Friday, September 25, 2009

സംസാരിക്കുന്ന ഓക്കുമരം-സംസാരിക്കുന്ന ഓക്കുമരം









mathew nellickunnu
ഹാസ്യം
അതിരാവിലെ ഫോൺ ശബ്ദിക്കുന്നതു കേട്ടുകൊണ്ടാണ്‌ സാംസൺ ഉണർന്നത്‌. അങ്ങേത്തലയ്ക്കൽ തോമസ്സുകുട്ടിയാണ്‌ .എന്തെങ്കിലും പ്രാധാന്യമുള്ള വാർത്തകൾ ലഭിക്കുമ്പോൾ മാത്രമേ അയാൾ വിളിക്കാറുള്ളു. സാധാരണ രാത്രി ജോലികഴിഞ്ഞുവരുന്ന സാംസൺ ഈ സമയം നല്ല ഉറക്കത്തിലായിരിക്കും.
"എന്താണ്‌ തോമസ്സുകുട്ടി വിശേഷിച്ച്‌"
"ക്ഷമിക്കണം, ഒരു ദുഃഖവാർത്ത അറിയിക്കാനാണ്‌ വിളിച്ചതു."
"എന്താണു സംഭവം?"
"നമ്മളെല്ലാം അറിയുന്ന സൂസമ്മ രാത്രി മൂന്നുമണിയോടെ മരിച്ചു. തീരെ സുഖമില്ലാതെ അവരെ രണ്ടുമൂന്ന്‌ ദിവസംമുമ്പ്‌ ആശുപത്രിയിലാക്കിയിരുന്നു. അവിടെവച്ചായിരുന്നു അന്ത്യം".
കഴിഞ്ഞ രണ്ടു വർഷമായിട്ട്‌ പക്ഷവാതം പിടിപെട്ട്‌ ചികിത്സയിലായിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌. സാംസണ്‌ അവരുമായി കൂടുതൽ അടുപ്പമില്ല. തോമസ്സുകുട്ടിയുടെ നാട്ടുകാരിയാണ്‌ സൂസമ്മ.
"ഏതായാലും അടക്കത്തിന്റെ സമയം വിളിച്ചറിയിക്കണം". സാംസൺ പറഞ്ഞു.
പിറ്റേദിവസം തോമസ്സുകുട്ടി വിളിച്ച്‌ അടക്കത്തിന്റെ തീയതിയും സമയവും അറിയിച്ചപ്പോൾ ചടങ്ങിൽ ഒരുമിച്ച്‌ സംബന്ധിക്കാമെന്നുള്ള തീരുമാനമായി.
പിറ്റേദിവസം പതിനൊന്നുമണിക്കായിരുന്നു ശവസംസ്കാരം. വലിയൊരു ജനക്കൂട്ടം സംസ്കാരത്തിന്‌ വന്നെത്തിയിട്ടുണ്ട്‌. സ്വന്തക്കാരും, സുഹൃത്തുക്കളും മറ്റ്‌ പല സംസ്ഥാനങ്ങളിൽ നിന്നും എത്തിയിരുന്നു. സാംസൺ കുറച്ചുമാറി ഒരു ഓക്കുമരത്തിന്റെ തണൽപറ്റി ചടങ്ങുകൾ വീക്ഷിക്കുകയാണ്‌. തന്നിൽനിന്നും അകലെയല്ലാതെ ഓക്കുമരത്തെ ആശ്രയമായി പിടിച്ചുകരഞ്ഞുകൊണ്ട്‌ ഒരു സ്ത്രീ ഏകയായി നിൽക്കുന്നു.
സാംസണ്‌ ആ സ്ത്രീയുടെ ദുഃഖം കണ്ടപ്പോൾ സഹതാപംതോന്നി.
"അപരിചിതയായ സ്ത്രീ, നീ ഈ ഓക്കുമരത്തെ പിടിച്ചുകൊണ്ട്‌ എന്തിനാണ്‌ കണ്ണീർ പൊഴിക്കുന്നത്‌?"
"എനിക്കും കുടുംബത്തിനും വളരെ വേണ്ടപ്പെട്ടവളായിരുന്നു സൂസമ്മഅക്കച്ചി."
"അപ്പോള്‌ നിങ്ങളുടെ അക്കച്ചിയായിരുന്നോ സൂസമ്മ"
"അല്ല, ഞങ്ങൾ ബന്ധുക്കളായിരുന്നില്ല. പക്ഷെ ഒരു കുടുംബംപോലെയായിരുന്നു കഴിഞ്ഞുകൂടിയത്‌."
