Friday, September 25, 2009

വംശമഹിമയുടെ ഋതുക്കൾ-ഗണേശ്‌ പന്നിയത്ത്‌




ganesh panniyath


പുസ്തക നിരൂപണം



ഭയാനകമായൊരു സ്വപ്നത്തിന്റെ പുരാബിംബങ്ങളിലേയ്ക്ക്‌ മിഴിതുറക്കുമ്പോൾ തുടങ്ങുകയും കൃതിയുടെ കൊടിയ ശൈത്യത്തിലേയ്ക്ക്‌ കണ്ണടയ്ക്കുമ്പോൾ അവസാനിക്കുകയും ചെയ്യുന്ന വലിയൊരു കാലഘട്ടത്തിനിടയിലെ ലോത്തിന്റെ ജീവിതക്രമങ്ങളാണ്‌ വിജയൻ കോടഞ്ചേരിയുടെ 'സോദോം പാപത്തിന്റെ ശേഷപത്രം' എന്ന നോവലിന്റെ ഇതിവൃത്തം. അതിരുകളില്ലാത്ത ലൈംഗികാസക്തിയുടെ തീക്ഷ്ണത നിറഞ്ഞു നിൽക്കുന്ന പഴയ നിയമത്തിന്റെ പാപപങ്കിലമായ ജീവിതത്തിന്റെ ഒരംശമാണ്‌ വിജയൻ ഈ നോവലിന്റെ അടിത്തറയായി മാറ്റുന്നത്‌.
ഭൂമിയിലെ മനുഷ്യന്റെ തിന്മ വലുതാണെന്നും ഹൃദയവിചാരങ്ങളിൽ നിഴലിക്കുന്ന എല്ലാ ഭാവങ്ങളും എപ്പോഴും ദുഷ്ടതയുടേതാണെന്നും കണ്ടപ്പോൾ ഭൂമിയിൽ മനുഷ്യനെ സൃഷ്ടിച്ചതിൽ കർത്താവായ ദൈവം വല്ലാതെ ദുഃഖിച്ചു. അത്‌ ദൈവത്തിന്റെ ഹൃദയത്തെ നൊമ്പരപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട്‌ കർത്താവ്‌ അരുൾ ചെയ്തു-ഞ്ഞാൻ സൃഷ്ടിച്ച മനുഷ്യനെ ഞാൻ തന്നെ മായ്ച്ചുകളയും. മനുഷ്യനേയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പക്ഷികളെയും എല്ലാം. അധർമ്മത്തിലും അക്രമത്തിലും മൂല്യച്യുതിയിലും അഭിരമിക്കുന്ന മനുഷ്യകുലത്തെ നശിപ്പിച്ച്‌ പുതിയൊരു വംശപരമ്പരയ്ക്ക്‌ തുടക്കമിടാനായിരുന്നു ദൈവനിശ്ചയം. അതിന്‌ നീതിമാനും ധർമ്മിഷ്ഠനുമായ നോഹയെ തന്റെ സൃഷ്ടിയുടെ അധിപനായി ദൈവം മാറ്റി നിർത്തി.
