ ഉപദേശിക്കൂ..

ഒരൊറ്റത്തവണ മരിക്കാൻ ഒരു മനുഷ്യൻ
കാത്തിരിക്കേണ്ടുന്ന കാലം കൊണ്ട്
പുഴുക്കൾക്കെത്രവട്ടം ചിറകുമുളയ്ക്കുന്നു
പൂമ്പാറ്റകൾ എത്രവട്ടം ഇണചേർന്ന് മരിക്കുന്നു !


ഈ ജീവിതത്തിന്റെ ഒരു കാര്യം !
ബഹുരസമാണ് ഈ ജീവിതത്തിന്റെ
ഒരു കാര്യം....
അളന്നുതയ്പ്പിച്ച കുപ്പായങ്ങൾ
അപ്പപ്പോൾ തരും
കൃത്യമായി അണിഞ്ഞുനടക്കണം
മുൻപോട്ടും പാടില്ല പിന്നോട്ടും പാടില്ല
അത്ര കൃത്യമാണ് ടൈമിംഗ്.
ആറുമണിയുടെ പെരുക്കം വരെ
സാറേ എന്ന് വിളിച്ചിരുന്നവനെ
അലാറത്തിന്റെ വാതിൽ കടന്നാൽ
“ആ മൈരൻ” എന്ന് വിളിക്കുന്നത്ര കൃത്യം

ഇരുപത്തിരണ്ടാമത്തെ വയസിൽ
ഒരു പെണ്ണിനെക്കൊതിച്ചതിന്,
അവളില്ലാതെ ജീവിതമില്ലെന്ന്
ശഠിച്ചതിന്, എന്നെ “ഞരമ്പ്”
എന്ന് വിളിച്ച കൂട്ടുകാരൻ
മുപ്പത്തിമൂന്നാമത്തെ വയസിൽ
ഒരു പെണ്ണുകിട്ടുമോ എന്ന് കുഴഞ്ഞ്
പത്രത്തിൽ പരസ്യം കൊടുത്തിരിക്കുന്നു...
എന്റെ ഞരമ്പ് തളരാൻ തുടങ്ങുമ്പോൾ
അവന് മുളച്ചതാകുമോ!

ചുംബനവും കെട്ടിപ്പിടുത്തവുമൊക്കെ
നിരോധിച്ച ദൈവം....
ഗർഭത്തിനും പ്രസവത്തിനുമൊക്കെ
അവാർഡ് കൊടുക്കുന്നദൈവം.....
പുള്ളിയാകുമോ ഇതിനൊക്കെ പിന്നിൽ?