അകലെനിന്നും തോമസ്സുകുട്ടി വിളിക്കുന്നു.
"വാടേ, ഇത്രദൂരത്തില്‌ നിന്നാല്‌ ചടങ്ങുകള്‌ കാണുന്നതെങ്ങനെ?"
"ഞാൻ നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. മറ്റൊരാളെ കാണേണ്ടതിനാൽ വരട്ടെ. പിന്നെക്കാണാം."
സാംസൺ തോമസ്സുകുട്ടിയുടെ അടുത്തേക്കുനടന്നു. തോമസ്സുകുട്ടിയുടെ അടുത്തെത്തിയ സാംസന്റെ ശ്രദ്ധ ഓക്കുമരത്തിലേക്ക്‌ ഒരു നിമിഷം തിരിഞ്ഞു. ഓക്കുമരത്തിൽ ചാരി ആ സ്ത്രീ വിഷാദത്തോടെ നിൽക്കുന്നു.
"താനെന്തിനാണ്‌ ആ സ്ത്രീയുമായി സംസാരിക്കാൻപോയത്‌?"
തോമസ്സുകുട്ടി അൽപം കോപത്തോടെ ചോദിച്ചു.
"സുഹൃത്തേ, ദുഃഖിക്കുന്നവർ പ്രത്യേകിച്ച്‌ അവരൊരു സ്ത്രീയാണെങ്കിൽ നമുക്ക്‌ കണ്ടില്ലെന്ന്‌ നടിക്കുവാൻ സാധിക്കുമോ? സാംസന്റെ സ്വരത്തിൽ സഹതാപം.
"താനൊരു മണ്ടശിരോമണി. ആ സ്ത്രീ ദുഃഖിക്കുകയല്ല. ഉള്ളിൽ സന്തോഷിക്കുകയാണ്‌". തോമസ്സുകുട്ടി പറഞ്ഞു.
"അത്‌ തനിക്കെങ്ങനെ അറിയാം. താൻ ആ സ്ത്രീയെ അറിയുമോ? സാംസന്റെ സ്വരത്തിൽ ആകാംക്ഷ.
"ഞാൻ കാര്യങ്ങൾ അറിഞ്ഞിട്ടുതന്നെയാണ്‌ പറയുന്നത്‌."
തോമസുകുട്ടി.
"നിങ്ങൾക്ക്‌ എന്തുകാര്യമാണ്‌ ആ സ്ത്രീയെക്കുറിച്ച്‌ അറിവുള്ളത്‌?" സാംസൺ ചോദിച്ചു.
"എനിക്കും ഈ നാട്ടിലെ മലയാളികൾക്കും അറിയാവുന്ന ഒരു സത്യം ഞാൻ പറയാൻ ശ്രമിച്ചെന്നുമാത്രം". തോമസ്സുകുട്ടി.
"എന്നാൽ സത്യങ്ങൾ എനിക്കും അറിയാൻ താത്പര്യമുണ്ട്‌."
"ഞാനാണ്‌ സാംസന്റെ സ്ഥാനത്തെങ്കിൽ അവളോട്‌ ചോദിക്കുമായിരുന്നു. ഹേ, സ്ത്രീയേ നിനക്കെന്തുകാര്യമിവിടെ? നിന്റെ കപടമായ കണ്ണുനീർ നീയെന്തിന്‌ ഈ ഓക്കുമരത്തിൽ വീഴ്ത്തി അതിനെ അശുദ്ധമാക്കുന്നു. വിട്ടുപോയ നിന്റെ ഭർത്താവും കുഞ്ഞുങ്ങളും ഇന്നെവിടെയാണ്‌, നീ അവരെക്കുറിച്ച്‌ ഓർമ്മിക്കാറുണ്ടോ, അവരുടെ അകൽച്ചയിൽ നിനക്ക്‌ വേദനയില്ലേ, നീയെന്തിനാണ്‌ ഈ അവസരത്തിൽ ഇവിടെ വന്നത്‌? മരിച്ചുപോയിട്ടും അവരുടെ ആത്മാവിന്‌ ശാന്തിനൽകാതിരിക്കാനോ. അതോ ജഡം മണ്ണിനടിയിലിട്ടുമുടുന്നതുകണ്ട്‌ തെര്യപ്പെടാനോ? സ്ത്രീയെ നീ ഇവിടംവിട്ടുപോകുക".