അധാർമ്മികതയിൽ വിരാജിക്കുന്ന മനുഷ്യകുലത്തെ ഭൂമിയിൽ നിന്ന്‌ ഇല്ലായ്മചെയ്യാൻ ദൈവം ഭൂമിയിൽ പ്രളയം സൃഷ്ടിച്ചു. മനുഷ്യരും ആടുമാടുകളും ചത്തൊടുങ്ങിക്കൊണ്ടിരുന്നു. മരങ്ങളും ചെടികളും പ്രളയജലത്തിൽ അനാഥമായി ഒഴുകികൊണ്ടിരുന്നു. പ്രളയത്തിന്റെ ഭയനാകരൂപമായി മാറി ഭൂമി. മൃതിയുടെ ആവർത്തനങ്ങളിൽ ഭൂമിയിലാകെ ശവം നിറഞ്ഞു. അഗാധങ്ങളിലെ ഉറവകൾ പൊട്ടിയും ആകാശത്തിലെ വാതായനങ്ങൾ തുറന്നും ജലംപെരുകി. പ്രളയത്തിലൂടെ എന്നാൽ ഗോഫർമരത്തിൽ തീർത്ത നോഹയുടെ വലിയ പെട്ടകം മാത്രം സൃഷ്ടിയുടെ ചൈതന്യമായി ആടിയുലഞ്ഞ്‌ നീങ്ങി. പ്രളയത്തിന്റെ ഭീകരാവസ്ഥയിൽ ഭൂമിയിലാകെ നിലവിളിയായിരുന്നു. ആ നിലവിളിയിലേക്കാണ്‌ ലോത്ത്‌ മിഴി തുറന്നത്‌. സ്വപ്നങ്ങൾ സൊ‍ാചനകളാണ്‌. അതിൽ കാലത്തിനു പ്രസക്തിയില്ല. സംഭവങ്ങളുടെ ക്രമരഹിതമായ അവസ്ഥയാണത്‌.
പൗരാണികമായൊരു കാലത്തിൽ നടക്കുന്ന സംഭവങ്ങളുടെ സ്വപ്ന ദർശനം ആ കാലത്തിന്റേതാവണമെന്നില്ല.അത്‌ വർത്തമാനസമസ്യകളാവാം.അല്ലെങ്കിൽ, ഭാവിയിൽ സംഭവിക്കാവുന്ന ഒന്നിന്റ പ്രത്യക്ഷങ്ങൾ.
വിജയൻ കോടഞ്ചേരി തന്റെ നോവലിലെ നായകനായ ലോത്തിനെ അവതരിപ്പിക്കുന്നത്‌ മുകളിൽ പറഞ്ഞ സ്വപ്ന ദർശനത്തിലൂടെയാണ്‌.ലോത്തിന്‌ ഭാവിയിൽ സംഭവിക്കാനിരിക്കുന്ന അനിവാര്യമായൊരു യാത്രയുടെ പൊരുൾ നോഹയുടെ യാത്ര ചിത്രീകരിക്കുന്നതിലൂടെ വിജയൻ പറഞ്ഞുവെക്കുന്നു. സ്തോഭജനകമായ ഈ പ്രത്യ ക്ഷങ്ങൾ തന്റെ പിന്നീടുള്ള ജീവിതത്തിൽ ലോത്ത്‌ അറിയുന്നുണ്ട്‌. സ്വവർഗരതിക്കാരുടെ സോദോം ദേശത്തുനിന്ന്‌ ബേലായിലേക്കുള്ള പലായനം. ഒപ്പമുണ്ടായിരുന്നത്‌ സുന്ദരികളായ രണ്ടു പെൺമക്കൾ മാത്രം. രതിയുടെ തീച്ചൂളയായ ഭാര്യ ഒപ്പം കൂടാൻ തയ്യാറായില്ല. പരപുരുഷന്മാരെ പ്രാപിച്ചാലെ പുണ്യംകിട്ടൂ എന്ന സിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്ന അവൾ സോദോയിൽ തന്നെ ഉറച്ചുനിന്നു. ഭാര്യയെ നിഗോ‍ൂഢമായി ഭയപ്പെട്ടിരുന്ന ലോത്ത്‌ എന്നാൽ സുന്ദരികളായ പെൺമക്കളുമായി പുതിയ ഇടംതേടി. അത്‌ മറ്റൊരു ജീവിതത്തിന്റെ തുടക്കമായിരുന്നു. എണ്ണിയാലൊടുങ്ങാത്ത വംശപരമ്പരകളിലേക്കുള്ള ജൈത്രയാത്ര.