"തോമസ്സുകുട്ടീ, എന്തൊക്കെയാണ്‌ ഈ പറഞ്ഞുകൂട്ടുന്നത്‌? എനിക്കൊന്നും മനസ്സിലാകുന്നില്ല. കഥയറിയാതെ ആട്ടംകാണുന്ന ഒരു കാഴ്ചക്കാരനാണ്‌ ഞാൻ." സാംസന്റെ ആകാംക്ഷ ഉച്ചാവസ്ഥയിലായി.
ചടങ്ങുകൾ പര്യവസാനിച്ചപ്പോൾ ആളുകൾ പിരിഞ്ഞുതുടങ്ങി. തോമസ്സുകുട്ടിയുടെ കാർ പ്രധാനവീഥിയിലെത്തിക്കഴിഞ്ഞു.
"എന്നാൽ താൻ ഉറക്കംതൂങ്ങാതെ കഥ കേട്ടുകൊള്ളുക."
തോമസ്സുകുട്ടി പറഞ്ഞുതുടങ്ങി:
"മീന പത്താംക്ലാസ്സ്‌ പാസ്സായതോടെ സ്വന്തക്കാരനായ രാജൻ അവളെ കൂട്ടിക്കൊണ്ടുപോയി. അവളുടെ നിർധനകുടുംബത്തിന്‌ അത്‌ വലിയ ആശ്വാസമായി. സുന്ദരിയായ മീനയ്ക്ക്‌ രാജൻ നടത്തുന്ന ട്രാവൽ കമ്പനിയിൽ ജോലിയും നൽകി. നാലഞ്ചുവർഷം രാജന്റെ കൂടെയായിരുന്നു മീനയുടെ സഹവാസം. ഇതിനകം രാജന്റെ ട്രാവൽകമ്പനിയിൽ അവൾ മാനേജരായിവരെ ഉയർത്തപ്പെട്ടു.
ആയിടയ്ക്കാണ്‌ അമേരിക്കയിൽനിന്നും തമ്പിച്ചൻ വിവാഹമോചനംനേടി നാട്ടിലെത്തിയത്‌. രണ്ടാമതും പെണ്ണുകെട്ടുകയായിരുന്നു അയാളുടെ ലക്ഷ്യം. തമ്പിച്ചന്റെ വിവാഹപ്പരസ്യം മീനയുടെ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. അവർ മകളെ നാട്ടിലേക്ക്‌ അത്യാവശ്യമായി വിളിപ്പിച്ചു.
വീട്ടുകാർ കാര്യങ്ങൾ വിശദമാക്കിയപ്പോൾ അമേരിക്കയിലെ വിപുലമായ ബിസ്സിനസ്സ്‌ സാദ്ധ്യതകൾ അവൾ മുന്നിൽക്കണ്ടു. കൂടിക്കാഴ്ചയിൽ അമേരിക്കൻവരനായ തമ്പിച്ചന്‌ മീനയെ ഇഷ്ടപ്പെടുകയും ചെയ്തു. 'അമേരിക്കയിൽ എന്താണ്‌ ജോലി?' 'ഗൾഫ്‌ ഓയിൽകമ്പനിയുടെ മാനേജരാണ്‌.' അതായിരുന്നു തമ്പിച്ചന്റെ ഉത്തരം. തെളിവിനായി കമ്പനിയുടെ ബാഡ്ജ്‌ കാണിച്ചപ്പോൾ മീനയ്ക്ക്‌ സന്തോഷമായി. ഉടൻതന്നെ അവൾ രാജിക്കത്ത്‌ ഡൽഹിക്കയയ്ക്കുകയും ചെയ്തു. രാജൻ അവളുടെ കത്തുവായിച്ചു ദുഃഖിച്ചു. എന്തുചെയ്യാം പെണ്ണിനെ വിശ്വസിച്ചാൽ പെരുവഴിയാണല്ലോ പ്രതീക്ഷിക്കേണ്ടത്‌. എങ്കിലും നാലഞ്ചുവർഷം അവൾ തന്മയത്വമായി സേവിച്ചതല്ലേ. രാജൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.
തമ്പിച്ചായൻ മീനയുടെ വിസ ശരിയാകുന്നതുവരെ നാട്ടിൽതങ്ങി. അവർ ഒരുമിച്ചാണ്‌ അമേരിക്കയിലേക്ക്‌ തിരിച്ചതു.