മൂല്യച്യുതി സംഭവിച്ച മനുഷ്യകുലത്തെ ഭൂമിയിൽ നിന്ന്‌ തുടച്ചുനീക്കാനായിരുന്നു ദൈവം പ്രളയം സൃഷ്ടിച്ചതു. പ്രളയത്തിൽ നിന്ന്‌ രക്ഷപ്പെടാൻ മനുഷ്യജന്മം കൊണ്ടവരിൽ നിന്ന്‌ ദൈവം അനുവദിച്ചതു നീതിമാനായ നോഹയേയും ഭാര്യയേയും പുത്രന്മാരേയും പുത്രഭാര്യമാരേയും മാത്രമാണ്‌. പിന്നെക്കുറച്ച്‌ പക്ഷി മൃഗാദികളേയും.
പിറവിയുടെ ഉദാരതകൾ ആവർത്തിക്കപ്പെടുമ്പോൾ അധാർമ്മികതയുടെ ബോധങ്ങളും മനുഷ്യരിൽ ഉടലെടുക്കുന്നുണ്ടായിരുന്നു. പരസ്പരം കലഹിച്ചും ജൈവവാസനകളിൽ അതിരുകളില്ലാതെ അഭിരമിച്ചും വംശങ്ങൾ പെരുകിയപ്പോൾ ഒരു ശുദ്ധികളശത്തിന്റെ ആവശ്യകത ചില ദേശങ്ങളിലെങ്കിലും വേണ്ടിവരുമെന്ന്‌ വീണ്ടും ദൈവത്തിനു ബോധ്യമാവുകയായിരുന്നു. സോദോയിലും ഗോമോറായിലും നടമാടിയിരുന്നത്‌ സ്വവർഗ്ഗരതിക്കാരുടേയും അഗമ്യഗമനക്കാരുടേയും ആഭിചാരങ്ങളായിരുന്നു. ആകാശത്തുനിന്ന്‌ ഗന്ധകവും തീയുമെടുത്ത്‌ സോദോമിന്റെയും ഗോമോറയുടേയും മേൽ വർഷിക്കുമ്പോൾ ദൈവം അവിടെ നിന്ന്‌ മാറ്റിനിർത്തിയത്‌ ലോത്തിനെയായിരുന്നു. ഒപ്പം ഇയാൾക്ക്‌ താൽപര്യമുള്ള സ്വന്തക്കാരെയും. ലോത്തിനോടൊപ്പം ചെല്ലാൻ താൽപര്യം കാണിച്ചതു പെൺമക്കൾമാത്രം. പെൺകുട്ടികളെ വിവാഹം കഴിക്കാൻ നിശ്ചയിച്ചവരും ലോത്തിന്റെ ഭാര്യയും സോദോമിന്റെ ഭൂമിശാസ്ത്രത്തിന്റെ ഭാഗമായി നിന്നു.
വിജയൻ എഴുതുന്നു.
"അവർ നാഴികകളോളം സഞ്ചരിച്ചു.അപ്പോൾ സൂര്യൻ ഉദിച്ചുയർന്നു. അവരെ നടുക്കിക്കൊണ്ടൊരു മിന്നലുണ്ടായി. പിന്നീട്‌ കാതടപ്പിച്ചുകൊണ്ടൊരു ഇടിവെട്ടി. ആകാശത്തിൽ നിന്ന്‌ തീമഴ സോദോമിനും ഗോമാറയ്ക്കുമേലെ പ്രപഹിക്കുന്നത്‌ കണ്ട്‌ അവർ ബോധമറ്റു വീണു.
കടുത്ത ചൂടേറ്റ്‌ ലോത്ത്‌ കണ്ണു തുറന്നപ്പോൾ സൂര്യൻ കുന്നിന്റെ മുകളിലെത്തിയിരുന്നു. അവൾ ചാടിയെഴുന്നേറ്റ്‌ സോദോം നിന്ന ഭാഗത്തേക്ക്‌ നോക്കി. സോദോമിൽ നിന്നും ഗോമറിയയിൽ നിന്നും തീച്ചൂളയിൽ നിന്നെന്നപോലെ പുകയുയരുന്നത്‌ കണ്ട്‌ ലോത്ത്‌ പെൺകുട്ടികളെ ഉണർത്തി.
ലോത്തിന്റെ പെൺമക്കൾ മിഴിതുറന്ന്‌ പുതിയ ദേശത്ത്‌, പുതിയ കാലത്തിൽ അവശേഷിച്ച ഒരേയൊരു പുരുഷനിലേക്കായിരുന്നു. ഈ പുരുഷബിംബത്തിൽ ഊന്നിനിന്നാണ്‌ വിജയൻ കോടഞ്ചേരി തന്റെ 'സോദോം പാപത്തിന്റെ ശേഷപത്രം' വികസിപ്പിക്കുന്നത്‌. വംശപാരമ്പര്യത്തിന്റെ ജലാംശം ഓരോ ജൈവാവസ്ഥയിലും ഉറഞ്ഞിരിക്കുന്നുണ്ടെന്നും അത്‌ ആൺ-പെൺ സ്നേഹസംഗമങ്ങളിൽ പ്രത്യുൽപാദനത്തിന്റെ രീതി സ്വീകരിക്കുമെന്നുള്ള പ്രകൃതി നിയമം വിജയൻ അതിമനോഹരമായി വ്യാഖ്യാനിക്കുകയാണ്‌ ഈ നോവലിൽ. ലോത്ത്‌ പെൺകുട്ടികളുടെ അച്ഛനായിരിക്കാം. എന്നാൽ ഒപ്പം തന്നെ ഇയാളൊരു പുരുഷൻ കൂടിയാണ്‌. ജൈവവാസനകൾ അവസാനിച്ചിട്ടില്ലാത്ത ഒരാൾ. അല്ലെങ്കിൽ പച്ചയായ മനുഷ്യൻ.
ജീവിതയാത്രയുടെ ഒടുവിൽ അസ്തമയത്തിന്റെ ദിക്കിലേക്ക്‌ മിഴിയോടിച്ചു കിടക്കുമ്പോൾ അരികിലെവിടെയോ ഉള്ള മൃത്യുവിന്റെ പാദപതനങ്ങൾ കേൾക്കാൻ ലോത്തിനാവുന്നുണ്ട്‌. ആസന്നമായ മരണത്തിന്റെ നിശ്ശബ്ദസംഗീതം; അതിന്റെ ആനന്ദലഹരി. ജീവനൊടുങ്ങാൻ ഇനി അധിക സമയമില്ല. പ്രക്ഷുബ്ധവും അർത്ഥപൂർണ്ണവുമായി ഒരുപാട്‌ കാലങ്ങൾ ലോത്തിലൂടെ മിന്നിമറയുകയാണ്‌. അപ്പോൾ മറ്റുള്ളവരോടായി ലോത്ത്‌ പറഞ്ഞു: "ഞാൻ ഒരുപാട്‌ ജനതകളോടൊപ്പം ജീവിച്ചു. ആരുടേയും വിശ്വാസസംഹിതകളെയോ, ആചാരങ്ങളെയോ ഞാൻ വെല്ലുവിളിച്ചിട്ടില്ല. അനിവാര്യതകളോട്‌ പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോൾ സമൂഹത്തിന്റെ ഭാഗമായ എന്റെ ബോധവും എന്നിലെ ജൈവവാസനകളും പോരടിച്ചു. മിക്കപ്പോഴും ജൈവവാസനകളാണ്‌ ജയിച്ചതു. ശരിയേതെന്നോ തെറ്റേതെന്നോ പറയാൻ ഞാൻ പ്രാപ്തനല്ല. ഈ ലോത്ത്‌ പച്ചയായ മനുഷ്യൻ മാത്രമാണ്‌.