അമേരിക്കയിൽ വന്ന്‌ ഏറെ താമസിയാതെ തമ്പിച്ചായന്റെ യഥാർത്ഥ ചിത്രം പുറത്തുവന്നു. ഗൾഫ്‌ പെട്രോൾപമ്പിലെ ഗ്യാസ്‌ വിൽപനക്കാരനാണ്‌ അയാൾ. ഏറെക്കാലം പമ്പിൽ ജോലിചെയ്തപ്പോൾ മാനേജർ പദവിയും ലഭിച്ചിരുന്നു. മീനയ്ക്ക്‌ കാര്യത്തിന്റെ തിരിമറികൾ അത്രരസിച്ചില്ല. അവൾ ക്രമേണ ഒരു ട്രാവൽ ഏജൻസിയിൽ ജോലിക്കു കയറി.
ഇതിനിടെ രണ്ട്‌ കുട്ടികളും പിറന്നു. മറ്റു മലയാളികളെപ്പോലെ വലിയ വീടും വിലകൂടിയ കാറും വാങ്ങാൻ കഴിയാത്തതിൽ അവൾക്ക്‌ ദുഃഖമുണ്ട്‌. പത്തു വർഷങ്ങൾകൊണ്ട്‌ മീന ട്രാവൽകമ്പനിയിലെ ഏറ്റവും കൂടുതൽ ബിസിനസ്സ്‌ ഉണ്ടാക്കുന്ന ജോലിക്കാരിയായി. ആയിടയ്ക്കാണ്‌ സൂസമ്മയ്ക്ക്‌ അസുഖം തുടങ്ങിയത്‌. അവൾക്ക്‌ ഉടൻ നാട്ടിൽപോയി എല്ലാവരെയും കാണണം. അവളുടെ ഭർത്താവ്‌ എസ്തപ്പാൻ മീനയുടെ അടുത്താണ്‌ ടിക്കറ്റെടുക്കാൻ സമീപിച്ചതു. സീസൺസമയത്ത്‌ പെട്ടെന്നുള്ള യാത്രയായതിനാൽ സീറ്റുകിട്ടാൻ പ്രയാസമായിരുന്നു. എങ്കിലും മീനയുടെ മിടുക്കുകൊണ്ട്‌ ടിക്കറ്റ്‌ തരപ്പെട്ടു.
മടങ്ങിവന്ന എസ്തപ്പാൻ മീനയുമായി കൂടുതൽ അടുത്തു. ക്രമേണ തമ്പിച്ചന്റെ ചെവിയിലും വാർത്തയെത്തി. എസ്തപ്പാന്റെ പണത്തിനുമുൻപിൽ തമ്പിച്ചൻ നിഷ്പ്രഭനായി. അയാൾ വിവാഹബന്ധം പിരിഞ്ഞ്‌ കുട്ടികളുമായി മറ്റൊരു സംസ്ഥാനത്തിലേക്ക്‌ പോയി. ക്രമേണ സൂസമ്മയുടെ രോഗാവസ്ഥ വഷളായി. മിക്കവാറും എസ്തപ്പാൻ മീനയുടെ വീട്ടിൽതന്നെയാണ്‌ ഊണും ഉറക്കവും. സൂസമ്മ നേഴ്സിംഘോമിലും. ഇപ്പോൾ സൂസമ്മയുടെ മരണാനന്തരചടങ്ങുകൾ അകലെനിന്ന്‌ വീക്ഷിക്കുവാനേ അവൾക്കാവൂ. കല്ലാര്റയുടെ അടുത്തുവരുവാൻ അവൾക്കാവില്ല.
എന്താ കാര്യങ്ങളുടെ ഗതി ഏറെക്കുറെ പിടികിട്ടിയോ?"
തോമസ്സുകുട്ടി കഥ പറഞ്ഞവസാനിപ്പിച്ചു.
"പിടികിട്ടിവരുന്നു." സാംസൺ മെല്ലെ തലകുലുക്കി. കാർ സാംസന്റെ വീടിനു താഴെയെത്തിയിരുന്നു.
"എന്നാൽ ബാക്കിക്കാര്യങ്ങൾ ഫോണിൽ സംസാരിക്കാം."
സാംസൺ കാറിൽനിന്നിറങ്ങി വീടിനെ ലക്ഷ്യമാക്കി നടന്നു.