പഴയനിയമത്തിലെ തീരെ ചെറിയൊരംശത്തിൽ നിന്ന്‌ ലോത്ത്‌ എന്ന പച്ചയായ മനുഷ്യന്റെ ജീവിതക്രമങ്ങളെ അതിമനോഹരമായി വികസിപ്പിച്ചെടുക്കാൻ വിജയൻ കോടഞ്ചേരിനായി എന്നതാണ്‌ ഈ നോവലിന്റെ വിജയം. സ്വന്തം പെൺമക്കളുമായി സംഭോഗത്തിലേർപ്പെടുന്ന ഒരച്ഛനെയല്ല വിജയൻ അവതരിപ്പിക്കുന്നത്‌ മറിച്ച്‌ വംശ പാരമ്പര്യമെന്ന പ്രാചീനബോധവും ലൗകിക ജന്മങ്ങൾക്കായുള്ള കാമനകളും സൂക്ഷിക്കുന്ന ഒരു പുരുഷബിംബത്തെയാണ്‌.
ഘനീഭവിച്ച നൈരാശ്യത്തിലുറഞ്ഞുകൂടി സ്വയം തിരസ്കരിക്കുന്ന ഒരാളല്ല ലോത്ത്‌. പ്രതീക്ഷകളുടെ തിരിനാളങ്ങൾ പ്രകാശം ചുരത്തുന്നൊരു മനസ്സ്‌ അയാളെന്നും സൂക്ഷിക്കുന്നുണ്ട്‌. അയാൾ ഒരേസമയം സംരക്ഷിക്കനും ഭോഗിയും പടയാളിയും വേദാന്തിയുമാണ്‌. ദൈവം നിഷേധിക്കുന്ന പറുദീസയിലഭിരമിക്കുവാനുള്ള തീക്ഷ്ണമായ അഭിവാഞ്ഛയിലൂടെ അയാൾ പിന്നെ നിഷേധിയും ഒപ്പം തന്നെ ഒരു വിപ്ലവകാരിയുമായും മാറുന്നു. വിജയൻ കോടഞ്ചേരി വരച്ചു ചേർക്കുന്ന ലോത്തിലൂടെ ഒരു നായക ബിംബത്തിന്റെ സമഗ്രത അങ്ങനെ നാം അറിയുന്നു.
ഭാഷയുടെ സൗന്ദര്യമാണ്‌ ഈ നോവലിന്റെ മറ്റൊരു പ്രത്യേകത. വിജയൻ വികസിപ്പിച്ചെടുക്കുന്നത്‌ ചരിത്രാംശമാണ്‌. പ്രാചീനമാണ്‌ ചരിത്രത്തിന്റെ ഭാവം. അതുകൊണ്ടുതന്നെ പൗരാണികമായൊരു ഭാഷാപ്രയോഗത്തിന്റെ പ്രസക്തി ഈ നോവലിലുടനീളം നോവലിസ്റ്റ്‌ വിജയകരമായി വിനിയോഗിക്കുന്നുണ്ട്‌.
ജീവിതം തളംകെട്ടിയ ജലംപോലെയാവരുത്ത്‌ എന്ന ലോത്തിന്റെ മാനസിക നില തന്നെയാണ്‌ ഈ നോവൽ നൽകുന്ന സന്ദേശം. ജീവിതം എല്ലാ അർത്ഥത്തിലും ജീവിച്ചു തീർക്കുകതന്നെ വേണം. അസ്തമയോന്മുഖമായൊരു സംസ്കാരത്തിന്റെ പ്രതീകമല്ല ലോത്ത്‌ മറിച്ച്‌ പുതിയവംശമഹിമയ്ക്ക്‌ അരുണോദയം തീർത്ത മഹാമുദ്രയാണ്‌. അയാൾ മോവാബിനും ബെൻ അമ്മിയ്ക്കും ജന്മം നൽകി. അവർ പുതിയ തലമുറയുടെ പിതാക്കന്മാരായി. അങ്ങനെ ലോത്തിന്റെ ജീവിതം ഭൂമിയിൽ പോരാടി നിറഞ്ഞു.